ജെന്റില്‍മാന്‍ പെര്‍ഫെക്ടല്ല; ആവറേജ് മാത്രം!

വെള്ളി, 12 ഏപ്രില്‍ 2013 (16:58 IST)
PRO
PRO
മോഹന്‍ലാല്‍- സിദ്ധിക്ക് ടീമിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 20 വര്‍ഷത്തിനുശേഷമുള്ള മോഹന്‍ലാല്‍- സിദ്ധിക്ക് കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ബോഡി ഗാര്‍ഡുമായി ഹിന്ദിയിലേക്ക് പോയ സിദ്ധിക്ക് 100 കോടി ക്ലബ്ബില്‍ അംഗമായതും മൂല്യം ഉയര്‍ത്തി. അതുകൊണ്ട് തന്നെയാണ് റിലീസിംഗിനുമുന്‍പേ ബോക്സോഫീസ് ഹിറ്റ് എന്ന പദവിയും ചിത്രം കരസ്ഥമാക്കിയത്. 10 കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് അടക്കം വിവിധയിനങ്ങളില്‍ 11.5 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ഇതൊക്കെയാണ് ജെന്റില്‍മാനെ കണ്ടേ അടങ്ങൂവെന്ന തീരുമാനത്തിലേക്ക് നയിച്ചു.

കഥ ചുരുക്കത്തില്‍ പറയണമെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാ സ്റ്റൈല്‍ ഒരു പേര് നല്‍‌കാം- ‘ഒരാണും നാലുപെണ്ണുങ്ങളും’. അനു, അശ്വതി, ജ്യോതി, ചിന്നു എന്ന നാലു പെണ്ണുങ്ങളും എന്നും ‘പൂസാകുന്ന ബോസ്’ എന്ന ചന്ദ്രബോസുമാണ്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. തന്നെക്കുറിച്ച് ആരെക്കൊണ്ടും ജെന്റില്‍മാന്‍ എന്നു പറയിക്കണമെന്നാണ് ചന്ദ്രബോസിന്റെ ആഗ്രഹം.

നാലു നായികമാരുടെ ജീവിതത്തില്‍ അയാള്‍ ചെലുത്തുന്ന സ്വാധീനവും ഇവരുടെ കൂടിച്ചേരലുകളിലൂടെ ഉരുത്തിരിയുന്ന കഥാസന്ദര്‍ഭങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ജയഭാരതി- സത്താര്‍ ദമ്പതികളുടെ മകനായ കൃഷ് ജെ സത്താറിന്റെ അരങ്ങേറ്റ ചിത്രമാണെങ്കിലും മോശമാക്കിയില്ല. ശരത്ത് എന്ന കഥാപാത്രവും ചിത്രത്തിലെ ഒരു ഘടകമാണ്.

എല്ലാവരും പെര്‍ഫെക്ട് എന്ന് പറയാനാഗ്രഹിക്കുന്ന ചന്ദ്രബോസിനെ ഒരു ആവറേജ് ജെന്റില്‍മാനാക്കാനേ സിദ്ധിക്കിനായുള്ളൂ. ഒരുപാട് ചിരി തീര്‍ക്കാന്‍ ബോസിനും ശിങ്കിടി കലാഭവന്‍ ഷാജോണിന്റെ മണിക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിയറ്റ്നാം കോളനി പോലൊരു കം‌പ്ലീറ്റ് എന്റര്‍ടൈയ്നര്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകന് ചിത്രം നല്‍കുന്നത് നിരാശയാണ്. വെറും മനസോടെ പടം കാണാനെത്തുന്ന പ്രേക്ഷകന് ചിത്രം രസിക്കും. പള്ളിവാള് ഭദ്രവട്ടകം എന്ന നാടന്‍ പാട്ടാണ് ടൈറ്റില്‍ സോംഗ്.

അടുത്ത പേജില്‍: നിറംകെടുത്തിയ ക്ലൈമാക്സ്

PRO
PRO
ഒന്നാം പകുതി ഒരു പക്കാ കോമഡി പടമാക്കി തീര്‍ക്കാന്‍ ഷാജോണിന്റെ സാന്നിധ്യത്തിന് കഴിയുന്നുണ്ട്. മോഹന്‍ലാലിന്റെ ഇന്‍‌ട്രൊഡെക്ഷന്‍ മികവുറ്റതാക്കാന്‍ സംവിധായകനു കഴിഞ്ഞു. പക്ഷേ എവിടെയൊക്കെയോ ഒരു ഇഴച്ചിലും സാദൃശ്യങ്ങളും രണ്ടാം പകുതിയില്‍ നിരാശപ്പെടുത്തി. പ്രതീക്ഷക്കപ്പുറത്തേക്ക് വളരാത്ത വെറും സാധാരണ ക്ലൈമാക്സിലൂടെ ചിത്രം തീര്‍ന്നപ്പോള്‍ എന്തൊക്കെയോ പോരായ്മ അനുഭവപ്പെടുക സാധാരണം. പക്ഷേ ചില നല്ല വശങ്ങള്‍ കാണാതിരുന്നു കൂടാ.

ഒരു ഇരട്ട സസ്പെന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട് സിദ്ധിക്ക്. ഒന്ന് ഇടവേളയ്‌ക്ക് തൊട്ട് മുമ്പും മറ്റൊന്ന് ക്ലൈമാക്‌സ് രംഗത്തുമാണ്. ചിത്രത്തില്‍ കോമഡി ഇല്ലാത്ത ഗൌരവ സീനുകളില്‍ നാടകീയത ഉള്‍ക്കൊള്ളിക്കാനും സംവിധായകന്‍ മറന്നില്ല. പ്രശ്‌ന പരിഹാരങ്ങള്‍ക്കെല്ലാം ഏഴ് ദിവസമാണ് ബോസിന്റെ ടാര്‍ജറ്റ്. ‘’ഇറ്റ്സ് എ ജെന്റില്‍മാന്‍സ് പ്രോമിസ്’ എന്നാണ് ഇതെക്കുറിച്ച് ബോസിന്റെ വിശേഷണം. നായിക കഥാപാത്രങ്ങളായ മീരാ ജാസ്‌മിന്‍, മിത്രാ കുര്യന്‍, മം‌മ്ത, പത്മപ്രിയ എന്നിവര്‍ക്കും യുവതാരം കൃഷിനും മികച്ച വേഷങ്ങള്‍ നല്‍കാന്‍ സംവിധായകന് കഴിഞ്ഞു. രതീഷ് വേഗയാണ് സംഗീതസംവിധാനം.

സ്പിരിറ്റില്‍ നമ്മള്‍ കണ്ട ജീനിയസ് കുടിയനാണ് ജെന്റില്‍മാനിലെ ബോസും. ഒരു വ്യത്യാസം മാത്രം കക്ഷിക്ക് കുറച്ച് കോമഡി അറിയാം. പിന്നെ ഇന്നത്തെ ചിന്താവിഷയത്തില്‍ നല്‍കുന്ന പോലെ കുറച്ച് ഉപദേശമൊക്കെ നായികമാര്‍ക്ക് നല്‍കുന്നുമുണ്ട്. ഹലോയിലെയും സ്പിരിറ്റിലെയും കുടിയന്മാരുടെ ഒരു ബ്ലെന്‍ഡാണ്. പക്ഷേ ലോക്പാലും റെഡ് വൈനും തീര്‍ത്ത പരാജയത്തിന്റെ കയ്പ് കുറയ്ക്കാന്‍ ലാലിന് ജെന്റില്‍മാനിലൂടെ കഴിയും. കടുത്ത ലാല്‍ ആരാധകര്‍ക്കുപോലും ഒരു പാസ് മാര്‍ക്ക് നല്‍കാനുള്ള സിനിമ. അതു മാത്രമേ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനെക്കുറിച്ച് പറയാന്‍ കഴിയൂ. തികച്ചും ഒരു ആവറേജ് ജെന്റില്‍മാനാണ് പ്രേക്ഷകര്‍ക്ക് ലാലിന്റെ ചന്ദ്രബോസ്. ഇനി കൂടുതല്‍ പറയാന്‍ ശക്തിയില്ല. ഫഹദിന്റെയും ദുല്‍ഖറിന്റെയും പടം കാണാനേ തീയേറ്ററിലേക്കുള്ളൂ എന്ന പ്രതിജ്ഞയോടെ ഞാന്‍ ഇറങ്ങി. എന്തായാലും ഒരു മൂന്നു ഭാഷയിലെങ്കിലും റീമേക്കും പ്രതീക്ഷിക്കാം. അതില്‍ എന്തായാലും മോഹന്‍ലാല്‍ ആവില്ല നായകന്‍.

വെബ്ദുനിയ വായിക്കുക