ലോഹം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

വ്യാഴം, 20 ഓഗസ്റ്റ് 2015 (16:21 IST)
നീലകണ്ഠനോ, ഇന്ദുചൂഡനോ, ജഗന്നാഥനോ, കാര്‍ത്തികേയനോ? - ആരായിരിക്കും അവന്‍? ലോഹത്തിലെ നായകന്‍? ഈ ചോദ്യമാണ് ‘ലോഹം’ എന്ന രഞ്ജിത് - മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എന്നെ നയിച്ചത്. എന്നാല്‍ ഇവരാരുമല്ല സ്ക്രീനില്‍ വന്നത്. അവന്‍ ടാക്സി ഡ്രൈവര്‍ രാജു. രഞ്ജിത് സൃഷ്ടിച്ച കൊലകൊമ്പന്‍‌മാരുടെ ഫ്ലേവറൊന്നും ഈ കഥാപാത്രത്തില്‍ ചാര്‍ത്തിക്കൊടുക്കേണ്ട. കാരണം, ഇത് വേറൊരു സൃഷ്ടിയാണ്.
 
ഒരു രാവണപ്രഭുവോ ആറാം തമ്പുരാനോ പ്രതീക്ഷിച്ച് പോകുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത്ര വലിയ സദ്യയൊന്നും വിളമ്പാതെ, ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സമ്മാനിച്ചിരിക്കുകയാണ് രഞ്ജിത്. അതേ, നായകനുവേണ്ടി നിര്‍മ്മിക്കുന്ന കടുംനിറത്തിലുള്ള കഥാ സന്ദര്‍ഭങ്ങളല്ല, ഒരു ത്രില്ലറിന് ആവശ്യമായ ഇളം നിറങ്ങള്‍ മാത്രം തുന്നിച്ചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് ലോഹം. രാവണപ്രഭു എഴുതിയ രഞ്ജിത്തല്ല, ചന്ദ്രോത്സവവും സ്പിരിറ്റുമൊക്കെ എഴുതിയ രഞ്ജിത്താണ് ഈ സിനിമയിലേത്.

അടുത്ത പേജില്‍ - എന്തിനാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?

കോഴിക്കോട് വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്ന് വരാനുള്ള ഒരു മൃതശരീരവും പ്രതീക്ഷിച്ചുനില്‍ക്കുന്ന ബന്ധുക്കളില്‍ നിന്നാണ് ലോഹം ആരംഭിക്കുന്നത്. പിന്നീട് നായികയുടെ വരവാണ്. ജയന്തി(ആന്‍ഡ്രിയ), അവര്‍ക്ക് കസ്റ്റംസ് ഓഫീസറായ അവരുടെ ഭര്‍ത്താവിനെ കണ്ടെത്തണം. അവര്‍ രാജു(മോഹന്‍ലാല്‍)വിന്‍റെ ടാക്സിയാണ് വിളിക്കുന്നത്. യാത്ര പോകുന്നതിനിടെ അവര്‍ക്കുനേരെ ഒരാക്രമണമുണ്ടാകുന്നു. എന്തിനാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?
 
അവിടം‌മുതല്‍ കഥ മാറുകയാണ്. സ്ലോ മൂഡില്‍ തുടങ്ങിയ സിനിമ ഒരു ത്രില്ലറിന്‍റെ പായുന്ന ചക്രങ്ങളിലേക്ക് കയറുകയാണ്. അതിനിടെ, രാജ്യസഭാ സീറ്റ് ലക്‍ഷ്യമിടുന്ന ബിസിനസുകാരന്‍ അഴകര്‍ പെരുമാളിനെയും(അജ്മല്‍) സ്വര്‍ണ്ണക്കച്ചവടക്കാരനായ മുഹമ്മദുണ്ണിയെയും(സിദ്ദിക്ക്) പൊലീസ് കമ്മീഷണര്‍ ചന്ദ്രശേഖരനെയും(വിജയരാഘവന്‍) നമ്മള്‍ കാണുന്നു. ഇവരെല്ലാം ചേര്‍ന്ന് ലോഹം ഉരുകിത്തിളയ്ക്കുന്ന ഒരനുഭവം സൃഷ്ടിക്കുന്നു.
 
ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഹന്‍ലാല്‍. ഓരോ ചെറുചലനങ്ങളിലും തിയേറ്റര്‍ ഇളക്കിമറിക്കുന്ന മാജിക് ആണ് മോഹന്‍ലാല്‍ വീണ്ടും കാഴ്ചവയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കൈയടി സിദ്ദിക്കിനുമുണ്ട്. കോമഡിക്കാരനായ വില്ലനായി സിദ്ദിക്ക് തകര്‍ത്തു. അമാന്‍ ആയി എത്തുന്ന അബു സലിമും ശ്രദ്ധേയമായി. രണ്‍ജി പണിക്കര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള വകുപ്പുണ്ട്.

അടുത്ത പേജില്‍ - വില്ലനാകുന്നത് പശ്ചാത്തല സംഗീതം!

കുഞ്ഞുണ്ണി എസ് കുമാറിന്‍റെ ക്യാമറ ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു. എന്നാല്‍ പശ്ചാത്തല സംഗീതം പോരാ. സംഘര്‍ഷഭരിതമായ പല മുഹൂര്‍ത്തങ്ങളും വേണ്ടത്ര പഞ്ചോടെ കാഴ്ചക്കാരിലേക്കെത്തിക്കാന്‍ രാജാമണിക്കായിട്ടില്ല. രണ്ടാം പകുതിയിലാണ് പശ്ചാത്തല സംഗീതത്തിന്‍റെ പോരായ്മ കൂടുതല്‍ അനുഭവപ്പെടുന്നത്.
 
നല്ല തമാശകളൊക്കെയുള്ള ആദ്യപകുതി ഒരുഗ്രന്‍ ഇന്‍റര്‍‌വെല്‍ പഞ്ചോടെ ആകെ മാറുകയാണ്. എന്നാല്‍ രണ്ടാം പകുതിയിലും ചിലയിടങ്ങളില്‍ ഇഴച്ചില്‍ അനുഭവപ്പെട്ടു. ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോകുന്നതിന്‍റെ ആശയക്കുഴപ്പവും ഉണ്ട്. അത് ഒരു പരിധി വരെ മറികടക്കാന്‍ രഞ്ജിത്തിന്‍റെ സംവിധാന മികവിന് കഴിഞ്ഞിട്ടുണ്ട്. 'നായക് നഹി ഖല്‍നായക് ഹൂ മേം’ എന്ന ഗാനം സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഗാനങ്ങളെക്കുറിച്ച് പറഞ്ഞാല്‍ കേള്‍ക്കാനിമ്പം ‘കനകമൈലാഞ്ചി’ തന്നെ. എന്നാല്‍ ഗാനങ്ങള്‍ ആവശ്യമുണ്ടോ എന്ന് സന്ദേഹിച്ചുപോകുന്ന ഒരു വിഷയമാണ് രഞ്ജിത് ഇവിടെ പറയുന്നതെന്ന് ഓര്‍ക്കുക. ശ്രീവത്സന്‍ ജെ മേനോന്‍റെ ഈണങ്ങളെല്ലാം കൊള്ളാം.
 
എന്തായാലും ഓണം സീസണ്‍ ഉദ്ഘാടനം ചെയ്തുകൊണ്ടെത്തിയ ‘ലോഹം’ ഒരു വാച്ചബിള്‍ ത്രില്ലറാണ്. ഇനി അടുത്ത സിനിമകള്‍ക്കായി കാത്തിരിക്കാം.
 
റേറ്റിംഗ്: 3/5

വെബ്ദുനിയ വായിക്കുക