പെൺകുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെയുള്ള മമ്മൂട്ടിച്ചിത്രം 'ഗ്രേറ്റ്ഫാദർ' ജയിലിൽ പ്രദർശിപ്പിച്ചു, ദിലീപ് സെല്ലിന് പുറത്തിറങ്ങിയതേയില്ല!

തിങ്കള്‍, 17 ജൂലൈ 2017 (17:03 IST)
മമ്മൂട്ടിയുടെ ഈ വർഷത്തെ മെഗാഹിറ്റ് ചിത്രം 'ദി ഗ്രേറ്റ്ഫാദർ' ആലുവ സബ് ജയിലിൽ തടവുകാർക്കായി പ്രദർശിപ്പിച്ചു. എന്നാൽ ചിത്രം കാണാൻ നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് എത്തിയില്ല. സിനിമ പ്രദർശിപ്പിക്കുന്ന സമയത്ത് ദിലീപ് സെല്ലിന് പുറത്തിറങ്ങിയതേയില്ല. അതേസമയം, ദിലീപിൻറെ സഹതടവുകാർ ഉൾപ്പടെയുള്ളവർ സിനിമ ആസ്വദിച്ചുകണ്ടു.
 
പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ ശക്തമായ സന്ദേശം നൽകുന്ന സിനിമയാണ് ദി ഗ്രേറ്റ്ഫാദർ. ദിലീപ് കിടക്കുന്ന സെല്ലിൻറെ വരാന്തയിലാണ് സിനിമാ പ്രദർശനം നടന്നത്. എന്നാൽ ദിലീപ് സിനിമ കാണാൻ താൽപ്പര്യം പ്രകടിപ്പിക്കുകയോ സെല്ലിന് പുറത്തിറങ്ങുകയോ ചെയ്തില്ല.
 
പത്രം വായിക്കാനും ഉറങ്ങാനുമാണ് ദിലീപ് ആ സമയം ഉപയോഗപ്പെടുത്തിയത്. പത്രം തുറന്നാലും ദിലീപിനെ സംബന്ധിച്ച വാർത്തകളാണ് കൂടുതൽ. അതും ദിലീപിന് അലോസരമുണ്ടാക്കുന്നുണ്ട്. ജയിലിലെ സഹതടവുകാരുമായോ ഉദ്യോഗസ്ഥരുമായോ യാതൊരുവിധ അടുപ്പവും ദിലീപ് കാണിക്കുന്നില്ല. ഒരാവശ്യവും താരം ഉന്നയിക്കുന്നുമില്ല.
 
കുളിക്കാനും ഭക്ഷണം കഴിക്കാനുമാണ് സെല്ലിനുള്ളിൽ നിന്ന് ദിലീപ് പുറത്തിറങ്ങുന്നത്. ജയിലിലെ ഭക്ഷണം ദിലീപ് വിസമ്മതമേതും പ്രകടിപ്പിക്കാതെ കഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക