കണ്ണ്യാര്‍കളി പാലക്കാടിന്‍റേ അനുഷ്ഠാനകല

WDWD
നാലു ദിവസമായി നടത്തുന്ന ഒരു പാലക്കാടന്‍ അനുഷ്ഠാന കലാരൂപമാണ് കണ്ണ്യാര്‍കളി. നായര്‍ സമുദായക്കാരാണ് ഈ അനുഷ്ഠാനകല കൈകാര്യം ചെയ്യുന്നത്. ഇതിന് വളരെ കാലപ്പഴക്കമുണ്ട് എന്നാണ് കരുതുന്നത്. ആയോധനകല്യില്‍ നിന്നുമാണ് ഈ കലാരൂപം ഉണ്ടായത് എന്നാ‍ണ്‍്` ഒരു വിശ്വാസം..കണ്ണകിയാര്‍കളിയാണ് കണ്യാര്‍ കളി ആയത് എന്നുമൊരു വിശ്വാസമുണ്ട്

പാലക്കാടട്ടും തൊട്ടടുത്ത പ്രദേശങ്ങളായ മഞ്ഞളൂര്‍, ചിറ്റൂര്‍, പല്ലാവൂര്‍, കാക്കയൂര്‍, പല്ലശ്ശന, പുതിയങ്കം, കാട്ടുശ്ശേരി എന്നിവിടങ്ങളിലുമാണ് പ്രധാനമായും ഈ കല കാണുന്നത്.

ഇതില്‍ അനുഷ്താനത്തിനൊപ്പം തന്നെ വിനോദത്തിന്‍റെയും അംശങ്ങള്‍ കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. 6, 8, 10 ഇങ്ങനെ 20 വരെ പേര്‍ക്ക് ഇതില്‍ പങ്കെടുക്കാം. കണ്ണ്യാര്‍കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. ഇതിന് അനുഷ്ഠാനപരമായ അംശത്തിന് വട്ടക്കളി എന്നും, വിനോദപരമായ അംശത്തിനെ പുറാട്ട് കളി എന്നും പറയുന്നു.

പ്രധാനമായും പുരുഷന്‍‌മാരാണ് പങ്കെടുക്കുന്നത്. ചിലപ്പോള്‍ സ്ത്രീകളും ഇതില്‍ പങ്കെടുക്കാറുണ്ട്. നടീനടന്‍‌മാര്‍ പ്രത്യേക വേഷമൊന്നുമില്ലാതെ ക്ഷേത്ര മുറ്റത്ത് അല്ലെങ്കില്‍ അരങ്ങില്‍ വന്ന് പാടിക്കളിക്കണം. പാട്ടിനും താളത്തിനുമൊപ്പം ചുവട് വച്ച് കളിക്കുന്നു. കമ്പിട്ട് ചാടിക്കളിക്കുകയും ചെയ്യുന്നു.

കഥകളിയോട് സമാനത തോന്നിക്കുന്ന ചുവടുകളാണ് കണ്ണ്യാര്‍കളിയില്‍ കാണുക. ആശാന്‍ കളിക്കുന്നതിനെ അനുകരിച്ചാണ് മറ്റുള്ളവരുടെ കളി. കളിക്കാരുടെ കൈയില്‍ മണികെട്ടിയ ഒരു വടിയുമുണ്ടാവും.

കുറേ നേരം കളിച്ചു തളര്‍ന്നാല്‍ പിന്നെ അവര്‍ വിനോദത്തിനായി പുറാട്ടുകള്‍ നടത്തുന്നു. മലയര്‍, ചെറുമര്‍, ചിക്ലിയര്‍, പണ്ടാരന്‍‌മാര്‍ എന്നിവരുടെ വേഷം സങ്കല്‍പ്പിച്ച് പലതരത്തിലുള്ള പുറാട്ടുകള്‍ അവതരിപ്പിക്കുന്നു. ഈ പുറാട്ട് നാടകത്തില്‍ നിറപ്പകിട്ടുള്ള പല വേഷങ്ങളും കെട്ടാറുണ്ട്

ഇതോടൊപ്പം ആളുകളെ ചിരിപ്പിക്കുന്ന ഒരു കഥാപാത്രവും ഉണ്ടാവും. ഒരു അരങ്ങ് കളിച്ചുകഴിഞ്ഞാല്‍ പൂവാരല്‍ എന്നൊരു ചടങ്ങുകൂടി നിര്‍വഹിക്കുന്നു.


WDWD
കളിയുടെ അവസാനം ക്ഷേത്രസന്നിധിയില്‍ കളിക്കാര്‍ കൂട്ടമായി വട്ടക്കളി കളിച്ച് സന്തോഷിച്ച് പിരിയുന്നതാണ് ഈ ചടങ്ങ്. ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറും‌കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ കഴിവിനും സൌകര്യത്തിനും അനുസരിച്ച് ഉപയോഗിക്കാറുണ്ട്.

രാത്രി ഒമ്പത് മണിമുതല്‍ പുലരും വരെ ചിലപ്പോള്‍ കണ്ണ്യാര്‍കളി നടന്നേക്കാം. കണ്ണ്യാര്‍കളി നാലു ദിവസമായി നടത്തുകയാണ് പതിവ്. ഒന്നാം ദിവസം ഇറവക്കളി, രണ്ടാം ദിവസം ആണ്ടിക്കൂത്ത്, മൂന്നാം ദിവസം വള്ളോന്‍, നാലാം ദിവസം മലമക്കളി. മലമക്കളി മലവര്‍ഗ്ഗക്കാരാണ് അവതരിപ്പിക്കുക.

ക്ഷേത്രാങ്കണത്തില്‍ പന്തല്‍ കെട്ടി കുരുത്തോല കൊണ്ട് അലങ്കരിച്ച് നിലവിളക്ക് കൊളുത്തി അതിനു ചുറ്റും നിന്നുകൊണ്ടാണ് കളി. നാലുവശത്തും തൂക്കുവിളക്കുകള്‍ ഉണ്ടാവും. കാലം മാറിയതോടെ പുതിയ ദീപവിതാനങ്ങളും ഇപ്പോള്‍ ഉണ്ടാവാറുണ്ട്.

കുളിച്ച് ചന്ദനം പൂശി, പാവുമുണ്ടുടുത്ത് തലയില്‍ കസവ് മുണ്ട് കെട്ടിയാണ് വട്ടക്കളിക്ക് ഒരുങ്ങുന്നത്. പുറാട്ടുകള്‍ക്കാവട്ടെ അതത് സമുദായക്കാരുടെ വേഷമാണ് പതിവ്.

സ്ത്രീ വേഷങ്ങള്‍ക്ക് മാത്രം മുഖം അല്‍പ്പം മിനുക്കിയെടുക്കും. വേഷവിധാനങ്ങള്‍ക്ക് പാലക്കാടന്‍ ഭാഷയില്‍ പൂശാരി എന്നാണ് പറയുക. കുറത്തി, മണ്ണാത്തി, തുടിച്ചി, ചെറുമി എന്നീ സ്ത്രീവേഷങ്ങള്‍ക്ക് ചെറിയ തോതില്‍ വസ്ത്രധാരണത്തിന് വ്യത്യാസം കാണാം.

പൂശാരി, മലങ്കന്‍, കുറവന്‍, ചക്കിലിയന്‍, പറയന്‍ എന്നിവയാണ് കണ്ണ്യാര്‍കളിയിലെ മുഖ്യ വേഷങ്ങള്‍. കഴുത്തില്‍ പാശിമാലകളോ സ്വര്‍ണ്ണാഭരണങ്ങളോ ഉണ്ടാവും. ചിലപ്പോള്‍ കൈവളകളും ധരിക്കാറുണ്ട്. കെ.പി.ഭാസ്കരമേനോന്‍, എം.കെ.വിശ്വനാഥന്‍, പി.പത്മനാഭന്‍ നായര്‍ മുന്‍‌കാലത്തെ അറിയപ്പെടുന്ന കണ്ണ്യാര്‍കളി കലാകാരന്‍‌മാരാണ്.