ഇറ്റലി പയ്യെ തിന്ന്...തിന്ന്

PROPRO
മുന്നേറ്റക്കാരന്‍ ടോട്ടിയും പ്രതിരോധ താരം അല്കെ‌സാന്ദ്രോ നെസ്റ്റയും വിരമിച്ചതിനു ശേഷം പരമ്പരാഗത ശൈലിയായ 4-3-3 ല്‍ നീങ്ങുന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ കപ്പലില്‍ വെള്ളം കയറിയതായിട്ടായിരുന്നു വിമര്‍ശനം. ലോകകപ്പ് ജയിച്ചതിന്‍റെ രണ്ട് മാസങ്ങള്‍ക്ക് ശേഷം നടന്ന യൂറോപ്യന്‍ യോഗ്യതാറൌണ്ടിലെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് 3-1 ന് തോല്‍‌‌വി, ലിത്വനിയയുമായി 1-1 സമനില. ഇറ്റാലിയന്‍ ടീമിന്‍റെ വെടി തീര്‍ന്നെന്ന് എല്ലാവരും കരുതി.

എന്നാല്‍ അടുത്ത മത്സരങ്ങളെല്ലാം ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍‌മാരായി തന്നെ അവര്‍ യോഗ്യത സമ്പാദിച്ചു. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്‍റെ ഈ രീതി ഇതാദ്യമല്ല. ലോകകപ്പിലും പതിയെ തുടങ്ങി കത്തിക്കയറിയവരാണ് ഇറ്റലി. ഒടുവില്‍ കപ്പുമായി തന്നെ മടങ്ങി.

എ എസ് റോമയുടെ ദേശീയ ടീമില്‍ നിന്നും വിരമിച്ച നായകന്‍ ഫ്രാന്‍സിസ്സ്കോ ടോട്ടി, എ സി മിലാന്‍ താരം ഫിലിപ്പോ ഇന്‍സാഗി, ഇന്‍ററിന്‍റെ ഗ്വിലാര്‍ഡീനോ എന്നീ പ്രമുഖരൊന്നും യൂറോ ടീമില്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇറ്റാലിയന്‍ ടീമിന്‍റെ ശക്തി. പ്രതിരോധ ഫുട്ബോള്‍ കലയാക്കിയ അവരുടെ നിരയില്‍ ഒട്ടേറെ വെടിക്കോപ്പുകളാണ് ഉള്ളത്.

മാഴ്‌സലോ ലിപ്പിക്കു പിന്നാലെ പരിശീലകനായെത്തിയ ഡോണാഡോണിയുടെ ടീം കപ്പുമായി മടങ്ങുമെന്ന് തന്നെ ആരാധകര്‍ കരുതുന്നു. കമറാന്നൊസി, പിര്‍ലോ, മാറ്റരാസി, ഗ്രോസ്സോ, കന്നവാരോ, ബഫണ്‍, ലൂക്കാടോണി, ദെല്‍‌പീയറോ, മാസ്സിമോ അംബ്രോസിനി വരെ ശേഖരം വര്‍ദ്ധിക്കുകയാണ്. സീരി എ യിലും പുറത്തും തിളങ്ങിയ പ്രതിഭധനന്‍‌മാരാണ് ടീമില്‍.

സാംപ്ദോറിയയുടെ താരം അന്‍റോണിയോ കസാനോ ആണ് ടീമിലെ അത്ഭുതം. ഇറ്റാലിയന്‍ സീരി എയില്‍ 10 ഗോളുകള്‍ 22 മത്സരങ്ങളില്‍ നിന്നും അടിച്ചു കൂട്ടിയ ഈ 24 കാരന്‍ 2006 സെപ്തംബറില്‍ ഫ്രാന്‍സിനെതിരെ യോഗ്യതാ മത്സരം കളിച്ച ശേഷം ആദ്യമായിട്ടാണ് ടീമില്‍ എത്തുന്നത്. 33 കാരനായ യുവന്‍റസ് നായകന്‍ ദെല്‍ പീയറോയെ ഉള്‍പ്പെട്ടപ്പോള്‍ ഫിലിപ്പോ ഇന്‍സാഗിയെ ഒഴിവാക്കി. ഈ സീസണീല്‍ ദെല്‍ പീയറോ യുവന്‍റസിനായി അടിച്ചത് 21 ഗോളുകളായിരുന്നു.

PROPRO
പരുക്ക് മൂലമാണ് ഇന്‍സാഗി, മാസ്സിമോ ഓഡോ, വിന്‍സെന്‍‌സോ ഇയാക്വിന്‍റ എന്നിവര്‍ക്ക് സ്ഥാനം ലഭിക്കാതെ പോയത്. എന്നാല്‍ പരുക്കുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ഒരു പറ്റം ചെറുപ്പക്കാര്‍ക്ക് ഒപ്പമാണ് ഇറ്റലി യൂറോയില്‍ എത്തുന്നത്. കാര്യമായി മാറ്റം വരുത്താതെ ലോകകപ്പ് ടീമിലുള്ളവര്‍ തന്നെയാണ് യൂറോയിലും ഇറ്റലിയുടെ ശക്തി.

യുവന്‍റസ് ഗോളി ബഫണ്‍ മുന്നില്‍ നില്‍ക്കുന്ന ഇറ്റാലിയന്‍ ടീമിന്‍റെ പ്രതിരോധ ഭിത്തി നായകന്‍ കന്നാവാരോയിലും മാര്‍ക്കോ മാറ്റരാസിയിലും ഉറപ്പുള്ളതാണ്. സെരി എയില്‍ മികച്ച ഫോമില്‍ ആയിരുന്ന ചില്ലെനിയാന് പ്രതിരോധത്തിലെ മറ്റൊരു കരുത്തന്‍. ക്രിസ്ത്യന്‍ പനൂച്ചി വലതു പ്രതിരോധ ഭടന്‍റെ വേഷത്തില്‍ എത്തും. ലോകകപ്പിലെ ഫോം ഗ്രോസ്സോ തുടരുക ആണെങ്കില്‍ സംബ്രോട്ടയോ ഇടതു വശത്തേക്കോ വലതു വശത്തേക്കോ മറും.

മദ്ധ്യനിരയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി അംബ്രോസിനി ആക്രമണത്തെ തുട്ണയ്‌ക്കുന്ന ആന്ദ്രേ പിര്‍ലോയോടും ഗന്നാരൊ ഗട്ടൂസ്സോയോടും ഒപ്പം ഉണ്ടാകും. മദ്ധ്യനിരയില്‍ വേണമെങ്കില്‍ എ എസ് റോമയുടെ ദാനിയേല്‍ ഡിറോസി, സിമോണ്‍ പെറൊട്ട എന്നിവരെയും ഉപയോഗിക്കാം. ഇനി അതുമല്ലെങ്കില്‍ കളിച്ചാല്‍ മൌറോ കമരാന്നൊസിയെയോ പ്രതിഭാധനന്‍‌മാരായ റിക്കാര്‍ഡോ മൊണ്ടോലിവോയെയോ ആല്‍ബെര്‍ട്ടോ അക്വിലാനൈയേയൊ ഉള്‍പ്പെടുത്താം.

ആക്രമണത്തിനായും വേണമെങ്കില്‍ കമറാന്നൊസിയെ ഉപയോഗിക്കാം. ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ താരം ലൂക്കാ ടോണിക്ക് തന്നെയാണ് മുന്നേറ്റത്തില്‍ മുന്‍ തൂക്കം. അന്‍റോണിയോ ഡി നതാലെയെ ഇടത് വശത്ത് ഉപയോഗിച്ചേക്കാവുന്ന ഡൊണാഡോണി ഇവര്‍ക്കൊപ്പം ദെല്പിയരോയേയോ അന്‍റോണിയോ കസാനോയേയോ ഉപയോഗിച്ചേക്കാം.

യൂഗോ സ്ലാവ്യയെ 2-0 ന് പരാജയപ്പെടുത്തി 1968 ല്‍ കപ്പ് നേടാന്‍ ഇറ്റലിക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ നാല് യൂറോയില്‍ ഇറ്റലി കളിച്ചു. 12 തവണ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം 111 മത്സരങ്ങളാണ് കളിച്ചത്. 59 മത്സരം ജയിച്ച അവര്‍ 39 എണ്ണത്തില്‍ സമനില വഴങ്ങി. 17 എണ്ണത്തില്‍ തോറ്റു. 175 ഗോളടിച്ച അവരുടെ വലയില്‍ പെട്ടത് 77 എണ്ണമാണ്.

യൂറോ 2008 ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും ഓസ്ട്രിയയിലെക്കും കുതിക്കാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്ന ഇറ്റലിയെ കാത്ത് കടുപ്പമേറിയ മത്സരമാണ് വരുന്നത്. എതിരാളികളും ചില്ലറക്കാരല്ല. ഗ്രൂപ്പ് സി യില്‍ ഫ്രാന്‍സ്, റുമാനിയ, നെതര്‍ലണ്ട് എന്നിവരാണ്. ആദ്യ മത്സരത്തില്‍ ഇറ്റലി നെതര്‍ലണ്ടിനെതിരെ ജൂണ്‍ 9 ന് ഇറങ്ങും 13 ന് റുമാനിയയേയും 17 ന് ഫ്രാന്‍സിനെയും നേരിടും. മെയ് 30 ന് ഫ്ലോറന്‍സിലെ പ്രദര്‍ശന മത്സരത്തില്‍ ബല്‍ജിയത്തെ നേരിടുന്നുണ്ട്.