ഷോയ്ക്ക് എരിവ് കൂട്ടാന്‍ വാക്കുകള്‍ വളച്ചൊടിച്ചു, അനാവശ്യ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു; ജോണ്‍ ബ്രിട്ടാസിനെതിരെ വിമര്‍ശനവുമായി മീരാ വാസുദേവ്

വെള്ളി, 24 നവം‌ബര്‍ 2017 (16:20 IST)
കൈരളി ചാനലില്‍ സം‌പ്രേക്ഷണം ചെയ്യുന്ന ജേ ബി ജംഗ്ഷന്‍ എന്ന പരിപാടിക്കെതിരെയും അതിന്റെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെയും രൂക്ഷവിമര്‍ശനവുമായി നടി മീരാ വാസുദേവന്‍. ആ പരിപാടിയില്‍ താന്‍ പങ്കെടുത്ത സമയത്ത് പറഞ്ഞ വാചകങ്ങളെല്ലാം വളച്ചൊടിച്ചതായും ഫ്‌ളോറില്‍ കാണാത്ത ക്ലിപ്പുകളാണ് പ്രോഗ്രാം അയര്‍ ചെയ്ത സമയത്ത് കൂട്ടിച്ചേര്‍ത്തതെന്നും മീര പറയുന്നു.
 
നമ്മളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ മോശക്കാരാകുന്നത് നമ്മളല്ലെന്നും, അത്തരത്തില്‍ പെരുമാറിയവരാണ് യഥാര്‍ത്ഥത്തില്‍ മോശക്കാരെന്നും താരം വ്യക്തമാക്കി. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ട്. അവന്‍ എന്നെ മാത്രമല്ല, എന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കുമെന്നും അതിലൂടെ അവന്‍ അയാളെ വിലയിരുത്തുമെന്നും ഈ ഷോ ചെയ്യുന്ന സമയത്ത് അധികൃതരോട് താന്‍ പറഞ്ഞിരുന്നുവെന്നും മീര വ്യക്തമാക്കി. 
 
എന്നാല്‍, ആ ഷോയ്ക്ക് എരിവ് കൂട്ടുന്നതിനായി തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. മാത്രമല്ല തന്മാത്രയിലെ ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ അതോടൊപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമായി ഈ ഷോയുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഉണ്ടായതെന്നും മീര പറയുന്നു. 
 
ഒരു സ്ത്രീയെക്കുറിച്ച് മോശമായ തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അതുവഴി അപമാനിക്കുന്നത് അവളെ മാത്രമല്ല, നിങ്ങളുടെ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടുന്ന സ്ത്രീസമൂഹത്തെയാണെന്നും മീര അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
സിനിമാപ്രവര്‍ത്തകരെ അപമാനിക്കുന്നതിലൂടെ ആര്‍ക്കെങ്കിലും സന്തോഷം ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് എന്റെ വക ഗുഡ് ലക്ക്. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ചുറ്റി നടക്കുന്നത് തന്നെയാണ് തിരിച്ചു വരുന്നത്. എന്നെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കുമെന്നും മീര പറയുന്നു.
 
പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍