തീവ്രവികാരത്തിന്‍റെ ‘ഓര്‍ക്കുക വല്ലപ്പോഴും’

തിലകന്‍ പ്രധാന വേഷത്തിലെത്തുന്ന സോഹന്‍ ലാലിന്‍റെ ‘ഓര്‍ക്കുക വല്ലപ്പോഴും’ അവസാന ഘട്ടത്തില്‍. ഡിസംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

തിലകന്‍ സേതുമാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓര്‍ക്കുക വല്ലപ്പോഴും’ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കാലഘട്ടങ്ങളിലൂടെയാണ് മുന്നേറുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സേതുവിന് ഇന്ത്യ വിടേണ്ടി വരുന്നു. പിന്നീട് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘എല്ലാം നേടി’ മടങ്ങിയെത്തിയ സേതു താന്‍ യഥാ‍ര്‍ത്ഥത്തില്‍ ഒന്നും നേടിയില്ല എന്ന് നഷ്ടപ്പെടലുകളുടെ വെള്ളിവെളിച്ചത്തില്‍ മനസ്സിലാക്കുന്നു.

സേതുവിന്‍റെ കൌമാരക്കാലത്താണ് നാടിനെയും കൂട്ടുകാരിയെയും ഉപേക്ഷിച്ച് അച്ഛനൊപ്പം ഇംഗ്ലണ്ടിലേക്ക് പോവേണ്ടി വന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകളുടെ ചുവടുപിടിച്ച് സേതു മടങ്ങിയെത്തുന്നിടത്ത് ‘ഓര്‍ക്കുക വല്ലപ്പോഴും’ ആരംഭിക്കുന്നു.

PRO
മാസ്റ്റര്‍ ധനജ്ഞയ്,ബേബി മാളവിക എന്നിവര്‍ സേതുമാധവന്‍റെയും കൂട്ടുകാരിയുടെയും ബാല്യകാലം അവതരിപ്പിക്കുന്നു. രജിത് മേനോനും ശില്‍പ്പബാലയുമാണ് കൌമാര കാലം അവതരിപ്പിക്കുന്നത്. ശില്‍പ്പബാല കന്നി ചിത്രത്തില്‍ തന്നെ ഇരട്ടവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മീരാവാസുദേവന്‍, വിനു വൈഎസ്, ജഗദീഷ്, ബിന്ദു വാരാപ്പുഴ, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

വ്യത്യസ്തമായ സിനിമ എന്ന അവകാശവാദത്തോടെയാണ് ‘ഓര്‍ക്കുക വല്ലപ്പോഴും’ റിലീസിനൊരുങ്ങുന്നത്. ‘നീര്‍മാതളത്തിന്‍റെ പൂക്കള്‍’ എന്ന ടെലിഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച യുവ സംവിധായകനാണ് സോഹന്‍‌ലാല്‍. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം.

ഗോഡ്സ് ഓണ്‍ മൂവീസിന്‍റെ ബാനറില്‍ ബിനു വൈ എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.