കോവിഡ് കാല ചുംബനങ്ങള്‍; വേണം അതീവ ജാഗ്രത

ചൊവ്വ, 6 ജൂലൈ 2021 (16:33 IST)
മനുഷ്യര്‍ക്കിടയിലെ അകലം കൂട്ടിയിരിക്കുകയാണ് കൊറോണ വൈറസ്. സ്വാതന്ത്ര്യത്തോടെയുള്ള ഡേറ്റിങ്ങുകളും സൗഹൃദം പങ്കുവയ്ക്കലുകളും കുറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ ഭയം കയറി. സ്‌നേഹത്തോടെ പങ്കാളിയെ പുണരാനും ചുംബിക്കാനും പേടിക്കുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. ഇന്ന് ഇന്റര്‍നാഷണല്‍ കിസിങ് ഡേ ആഘോഷിക്കുമ്പോള്‍ കോവിഡ് കാല ചുംബനങ്ങളെ കുറിച്ച് ചിന്തിക്കാം. 
 
അതിവേഗം പടരുന്ന വൈറസ് ബന്ധങ്ങള്‍ക്കിടയിലും വിള്ളല്‍ വീഴ്ത്തുന്നുണ്ട്. പങ്കാളികള്‍ക്കിടയില്‍ പോലും മനസ്സറിഞ്ഞുകൊണ്ടുള്ള ചുംബനങ്ങള്‍ കുറഞ്ഞു. ഉമിനീരിലൂടെ കൊറോണ വൈറസ് പകരുമെന്നത് തന്നെയാണ് ഈ ഭയത്തിനു കാരണം. ഗാഢമായ ചുംബനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉമിനീര്‍ പരസ്പരം പങ്കുവയ്ക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. അതായത് പങ്കാളിമാരില്‍ ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ഈ ചുംബനത്തിലൂടെ അടുത്ത ആള്‍ക്കും പകരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ലൈംഗികബന്ധം തന്നെ പൂര്‍ണമായി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. 
 
കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെക്‌സിനു മുന്‍പും പിന്‍പും കുളിച്ച് ശരീരം അണുവിമുക്തമാക്കണം. വൈറസ് പകരാന്‍ സാധ്യതയുള്ള സെക്‌സ് പൊസിഷനുകളോ മാര്‍ഗങ്ങളോ ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും നല്ല രീതിയാണ്. കോവിഡ് മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് അത്യുത്തമമെന്നും സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുഖത്തോട് മുഖം ചേര്‍ത്തുള്ള ചുംബനങ്ങളും സെക്‌സ് പൊസിഷനുകളും പരമാവധി ഒഴിവാക്കുന്നതാണ് ഈ കോവിഡ് കാലത്ത് നല്ലത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍