ഇന്ന് ശ്രീവരാഹ ജയന്തി

WDWD
2008 ലെ ശ്രീവരാഹ ജയന്തി - അവതാര ദിനം - ഏപ്രില്‍ 25 നാണ്. വിഷ്ണു ഭക്തര്‍ ഈ ദിവസം വ്രതാനുഷ്ഠാനങ്ങളിലൂടെ ആചരിക്കുന്നു.

കേരളത്തിലെ വിരലിലെണ്ണാവുന്ന വരാഹ ക്ഷേത്രങ്ങളില്‍ (അവയിലൊന്ന് തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രമാണ്). പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടക്കും.

ഭൂലോകം സമുദ്രത്തില്‍ താഴ്ത്തിയ ഹിരണ്യാക്ഷനെന്ന അസുരനെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പന്നിയുടെ രൂപം കൈക്കൊണ്ടുവെന്നതാണ് വരാഹാവതാരത്തിനു കാരണം .ഭൂമിയെ രക്ഷിക്കാനായിരുന്നു വിഷ്ണുവിന്‍റെ അവതാരം

വരാഹ മൂര്‍ത്തി ഹൈന്ദവ വേദപുരാണങ്ങളില്‍ എല്ലാം ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ്. വരാഹാവതാരം രണ്ട് തവണ നടന്നു. ഈ കല്‍പത്തില്‍ - ബ്രഹ്മദിനത്തില്‍ - തന്നെ വരാഹമൂര്‍ത്തി രണ്ട് തവണ അവതരിച്ചു. വെളുത്ത വരാഹമായും കറുത്ത വരാഹമായും.

രണ്ട് തവണയും ഭൂമിയുടെ രക്ഷയായിരുന്നു അവതാരോദ്ദേശം. ആദ്യത്തെ അവതാരം ബ്രഹ്മാവിന്‍റെ മൂക്കില്‍ കൂടെ പുറത്തുവന്ന വെളുത്ത പന്നിക്കുട്ടനായിരുന്നു. അന്നും വരാഹം ഭൂമിയെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിച്ചു. അതുകൊണ്ട് ഈ അവതാരത്തെ ശ്വേത വരാഹമെന്നും ഈ കല്‍പത്തെ ശ്വേതവരാഹ കല്‍പമെന്നും പറയുന്നു.

ഭൂമിയെ രക്ഷിക്കാനുള്ള വരാഹത്തിന്‍റെ രണ്ടാം വരവ് കറുപ്പനായാണ്. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പെട്ട വരാഹ മൂര്‍ത്തി ഇതാണ്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയാണ് ഈ മൂര്‍ത്തിയുടെ വരവ്.

ഹിരണ്യാക്ഷന്‍ ഗദ കൊണ്ടു സമുദ്രത്തെ ഇളക്കി മറിച്ചു. വരുണന്‍ വിഷ്ണുവിനോട് സങ്കടമുണര്‍ത്തി. വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനോടടുത്തു. അവന്‍ ഭൂമിയും എടുത്തുകൊണ്ട് പാതാളത്തിലേക്കോടി.

ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ച ഹിരണ്യാക്ഷനെ വരാഹം വകവരുത്തി. ആയിരം കൊല്ലത്തെ യുദ്ധം വേണ്ടിവന്നു ഹിരണ്യാക്ഷനെ തോല്‍പ്പിക്കാന്‍. പിന്നെ ഭൂമിയെ വേണ്ട സ്ഥാനത്ത് യുക്തമായ സഞ്ചാര പഥത്തില്‍ കൊണ്ടുചെന്നാക്കി അവതാര ദൗത്യം പൂര്‍ത്തിയാക്കി.


WDWD
മഹാവിഷ്ണുവിന്‍റെ ആദ്യത്തെ നാലവതാരങ്ങള്‍ കൃതയുഗത്തിലും പിന്നീടുള്ള മൂന്നെണ്ണം ത്രേതായുഗത്തിലും എട്ടാമത്തേയും ഒന്‍പതാമത്തേ യും ദ്വാപരയുഗത്തിലും ഉണ്ടായി എന്നും പത്താമത്തെ അവതാരമായ കല്‍ക്കി കലിയുഗത്തിന്‍റെ അവസാനത്തില്‍ സംഭവിക്കു മെന്നും വിശ്വസിക്കപ്പെടുന്നു.

ജയവിജയന്മാര്‍

കൃതയുഗത്തിലാണ് വരാഹാവതാരം നടന്നതെന്നാണു വിശ്വാസം. ഒരിക്കല്‍ വിഷ്ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്ഠത്തിലെത്തിയ സനകാദിമഹര്‍ഷികളെ അവിടത്തെ ദ്വാപാലകന്മാരായ ജയവിജയന്മാര്‍ തടഞ്ഞു വച്ചു.

ക്രൂദ്ധരായ മഹര്‍ഷിമാര്‍ ജയവിജയന്മാരെ അസുരരായി പോകട്ടെ എന്നു ശപിച്ചു. വിഷ്ണു നിങ്ങളെ നിഗ്രഹിക്കുമ്പോള്‍ ശാപം തീരുമെന്നും അവര്‍ വിധിക്കുകയുമുണ്ടായി.

അക്കാലത്തൊരു ദിവസം സന്ധ്യാവന്ദനസമയത്ത് കശ്യപന്‍റെ ഭാര്യ ദിതി കാമ വിവശയായെത്തി. സമയം നല്ലതല്ല എന്നു വിലക്കിയെങ്കിലും അവള്‍ സമ്മതിച്ചില്ല

ആ സമാഗമത്തില്‍ അവര്‍ക്ക് ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു എന്നു രണ്ടു അസുര സന്താനങ്ങള്‍ ഉണ്ടായി. ജയവിജയന്മാരുടെ അസുര ജന്മമായിരുന്നു അത് . വീരപരാക്രമികളായ അവര്‍ വരപ്രസാദത്താല്‍ മദോന്മത്തരായി ത്രിലോകങ്ങളെയും കീഴ് പെടുത്തി ദേവന്മാരെ വെല്ലുവിളിച്ചു.

ഹിരണ്യാക്ഷനെ കൊല്ലാന്‍ വിഷ്ണു വരാഹമായും ഹിരണ്യകശിപുവിനെ കൊല്ലാന്‍ നരസിംഹമായും അവതാരമെടുക്കേണ്ടി വന്നു. ത്രേതായുഗത്തില്‍ ജയവിജയന്മാര്‍ രാവണനും കുംഭകര്‍ണ്ണനുമായി അവതരിച്ചുവെന്നും ദ്വാപരയുഗത്തിലും അവര്‍ക്ക് പുനരവതാരമുണ്ടായി എന്നും വിശ്വാസമുണ്ട