ഈ ആഴ്ച റിലീസായ ഹാരി പോട്ടര്‍ പരമ്പരയിലെ നാലാമത് ചിത്രം ‘ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ കളക്ഷന്‍റെ കാര്യത്തില്‍ റിക്കോര്‍ഡുകള്‍ ഭേദിക്കുന്നെങ്കിലും നിലവാരം പുലര്‍ത്തുന്നില്ലെന്ന് വിമര്‍ശകര്‍. ജെകെ റൌളിംഗിന്‍റെ പുസ്തകം സിനിമയാക്കിയപ്പോള്‍ മൂലകഥയില്‍ സംഭവിച്ച ശോഷണമാണ് വിമര്‍ശകര്‍ ആയുധമാക്കുന്നത്.
2003ല്‍ 8 മില്യന്‍റെ നേട്ടമുണ്ടാക്കിയ ലോര്‍ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ റിട്ടേണ്‍ ഓഫ് കിംഗിന്‍റെ പ്രദര്‍ശന റിക്കോര്‍ഡാണ് ഹാരി പോര്‍ട്ടര്‍ ഇക്കൊല്ലം തകര്‍ത്തത്.
ഏതായാലും, വെള്ളിയാഴ്ച ഇന്ത്യന്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ ലോകവ്യാപകമായി റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ 12 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി ചിത്രം ഇതിനോടകം അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ദുഷ്‌ട ശക്തികള്‍ക്കെതിരെ ‘ഡബിള്‍ ഡോര്‍സ് ആര്‍മി’ എന്ന പേരില്‍ കൂട്ടുകാരെ സംഘടിപ്പിച്ച് വില്ലനായ ലോര്‍ഡ് വോള്‍ഡി മോര്‍ട്ടിനെതിരെ ഹാരി നടത്തുന്ന യുദ്ധമാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. പുസ്തകം ഇറങ്ങി രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന ചിത്രം പുസ്തകം വായിച്ച് തിയേറ്ററിലെത്തുന്നവരെ നിരാശപ്പെടുന്നുവെന്നാണ് പ്രധാന വിമര്‍ശനം.
പുസ്തകം സിനിമയാക്കിയാക്കിയപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു പുസ്തകം സിനിമയാക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക ബുദ്ധിമുട്ടുകള്‍ എന്നൊക്കെ പറഞ്ഞ് സിനിമയെ ന്യായീകരിക്കാമെങ്കിലും, വായനയുടെ സുഖം സിനിമ കാണുമ്പോള്‍ നഷ്ടമാവുന്നു.
ബൃഹത്തായ കഥയെ സിനിമയ്ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലതും കൈമോശം വന്നിട്ടുണ്ട്. സുപ്രധാനമായ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയത് കഥയെ ചിലപ്പോഴെങ്കിലും അവ്യക്തമാക്കുന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രേമാതുരമായ നിമിഷങ്ങളെ കൊണ്ടും തമാശകള്‍ കൊണ്ടും പൊതുജനത്തിന് സിനിമ രസകരമാകുന്നുണ്ട്, എങ്കിലും ഹാരി പോട്ടര്‍ ആരാധകരെ സംബന്ധിച്ച് ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ നിലവാരത്തിന് താഴെയാണ്.
ഹാരി പോട്ടര്‍ എന്നാല്‍ കുട്ടികള്‍ക്കുള്ള സിനിമ എന്ന ധാരണ മാറ്റുന്നതാണ് ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്സിന്‍റെ മറ്റൊരു പ്രത്യേകത.
പത്ത് വയസുമുതല്‍ ഹാരിയായി അഭിനയിച്ച ദാനിയേല്‍ റാഡ് ക്ലിഫ് പുതിയ സിനിമയിലെത്തുന്നത് കുട്ടിത്തം വിട്ട് ഗൌരവം തികഞ്ഞ കൌമാര പ്രായക്കാരനായിട്ടാണ്. ഇതിനുമുമ്പ് വിവാദമായ ചുംബനരംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഈ ഹാരി പോട്ടര്‍ ചിത്രം കൂടുതല്‍ യൌവനയുക്തമാകുന്നു.