പൊരുതിക്കളിച്ച ഈജിപ്‌തിന്റെ നെഞ്ചുതുളച്ച് ഗിമനസ്; ആവേശപ്പോരില്‍ ഉറുഗ്വേയ്ക്ക് ജയം

വെള്ളി, 15 ജൂണ്‍ 2018 (20:27 IST)
മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ ഈജിപ്‌തിന്റെ നെഞ്ചുതുളച്ച് ജോസ് ഗിമനസ് നേടിയ ഗോളിന്റെ കരുത്തിൽ ഉറുഗ്വേയ്ക്ക് ജയം.

വലത് കോർണറിൽ നിന്നും കാർലോസ് സാഞ്ചസ് ഉയർത്ത് നൽകിയ ഫ്രീ കിക്കിന് തലവച്ച മൂന്നാം നമ്പർ താരം ജോസ് ഗിമനസാണ് ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങിയ പോരാട്ടത്തിന് ഫലം സമ്മാനിച്ചത്.

സൂപ്പർ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും പൊരുതിക്കളിച്ച ഈജിപ്‌തിനു മുമ്പില്‍ ലൂയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെട്ട സൂപ്പർതാര നിര വിയര്‍ത്തു. പൊരുതിക്കളിക്കുന്നതിനൊപ്പം ഉരുക്കുകോട്ട പോലെ നിന്ന പ്രതിരോധവും ലാറ്റിനമേരിക്കന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയായി.

സലയുടെ അഭാവത്തില്‍ പ്രതിരോധത്തില്‍ ഊന്നിയ ശൈലിയാണ് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പുറത്തെടുത്ത്. ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കുന്നതില്‍ സുവാരസും കവാനിയും മുന്നില്‍ നിന്നപ്പോള്‍ ഉറുഗ്വേ ആരാധകര്‍ നിരാശയിലായി. മികച്ച രക്ഷപ്പെടുത്തലുകളുമായി ഈജിപ്‌ത് ഗോളി കൈയടി നേടുകയും ചെയ്‌തു.

എന്നാല്‍ അവസാന നിമിഷം പിറന്ന ഗോള്‍ ഈജിപ്‌തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. ജയത്തോടെ നിർണായകമായ ഈ ഗോളിൽ യുറഗ്വായ്ക്ക് വിജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍