'ആദ്യം വിളിച്ചത് ഇച്ചാക്കയെ, പുള്ളിക്കാരന് ഭയങ്കര ധൈര്യമായിരുന്നു': സുന്നത്ത് കല്യാണത്തെ കുറിച്ച് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി

നിഹാരിക കെ.എസ്

ശനി, 15 മാര്‍ച്ച് 2025 (09:50 IST)
മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടേതാണ് ഇബ്രൂസ് ഡയറീസ് എന്ന യൂട്യൂബ് ചാനൽ. ചാനലിലൂടെ തങ്ങളുടെ കുട്ടിക്കാല ഓര്‍മകളും സിനിമാ ജീവിതവും എല്ലാം ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. പുറം ലോകം അറിയാത്ത മമ്മൂട്ടിയുടെ പല കുടുംബ വിശേഷങ്ങളും ഇമ്പ്രൂസ് ഡയറീസിലൂടെ ആരാധകര്‍ കേട്ടു. തന്റെയും ഇച്ചാക്ക എന്ന് ഇബ്രൂസ് വിളിക്കുന്ന മമ്മൂട്ടിയുടെയും സുന്നത്ത് കല്യാണം കഴിഞ്ഞ കഥയാണ് പുതിയ വീഡിയോ.
 
ഇബ്രാഹിം കുട്ടി അന്ന് രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. മമ്മൂട്ടിയ്ക്കും സഹോദരനും ഒന്നിച്ചാണ് സുന്നത്ത് കല്യാണം നടന്നത്. അന്നത്തെ കാലത്ത് അത് വലിയ ആഘോഷമാണ്. ചുറ്റുമുള്ളവരെയും ബന്ധുക്കളെയും എല്ലാം വിളിച്ചിട്ടാണ് ചടങ്ങുകള്‍ നടത്തുന്നത്. ഭക്ഷണവും പലഹാരങ്ങളും ആളും ബഹളവുമൊക്കെയാവും. അന്നത്തെ ദിവസത്തെ ഹീറോസ് സുന്നത്ത് കല്യാണം ചെയ്യുന്ന ഞങ്ങളായിരിക്കും.
 
രാവിലെ പള്ളിയില്‍ നിന്ന് മുസ്ലിയാറും പരിവാരങ്ങളും എല്ലാം എത്തി, മൗലൂദ് ചൊല്ലി, അതിന്റെ ഉച്ഛസ്ഥാനിയില്‍ എത്തുമ്പോഴാണ് നമ്മളെ കൂട്ടിക്കൊണ്ടുപോയി സുന്നത്ത് ചെയ്യുന്നത്. ആദ്യം കൂട്ടിക്കൊണ്ടുപോയത് മമ്മൂട്ടിയെയാണ്. പുള്ളിക്കാരന് ഭയങ്കര ധൈര്യമൊക്കെയായിരുന്നു. ഉള്ളില്‍ കൊണ്ടുപോയി മമ്മൂട്ടിയുടെ കട്ട് ചെയ്ത്, ആ കരച്ചില്‍ കേട്ടതും ഞാനവിടെ നിന്ന് ഓടി. പിന്നെ തന്നെ പിടിച്ച് കൊണ്ടുവന്ന്, മടിയിലിരുത്തി ചെയ്തതും കരഞ്ഞതും ഇബ്രാഹിം കുട്ടി വളരെ രസകരമായി പറയുന്നു.
 
പിന്നീട് നമ്മള്‍ക്ക് മുറിവ് ഉണങ്ങുന്നത് വരെ റസ്റ്റ് ആണ്. നീറ്റലും നാണക്കേടും എല്ലാമുണ്ടെങ്കിലും അതിലൊക്കെ ഓരോ സന്തോഷവും ഉണ്ടായിരുന്നു. നമുക്കൊരുപാട് സമ്മാനങ്ങള്‍ കിട്ടും, നല്ല ഭക്ഷണങ്ങളും പലഹാരങ്ങളും തരും. സുന്നത്ത് കഴിഞ്ഞ് പുറപ്പാട് പോവുമ്പോള്‍ മുണ്ട് ഷര്‍ട്ടും കിട്ടും. സുന്നത്ത് കഴിഞ്ഞാലാണ് നമുക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ കഴിയുന്നത്. അതൊക്കെ അന്ന് വലിയ സന്തോഷമുള്ള കാര്യമാണ്, നമ്മളും വലുതായി എന്നൊരു തോന്നലൊക്കെ ഉണ്ടാവും എന്നാണ് അദ്ദേഹം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍