പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെടുത്തു, മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ

തിങ്കള്‍, 25 മെയ് 2020 (08:24 IST)
കൊല്ലം: ഭാര്യയെ പാമ്പനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതി സൂരജിനെ ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. ഭാര്യയെ കൊലപ്പെടുത്തുന്നതിനായി പാമ്പിനെ കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽനിന്നും കണ്ടെത്തി. ഈ കുപ്പി ഫോറൻസിക് വിഭാഗത്തിന് കൈമാറും. തെളിവെടുപ്പിനിടെ വൈകാരിക സംഭവങ്ങളാണ് ഉത്രയുടെ വീട്ടിൽ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുകയായിരുന്നു.
 
മെയ് ഏഴിനാണ് ഉത്ര അഞ്ചലിലെ വീട്ടിൽ പാമ്പുകടിയേറ്റതിനെ തുടർന്ന് മരിയ്ക്കുന്നത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽ‌വച്ചും ഉത്രയ്ക് പാമ്പുകടിയേറ്റിരുന്നു. ഇതിൽ സംശയം തോന്നിയ മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. പാമ്പു പിടുത്തക്കാരനായ സുരേഷിൽനിന്നും വാങ്ങിയ അണലിയെ കൊണ്ട് മാർച്ച് 2ന് കടിപ്പിച്ചെങ്കിലും ചികിത്സ ലഭിച്ചതോടെ ജീവൻ നഷ്ടമായില്ല, തുടർന്ന് മൂർഖൻ പാമ്പുമായി ഉത്രയുടെ വീട്ടിലെത്തി മെയ് ഏഴിന് പുലർച്ചെ രണ്ട് മണിയോടെ പാമ്പിനെ തുറന്നുവിട്ടു. ഉത്രയുടെ മരണം ഉറപ്പുവരുത്തുന്നതുവരെ മുറിയിൽ ഉറങ്ങാതെ നോക്കിയിരിയ്ക്കുകയായിരുന്നു സൂരജ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍