റിംഗ് മാസ്റ്റര്‍ ചിരിപ്പിച്ച് വട്ടം കറക്കുന്നു- ഫിലിം റിവ്യൂ

ഞായര്‍, 13 ഏപ്രില്‍ 2014 (16:50 IST)
PRO
PRO
വീണ്ടും ചിരിപ്പിക്കാന്‍ ഒരു ദിലീപ് ചിത്രം, അതാണ് റിംഗ്‌മാസ്റ്റര്‍. അവധിക്കാലം തുടങ്ങിയതുകൊണ്ട് കുട്ടികള്‍ കൂട്ടമായാണ് ചിത്രത്തിനെത്തുന്നത്. അവര്‍ക്ക് ചിരിച്ച് വട്ടംകറക്കാന്‍ ഉള്ളതൊക്കെ റാഫി ചിത്രത്തില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. റാഫി തന്നെ തിരക്കഥ ഒരുക്കിയ ചിത്രം തീയേറ്ററില്‍ ചിരിയുടെ മാലപ്പടക്കമാണ് തീര്‍ക്കുന്നത്. ഇത്തവണ കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുന്ന പടം റിംഗ്‌മാസ്റ്റര്‍ തന്നെയാവും.

പ്രിന്‍സ് എന്ന നായ പരിശീലകനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. മനുഷ്യരെക്കാള്‍ നന്മയും സ്നേഹവുമുള്ളവരാണ് നായകള്‍ എന്ന് ജീവിതം നല്‍കിയ തിരിച്ചറിവാണ് പ്രിന്‍സിനെ നായ പരിശീലകനാക്കിയത്. സി‌ഐ‌ഡി മൂസയില്‍ ഒരു പട്ടിയാണ് കോമഡി കാണിക്കുന്നതെങ്കില്‍ ഇതില്‍ ഒരു ഒന്നൊന്നര പട്ടി കോമഡിയാണെന്നാണ് ചിത്രം കണ്ടിട്ട് പുറത്തേക്ക് നടന്നപ്പോള്‍ തീയേറ്ററില്‍ നിന്ന് കേട്ടത്. സംഭവം കേട്ട് ചിരിച്ചെങ്കിലും സത്യമതാണ്.

അടുത്ത പേജില്‍: കുറച്ച് കുട്ടി കോമഡി, കുറച്ച് പട്ടി കോമഡി!

PRO
PRO
കുറച്ച് കുട്ടി കോമഡി, കുറച്ച് പട്ടി കോമഡി. ഇതാണ് പടത്തിന്റെ ഒരു പാറ്റേണ്‍. ദിലീപ് കോമഡിക്കൊപ്പം കിടിലന്‍ നമ്പരുമായി കലാഭവന്‍ ഷാജോണും‍(ഡോ മുത്തു) എത്തുന്നു. വിദേശത്ത് ജോലി കിട്ടി അവിടെ താമസമാക്കണമെന്നാണ് പ്രിന്‍സിന്റെ ആഗ്രഹം. ഇതിനുവേണ്ടി എലിസബത്ത്(രഞ്ജിനി) എന്ന എന്‍‌ആര്‍‌ഐ വനിതയുടെ നായയായ ലിസയെ നോക്കാന്‍ പ്രിന്‍സ് എത്തുന്നു.

ലിസയില്‍നിന്നും ആണ്‍‌നായകളെ അകറ്റി നിര്‍ത്തണമെന്നായിരുന്നു എലിസബത്തിന്റെ ഉപദേശം. എന്നാല്‍ കാര്‍ത്തിക(കീര്‍ത്തി സുരേഷ്) എന്ന അന്ധയായ പെണ്‍കുട്ടിയുടെ ആണ്‍നായയിലൂടെ ലിസ ഗര്‍ഭം ധരിക്കുന്നു. ഒരു പെണ്‍നായയ്ക്ക് ജന്മം നല്‍കിയശേഷം ലിസ മരിക്കുന്നു. ആ പെണ്‍നായയ്ക്ക് പ്രിന്‍സിന്റെ മുന്‍ കാമുകി ഡയാന(ഹണി റോസ്)യുടെ പേരിടുന്നു. എലിസബത്ത് വിദേശത്ത് നിന്ന് തിരിച്ചു വരുന്നതിന് മുന്‍പ് ഡയാനയ്ക്ക് പ്രിന്‍സ് മികച്ച പരിശീലനം നല്‍കുന്നു.

അടുത്ത പേജില്‍: പട്ടിയും പെണ്‍കുട്ടിയും കണ്ടുമുട്ടിയപ്പോള്‍!

PRO
PRO
ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഡയാന. ഡയാനയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന നായയായി പ്രിന്‍സിന്റെ ഡയാന എത്തുന്നതാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നത്. ചുരുക്കത്തില്‍ എല്ലാ ദിലീപ് ചിത്രം പോലെ ഒരു ബഹളമാണ് ചിത്രം. ആ ഓളത്തില്‍ കുറേ കോമഡിയും. ഇത്ര മാത്രമേ റിംഗ്‌മാസ്റ്ററില്‍ നിന്നും പ്രതീക്ഷിക്കാവൂ. ഒരു ഉത്സവചിത്രമെന്ന നിലയില്‍ കുറേനേരം ചിരിപ്പിക്കുക എന്നത് മാത്രമാണ് ചിത്രത്തിന്റെ ധര്‍മ്മം. ഗ്യാംഗ്സ്റ്ററും സെവന്‍‌ത് ഡേയും പോലെയുള്ള ഗൌരവമേറിയ ചിത്രങ്ങള്‍ക്കിടയില്‍ റിംഗ്‌‌മാസ്റ്റര്‍ ആശ്വാസമാണ്.

സംവിധായകന്‍ രവിയെന്ന് കഥാപാത്രമായി റാഫി അഭിനയത്തിലും അരങ്ങേറ്റം നടത്തിയിരിക്കുന്നു. പീറ്റര്‍ എന്ന സഹസംവിധായകനായി അജു വര്‍ഗീസും അഡ്വ. ശ്രാവണായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ഷാജിയുടെ ക്യാമറയും ഗോപീസുന്ദറിന്റെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും മികച്ചു നില്‍ക്കുന്നു. എന്തായാലും ഈ വിഷുക്കാലത്ത് ഹിറ്റില്‍ കുറഞ്ഞ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല ചിത്രം. വെറുതെ ഇരുന്ന് മനസ് തുറന്ന് ചിരിക്കണമെന്ന് മാത്രം ചിത്രം കാണുക.


വെബ്ദുനിയ വായിക്കുക