എന്താണീ എബോള? എബോളയേ പേടിക്കണോ?

തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:26 IST)
കുറച്ചു ദിവസങ്ങളായി നാം എബോളയേക്കുറിച്ച് കേള്‍ക്കുന്നു. മാധ്യമങ്ങളില്‍ നിറയേ പൊടിപ്പും തൊങ്ങലും വച്ച് പ്രസരിക്കുന്ന വാര്‍ത്തകള്‍ നമ്മേയും ഭീതിതരാക്കിയിട്ടുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും കൂടിയായപ്പോള്‍ അത് ഇരട്ടിച്ചു എന്നല്ലാതെ എന്താണ് എബോള, എങ്ങനെയാണിത് പകരുന്നത്, ഇതിന്റെ ലക്ഷണങ്ങളെന്തെല്ലാമാണ്, എങ്ങനെ പ്രതിരോധിക്കാം തുടങ്ങി നിരവധി ചോദ്യങ്ങള്‍ നിങ്ങളില്‍ അലയടിക്കുന്നുണ്ടാകും.

നമുക്ക് ഈ രോഗത്തേക്കുറിച്ച് ഒന്ന് അന്വേഷിക്കാം. എന്താണ് ഈ എബോള എന്ന് പറഞ്ഞാല്‍? ഇത് എങ്ങനെ മനസിലാക്കാം?

തുടക്കത്തില്‍ തന്നെ പറയാം. ഇത് ഒരു പ്രത്യേക തരം വൈറസ്മൂലം നമ്മുടെ രോഗപ്രതിരോധ ശേഷി തകരുമ്പോളുണ്ടാകുന്ന രോഗമാണ്.  ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ (EHF) എന്നൊക്കെ പറയുന്നു.  ഈ എബോള രോഗം മനുഷ്യനില്‍ വരുത്തുന്ന വൈറസ് അഞ്ചു തരത്തില്‍ പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റ് നാല് വിഭാഗം വൈറസുകള്‍ക്കും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്.

1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.ബുണ്ടിബുഗ്യോ വൈറസ് (BDBV), എബോള വൈറസ്(EBOV), സുഡാന്‍ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടീല്ല.

എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവ്യും സംഭവിക്കാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.

                                  എബോള എങ്ങനെ പകരുന്നു... തുടര്‍ന്ന് വായിക്കുക .......    
 
എബോള എങ്ങനെയാണ് പകരുക, ഇതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയും?

ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല എന്ന് ആദ്യം തന്നെ പറയട്ടെ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള. മേല്‍പ്പറഞ്ഞ വൈറസുകള്‍ ബാധിച്ച് രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യന് ഈ രോഗം പകര്‍ന്ന് ലഭിച്ചത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. ഈ രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.

നിലവില്‍ ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗത്തേ നേരിടുന്നതില്‍ നിന്ന് മനുഷ്യന്‍ പരാജയപ്പെടുന്നത്. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല.  ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കാം.

ഈ രോഗം ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും രക്തസ്രാവവും നിര്‍ജലീകരണവും മൂലമാണ് എന്ന് അറിയുമ്പോള്‍ ഈ പരിചരണത്തിന് പ്രാധാന്യമേറുന്നു. എന്നാല്‍ രോഗം എബോള തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബോളക്കു തുല്യമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. അതിനാല്‍ എബോള ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അല്ല എന്ന് ഉറപ്പു വരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.

എന്താണ് നിലവില്‍ ഈ രോഗം മൂലം മറ്റു രാജ്യങ്ങളിലെ അവസ്ഥ?

932 പേരുടെ മരണമാണ് ഈ വൈറസ് ബാധമൂലം നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രോഗം വ്യാപിക്കാന്‍
 
തുടങ്ങിയത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ്. തുടര്‍ന്ന് ഇത് സമീപ രാജ്യങ്ങളായ ലൈബീരിയ, നൈജീരിയ തുടസ്ങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നു.
നിലവില്‍ രോഗബാധമൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈബീരിയയിലാണ്. നിലവില്‍ ഈ രാജ്യങ്ങളിലായി ഏകദേശം മൂവായിരത്തോളം ആളുകള്‍ രോഗബാധയേറ്റ് ചികിത്സയിലാണ്.

രോഗം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് നൈജീരിയയിലാണ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എബോള സ്ഥിരീകരിയ്ക്കുന്ന നാലാമത്തെ ആഫ്രിയ്ക്കന്‍ രാജ്യമാണ് നൈജീരിയ.

                                            എബോള ഇന്ത്യയിലെത്തുമോ? തുടര്‍ന്നു വായിക്കുക....
എബോള ഇന്ത്യയിലെത്തുമോ? ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ?

ഈ രോഗം ഇന്ത്യയില്‍ എത്തില്ല എന്ന് ഒരിക്കലും ഉറപ്പിച്ച് പറയാന്‍ സാധിക്കുകയില്ല. കാരണം എബോള രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളിലെല്ലാമായി 45,000 ഇന്ത്യക്കാര്‍ താമസിയ്ക്കുന്നുണ്ട്. എബോള ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിച്ച ലൈബീരിയയില്‍ 3,000 ഇന്ത്യക്കാരാണുള്ളത്. ഇതുകൂടാതെ രോഗബാധിത പ്രദേശങ്ങളായ ഗ്വിനിയയില്‍ 500 ഉം സിയറ ലിയോണില്‍ 1,200 ഉം നൈജീരിയയില്‍ 40,000 ഉം ഇന്ത്യക്കാരാണുളളത്‌.

ഇവരില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായിട്ട് തിരിച്ചറിയപ്പെടാതെ ഇന്ത്യയിലേക്കെത്തുകയാണെങ്കില്‍ രോഗം നിശ്ചയമായും രാജ്യത്തെത്തും. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ആര്‍ക്കും രോഗം ബാധിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ചെന്നൈയിലെത്തിയ തമിഴ്‌നാട് സ്വദേശിക്ക് രോഗബാധയുള്ളതായി സംശയം ഉണ്ടായി എങ്കിലും പരിശോധനയില്‍ അങ്ങനെ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം എബോളയുടെ ലക്ഷണങ്ങളുമായി ചൈന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേനി സ്വദേശി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എബോള വൈറസ് ബാധിച്ചതായി കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇയാളുടെ രക്തസാമ്പിള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തു എങ്കിലും ജില്ലാ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ 21 ദിവസം അദ്ദേഹത്തെ നിരീക്ഷിക്കും.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായി രാജ്യത്തേ വിമാനത്താവളങ്ങള്‍ നിരിക്ഷിക്കുന്നുണ്ട്. എബോള പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് എത്തിയവരെല്ലാം ആരോഗ്യവാന്മാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

             എബോളയെന്നാല്‍ മരണം?....തുടര്‍ന്നു വായിക്കുക....
രോഗം ബാധിച്ചാല്‍ മരണപ്പെടുമോ?

നിലവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന മെഡിക്കല്‍ കേസുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇവയെല്ലാം മോശമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ഇത് രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ തുടങ്ങണം. എന്നാല്‍ മാത്രമേ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതായാലും പ്രതിരോധ വ്യവസ്ഥയേ കബളിപ്പിച്ച് ശരീരത്തില്‍ ഈ വൈറസുകള്‍ കുറച്ചുകാലം കൂടി നിലനില്‍ക്കും. അതിനാല്‍ രോഗിയുമായി 40 ദിവസത്തിനുള്ളിലെ ലൈഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.

മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്‌. മെര്‍സ്‌ പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത.

രോഗം ഇന്ത്യയിലെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന നടപടികളെന്തൊക്കെ?
 

മാരകരോഗമായ എബോളയെ തടയാന്‍ സംസ്‌ഥാനത്തു നടപ്പാക്കുന്നതു മെര്‍സിനെതിരേ നടപ്പാക്കിയ സുരക്ഷാക്രമീകരണങ്ങള്‍. രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഗിനിയ, ലൈബീരിയ, നൈജീരിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നു വിമാനത്താവളം വഴിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പരിശോധിക്കാനും നിര്‍ദേശമുണ്ട്‌. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നു കാണിച്ച്‌ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലും പ്രത്യേകം ബോര്‍ഡും വച്ചുകഴിഞ്ഞു.

ശക്‌തമായ പേശിവലിവ്‌, കടുത്തപനി, കഠിനമായ തളര്‍ച്ച, ശരീരത്തില്‍ ചുവന്ന തുടിപ്പുകള്‍, കടുത്ത തലവേദന എന്നീ രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാനാണു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം വിമാനത്താവളത്തില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലോ എത്തിക്കാനാണു നിര്‍ദേശം.

നെടുമ്പാശേരിയിലും കരിപ്പൂരിലും എത്തുന്ന രോഗലക്ഷണങ്ങളുള്ളവരെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലോ എത്തിക്കണം.
തുടര്‍ന്നു ടെസ്‌റ്റുകള്‍ക്കാവശ്യമായ രക്‌തം ശേഖരിച്ചു 24 മണിക്കൂറിനുള്ളില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെത്തിക്കണം. ഒരോ വിമാനത്താവളത്തിലും പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എബോള വൈറസ്‌ പടരുന്നത്‌ തടയാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. എബോള സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയം ഹെല്‍പ്‌ ലൈനും തുടങ്ങിയിട്ടുണ്ട്‌. 01123061469 ആണു ഹെല്‍പ്‌ ലൈന്‍ നമ്പര്‍.

വെബ്ദുനിയ വായിക്കുക