മമ്മൂട്ടിയ്ക്കല്ലാതെ മറ്റൊരാൾക്ക് അത് ചെയ്യാൻ കഴിയില്ല; സംവിധായകൻ കാത്തിരുന്നത് വർഷങ്ങളോളം, ഒടുവിൽ അത് സഫലമാകുന്നു!

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (13:42 IST)
ഒരു സിനിമയ്ക്ക് കഥ എഴുതാൻ തുടങ്ങുമ്പോൾ തന്നെ എഴുത്തുകാരന്റേയും സംവിധായകന്റേയും മനസ്സിൽ ഈ കഥാപാത്രം ആരായിരിക്കണമെന്ന കാര്യത്തിൽ ചില ഏകദേശ ധാരണകൾ ഉണ്ടാകും. ആ നടൻ ചെയ്തില്ലെങ്കിൽ ശരിയാകില്ല എന്ന് പറയുന്ന സംവിധായകരും ഇന്ത്യൻ സിനിമയിൽ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ റാം.
 
പേരൻപ് എന്ന ചിത്രത്തിന്റെ എഴുത്തുകുത്തുകൾ പുരോഗമിക്കുമ്പോൾ സംവിധായകൻ റാമിന്റെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം. മമ്മൂട്ടിയല്ലാതെ മറ്റൊരാൾ ചെയ്താൽ നന്നാകില്ല എന്നൊരു ചിന്ത സംവിധായകനുണ്ടായിരുന്നത്രേ. മമ്മൂട്ടിയുടെ ഡേറ്റിനായി റാം കാത്തിരുന്നത് വർഷങ്ങൾ ആണെന്നാണ് കേട്ടത്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതോടെ 2016ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. 
 
അമുഥൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അച്ഛൻ - മകൾ ബന്ധമാണ് ചിത്രം പറയുന്നത്. അവാർഡ് ജൂറികൾ കണ്ണടച്ചില്ലെങ്കിൽ പേരൻപിലൂടെ മമ്മൂട്ടിയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് വാർത്തകൾ. അത്രയ്ക്ക് കാമ്പുള്ള വേഷമാണ് അമുഥന്‍. അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. മമ്മൂട്ടിയുടെ ആവശ്യാര്‍ത്ഥം മലയാളത്തിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ അഞ്ജലിയാണ് നായിക.

വെബ്ദുനിയ വായിക്കുക