ക്രിസ്‌റ്റിയാനോ നിറഞ്ഞാടിയപ്പോള്‍ ബയോണ്‍ വെള്ളം കുടിച്ചു; തകര്‍പ്പന്‍ ജയവുമായി റയല്‍ സെമിയില്‍

ബുധന്‍, 19 ഏപ്രില്‍ 2017 (13:22 IST)
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ സെമിഫൈനലിൽ കടന്നു. രണ്ടാം പാദ ക്വാർട്ടറിൽ ജർമൻ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തറപ്പറ്റിച്ചു. ഇതോടെ രണ്ടു പാദങ്ങളിൽ നിന്നുമായി 6- 3ന്‍റെ ജയത്തോടെ റയൽ സെമിയിൽ പ്രവേശിച്ചു.

ഹാട്രിക്കിനൊപ്പം ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോയെ സ്വന്തമാക്കി. ജർമനിയിൽ നടന്ന ആദ്യ പാദത്തിലും ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളുകളാണ് റയലിനെ തുണച്ചത്.

റയലിന്‍റെ മൈതാനമായ സാന്‍റിയാഗൊ ബർണബ്യുവിൽ ഇറങ്ങിയ റയല്‍ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. എവേ മത്സരത്തിൽ 2-1ന്‍റെ വിജയം നേടിയതിന്‍റെ ആത്മവിശ്വാസം ക്രിസ്റ്റിയാനോയ്‌ക്കും കൂട്ടര്‍ക്കുമുണ്ടായിരുന്നു.

53-മത് മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. റയലിന്‍റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാൽറ്റി മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കി ഗോളാക്കിയപ്പോള്‍ 76മത് മിനിറ്റിൽ റൊണാൾഡോ സമനില പിടിച്ചു.

തൊട്ടടുത്ത മിനിറ്റിൽ റാമോസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ബയേണ്‍ ലീഡ് പിടിച്ചു. ഒരു ഗോളിന്‍റെ ലീഡോടെ മുന്നേറിയ ബയേണ്‍ 84-മത് മിനിറ്റിൽ പത്തുപേരായി ചുരുങ്ങി. അർതുറോ വിദാൽ ചുവപ്പുകാർഡു കണ്ടു പുറത്തായതോടെയായിരുന്നു ഇത്.

കളി അവസാന മിനിറ്റിലേക്ക് നീങ്ങിത്തുടങ്ങിയതോടെ റയൽ ഉണർന്നു കളിച്ചു. അധികസമയത്തേക്ക് നീണ്ട കളിയിൽ 104, 109 മിനിറ്റുകളിൽ റൊണാൾഡോയും 112-മത് മിനിറ്റിൽ അസെൻസിയോയും ഗോൾ നേടിയതോടെ ബയേണിന്‍റെ പതനം പൂർത്തിയായി.

വെബ്ദുനിയ വായിക്കുക