ഭാര്യയേയും മക്കളേയും കൊന്നശേഷം കടയിൽ കയറി ചായ കുടിച്ചു, മക്കളെ എന്തിന് കൊന്നു? - മാണിക്യന്റെ മറുപടിയിൽ ഞെട്ടി പൊലീസ്

ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (10:57 IST)
ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ പൊലീസിൽ കീഴടങ്ങി. ചിറ്റൂർ ടെക്നിക്കൽ സ്കൂളിനു സമീപത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുമാരി (35), മകൻ മനോജ് (14), മകൾ മേഘ (12) എന്നിവരാണു കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ കുമാരിയുടെ ഭർത്താവ് മാണിക്യൻ (45) പൊലീസിൽ കീഴടങ്ങി.
 
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും ഇയാൾ രാത്രി 12 വരെ ഉച്ചത്തിൽ പാട്ടുവെച്ചു. ശേഷമാണ് കൊലപാതകം നടത്തിയത്. മൂവരും ഉറക്കത്തിലായതിനാൽ ശബ്ദം പുറത്തേക്ക് കേട്ടില്ല. 
 
ആദ്യം ഭാര്യയെ ആണ് കൊലപ്പെടുത്തിയത്. 3 പേരുടെയും കഴുത്തിനാണ് വെട്ടേറ്റത്. എന്നാൽ, മകനെ വെട്ടിയപ്പോൾ കുട്ടി ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേൽക്കുകയും വെട്ടുകത്തിയിൽ കടന്നു പിടിക്കുകയും ചെയ്തു. ഇയാൾ ആക്രമിക്കുമ്പോൾ തടയാൻ ശ്രമിച്ച മകൻ മനോജിന്റെ കൈകളിലും വെട്ടേറ്റിട്ടുണ്ട്.
 
കൊലപാതകശേഷം രാവിലെ പുറത്തിറങ്ങി ചിറ്റൂർ കടയിൽ നിന്നു ചായകുടിച്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ മാത്രമാണ് അയൽ‌വാസികളും കൊലപാതകം അറിയുന്നത്. ‘മക്കൾ വലുതാകുമ്പോ അമ്മയെ കൊന്നത് എന്തിനാണെന്നു ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നതെന്ന്’ മാണിക്യൻ പൊലീസിന് മൊഴി നൽകി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍