കുരിശിന്‍റെ ചരിത്രത്തിലേക്ക്

മനുഷ്യ സംസ്കാരത്തോളം തന്നെ പഴക്കമുള്ളതാണ് കുരിശെന്ന് പഠനങ്ങള്‍ പറയുന്നു. കുരിശിന്‍റെ ജ്യോമതിക്കും സ്വസ്തികയ്ക്കുമുള്ള ബന്ധം ഇതാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ ഈശ്വരപ്രതീകമായി എണ്ണുകയും പിന്നീട് നികൃഷ്ടമായി അധപതിക്കുകയും ക്രിസ്തുവിന്‍റെ കുരിശുമരണത്തിന് ശേഷം കൃപാവരത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെടുകയും ചെയ്ത ചരിത്രമാണ് കുരിശിന്‍റേത്.

യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ശിക്ഷാവിധിയല്ല ക്രൂശിക്കല്‍. പലസ്തീന്‍ പ്രദേശം റോമാക്കാരുടെ അധീനതയിലായതോടെയാണ് ക്രൂശിക്കല്‍ ഒരു ശിക്ഷാവിധിയെന്ന നിലയില്‍ യഹൂദജനത അംഗീകരിച്ചത്.

രാജ്യദ്രോഹികളേയും കൊള്ളക്കാരേയയുമാണ് ഈ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നത്. പ്ളാറ്റോയുടേയും ഡമോസ്തനിസ്സിന്‍റേയും ലിഖിതങ്ങളില്‍ ക്രൂരമായ ക്രൂശിക്കലിനെപ്പറ്റി പരാമര്‍ശമുണ്ട്.

കുറ്റവാളി തന്നെ കുരിശു ചുമക്കണമെന്നാണ് നിയമം. കുരിശുമരണത്തിന് മുന്‍പ് ചാട്ട കൊണ്ടുള്ള അടിയും ഒഴിച്ചുകൂടാത്തതാണ്.


ശിക്ഷാവിധി നടപ്പിലാക്കുന്ന സ്ഥലത്തു വെച്ച് കുറ്റവാളിയെ നഗ്നനാക്കുന്നു. തുടര്‍ന്ന് നാല് ആണികള്‍ കൊണ്ട് കുറ്റവാളിയെ കുരിശില്‍ തറയ്ക്കുന്നു. കുറ്റവാളിയുടെ പേരും ശിക്ഷാവിധിയും എഴുതി വയ്ക്കുന്ന പതിവുമുണ്ട്.

കുരിശില്‍ ദിവസങ്ങളോളം കിടന്ന് യാതനയനുഭവിച്ച് ജീവന്‍ വെടിയുകയാണ് കുറ്റവാളിയുടെ വിധി. ക്രിസ്തുവിന്‍റെ കുരിശുമരണ സമയത്ത് ഈ നിയമത്തിന് ചെറിയ വ്യത്യാസം വന്നിരുന്നു.

മരണവേദനയുടെ സമയം ചുരുക്കാനുള്ള അധികൃതരുടെ തീരുമാനമാണത്. ഇതനുസരിച്ച്, കണങ്കാലുകള്‍ തകര്‍ത്തും മാറ് പിളര്‍ത്തിയും കുറ്റവാളിയെ കൊല്ലുക പതിവായിരുന്നു. ആരും ഏറ്റുവാങ്ങാനില്ലാത്ത ശരീരങ്ങള്‍ കഴുകന് എറിഞ്ഞ് കൊടുക്കുന്നതോടെ ശിക്ഷാവിധി തീരുന്നു.

ക്രിസ്തുവിന്‍റെ പീഡാനുഭവവും മുകളില്‍ കൊടുത്തിട്ടുള്ള രീതിയില്‍ തന്നെയാണ് നടന്നത്. രാജ്യദ്രോഹവും മതനിന്ദയുമാണ് ക്രിസ്തുവിനു മേല്‍ ചുമത്തപ്പെട്ടത്.

എല്ലാ കുറ്റവാളികളേയും പോലെ ചാട്ട കൊണ്ടുള്ള അടിയാണ് ആദ്യശിക്ഷയായി വിധിച്ചത്. കുരിശുമെടുത്ത് ഗാഗുല്‍ത്താ മലയിലെത്തിയ ക്രിസ്തു അവിടെ വച്ച് നഗ്നനാക്കപ്പെട്ടു.


യഹൂദ പുരോഹിതന്മാരാലും പടയാളികളാലും നിന്ദിക്കപ്പെട്ട് ക്രിസ്തു കുരിശിലേറി. ജൂതന്മാരുടെ രാജാവായ, നസ്രായനായ ക്രിസ്തു എന്നാണ് കുരിശിന് മുകളില്‍ എഴുതി വച്ചിരുന്നത്.

ക്രിസ്തു മരിച്ചോയെന്നറിയാന്‍ പടയാളികള്‍ തിരുവിലാവില്‍ കുന്തം കൊണ്ട് കുത്തി. മരിച്ചു എന്നറിയുകയാല്‍ പിന്നീട് കണങ്കാലുകള്‍ തകര്‍ക്കുകയുണ്ടായില്ലെന്ന് മാത്രം.


നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ് ക്രിസ്തുദേവന്‍ കുരിശിലേറിയത്.

പിന്നീട് ക്രിസ്തു അനുഭവിച്ച പീഡാനുഭവത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു കുരിശ്. ഇന്നത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് രക്ഷയുടെ അടയാളമാണ്. മറ്റുള്ളവര്‍ക്കാവട്ടെ ക്രിസ്തുമതസ്ഥാപകനായ ക്രിസ്തുവിന്‍റെ ചിഹ്നവും.


വെബ്ദുനിയ വായിക്കുക