‘മോഹൻലാൽ എന്ന ചതിയനോട് ഹൈന്ദവ സമൂഹം പൊറുക്കില്ല’ - താരത്തിനെതിരെ സൈബർ ആക്രമണം

ചൊവ്വ, 5 ഫെബ്രുവരി 2019 (12:57 IST)
താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് വെളിപ്പെടുത്തിയെങ്കിലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നടന്‍ മോഹന്‍‌ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പൂർണമായും ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ല. അതേസമയം, തനിക്ക് രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയതോടെ നടനെതിരെ ചെറിയ തോതിൽ സൈബർ ആക്രമണവും ഉടലെടുക്കുന്നുണ്ട്.   
 
‘ഉന്നത പദവികൾക്കും ബഹുമതികൾക്കും വേണ്ടി ബിജെപിയെ ഉപയോഗിച്ച മോഹൻലാൽ എന്ന കുല വഞ്ചകന്റെ സിനിമകൾ ഇനി മുതൽ സംഘ് മിത്രങ്ങൾ ബഹിഷ്കരിക്കുക‘- എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആഹ്വാനം. സംഘമിത്രങ്ങൾ ആരും തന്നെ ഇദ്ദേഹത്തിന്റെ സിനിമ കാണരുതെന്നും പ്രചരണം നടക്കുന്നുണ്ട്. എന്നാൽ, താരത്തിനെതിരെ ആരോപണം ഉയർത്തുന്നവർ പലരും ഫേക്ക് ഐഡികൾ വഴിയാണെന്നുള്ളതും ശ്രദ്ധേയമാണ്. സുദർശനം എന്ന പേജിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. 
 
മോഹന്‍‌ലാല്‍ യെസ് പറഞ്ഞാല്‍ ബിജെപിയെ ഒഴിവാക്കി മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപികരിച്ച് താരത്തെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആർ എസ് എസിന്റെ തീരുമാനം. സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന മോഹന്‍‌ലാലിന്റെ നിലപാട് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ കൊണ്ട് ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍