ലോക സോറിയാസിസ് ദിനം

PTIFILE
‘എപ്പി ഡര്‍മിസ്’ എന്ന ബാഹ്യ ചര്‍മ്മ സ്തരത്തിന്‍റെ വളര്‍ച്ച ശരീരത്തിന്‍റെ ചിലയിടങ്ങളില്‍ മാത്രം ക്രമാതീതമായി കൂടുതലാകുന്ന പ്രതിഭാസമാണ് സോറിയാസിസ്. അടര്‍ന്നു പോകുന്ന ശല്‍ക്കങ്ങളായി ചുവന്ന ചെറിയ വൃത്തങ്ങളായും ശരീരത്തിന്‍റെ പലഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ത്വക്ക് രോഗം ചെറിയ തോതിലും വലിയ തോതിലും കാണപ്പെടുന്നു.

പ്രധാന ലക്ഷണം ചൊറിച്ചിലാണ്. ചൊറിയുമ്പോള്‍ തൊലിക്ക് കട്ടി കൂടുകയും ശല്‍ക്കങ്ങള്‍ അടര്‍ന്നു വീഴുകയും ചെയ്യുന്നു. ചെറുപ്പക്കാരില്‍ കൂടുതലായി കണ്ടു വരുന്ന രോഗം രോഗിക്കു നല്‍കുന്ന മാനസീക ശാരീരിക പീഡ ചില്ലറയല്ല. ശരിയായി ചികിത്‌സിക്കാതിരുന്നാല്‍ രോഗം സന്ധികളെ ബാധിച്ച് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ആകാനും സാധ്യതയുണ്ട്.

രോഗികള്‍ അനുഭവിക്കുന്ന മാനസീക ശാരീരിക ബുദ്ധിമുട്ട് മൂലം രോഗത്തിന്‍റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ ഒക്റ്റോബര്‍ 29 ‘ലോക സോറിയാസിസ് ദിന’ മായി ആചരിക്കുകയാണ്. രോഗ പ്രതിരോധ ശേഷി തകരാറിലാകുന്നതാണ് സോറിയാസിസിനു കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ത്വക്കിനേല്‍ക്കുന്ന മുറിവുകളും മാനസീക സംഘര്‍ഷങ്ങളും രോഗം വര്‍ദ്ധിപ്പിച്ചേക്കാമെന്നും കണക്കു കൂട്ടുന്നു.

സോറിയാസിസിനെ മുന്‍ നിര്‍ത്തി പല ജനിതക പരീക്ഷണങ്ങള്‍ നടക്കുമ്പോഴും പല വിധത്തില്‍ ഈ രോഗം ബാധിച്ചിരിക്കുന്നവരുടെ അനൌദ്യോഗിക കണക്ക് 12.7 കോടിയാണ്. രോഗം നല്‍കുന്ന വൈരൂപ്യം മൂലം മാനസീകമായി തളരുന്ന രോഗികളില്‍ ആത്‌മ നിന്ദയും അപകര്‍ഷാബോധവും ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

അപകര്‍ഷതാ ബോധം മൂലം ലൈംഗിക ബന്ധവും കുട്ടികളുമായുള്ള ഉല്ലാസവും ഒഴിവാക്കുന്ന രോഗികള്‍ നമ്മുടെ നാട്ടിലും വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോറിയോസിസ് രോഗികളുടെ പ്രശ്‌ന പരിഹാരത്തിനായി ലോകത്ത് ഇവരുടെ പല കൂട്ടായ്‌മകളുണ്ട്. 1968 ല്‍ കാനഡയില്‍ രൂപീകൃതമായ ‘നാഷണല്‍ സോറിയോസിസ് അസോസിയേഷന്‍’ അവയിലൊന്നാണ്. ഡോ. ഡിക് കോള്‍സായിരുന്നു സംഘാടകന്‍.

.

WDWD
ആഗോള നിലവാരത്തിലുള്ള സോറിയാസിസ് രോഗികളുടെ കൂട്ടായ്‌മയായ ഇന്‍റര്‍നഷണല്‍ ഫെഡറേഷന്‍ ഓഫ് സോറിയോസിസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 29 സോറിയാസിസ് ദിനമായി ആചരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സോറിയാസിസിനെ കുറിച്ച് ഡോക്യുമെന്‍ററി, പുസ്തക നിര്‍മ്മാണം എന്നിവയെല്ലാമുണ്ട്.

അമേരിക്കന്‍ ഗവണ്‍‌മെന്‍റിന്‍റെ മികച്ച ഡൊക്യുമെന്‍ററി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്ത ‘മൈ സ്കിന്‍സ് ഓഫ് ഫയര്‍’ സോറിയാസിസ് ബാധിച്ച കുട്ടികളെ കുറിച്ചാണ് സംസാരിച്ചത്. ഇത് ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

ഫലപ്രദമായ ഒരു മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് സോറിയാസിസിനെ സംബന്ധിച്ച ചികിത്‌സാ രീതിയുടെ പ്രധാന പോരായ്‌മ. കോശങ്ങളുടെ വളര്‍ച്ച തടയുക, ചൊറിച്ചില്‍ കുറയ്‌ക്കുക, അണുബാധ തടയുക എന്നിവ താല്‍ക്കാലിക കാലത്തേക്കു മാത്രമേ ഫലപ്രദമാകുകയുള്ളൂ. എന്നാല്‍ പ്രതിരോധ ശേഷിയെ തടഞ്ഞ് രോഗം ഭേദപ്പെടുത്തുന്ന മരുന്നുകള്‍ ഉണ്ടെങ്കിലും അവ എത്രമാത്രം ഫലപ്രദമാണെന്നതാണ് ചോദ്യം.

അതേ സമയം മനസ്, ശരീരം, തലച്ചോറ്, ഹോര്‍മോണ്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു സമഗ്ര ചികിത്സാ രീതി കൊണ്ട് ഗുണമുണ്ടാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. സമ്മര്‍ദ്ദ‌മില്ലാത്ത ഒരു മാനസീകാവസ്ഥയില്‍ ആന്തരീക ശുദ്ധി വരുത്തുന്ന ചികിത്സാ രീതികളും രോഗ ശമനത്തിനായി ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണിത്. ഇക്കാര്യങ്ങളെല്ലാം ഒത്തു ചേരുന്ന ഭാരതീയ ആയുര്‍വേദ ചികിത്‌സയില്‍ ഇക്കാര്യത്തിനു പ്രാധാന്യമേറുകയാണ്. രോഗിയോട് മറ്റുള്ളവരുടെ മാനസീകാവസ്ഥയ്‌ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ട്