ഇംഗ്ലീഷ് സാഹചര്യമാണ്, മികച്ച ബൗളർമാർ ന്യൂസിലൻഡിനുണ്ട്, പ്രധാന വെല്ലുവിളി വില്യംസൺ: ഇന്ത്യൻ സാധ്യതകൾ എങ്ങനെ?

ചൊവ്വ, 18 മെയ് 2021 (17:24 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂൺ 18ന് ആരംഭിക്കാനിരിക്കെ ആര് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുത്തമിടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഓസീസിനെതിരായ ചരിത്രവിജയത്തിന്റെയും ഇംഗ്ലണ്ടിനെ ഒന്നാകെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിന്റെയും പുറത്ത് ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ തുടർ വിജയങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് എത്തുന്നത്.
 
ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡിന്റെ ശക്തമായ ബൗളിങ് നിര ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ നീൽ വാഗ്നറും ട്രെന്റ് ബോൾട്ടും കെയ്‌ൽ ജാമിസണും ടിം സൗത്തിയും അടങ്ങുന്ന ബൗളിങ് നിര അപകടകാരികളാകും.
 
റോസ് ടെയ്‌ലർ, ടോം ലാഥം, എന്നിവർക്കൊപ്പം മികച്ച ഫോമിലുള്ള നായകൻ കെയ്‌ൻ വില്യംസൺ കൂടി ചേരുമ്പോൾ ബാറ്റിങ് നിരയും ഇന്ത്യയ്‌ക്ക് ഭീഷണിയുയർത്തും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ 2-0 എന്ന നിലയിൽ തകർത്ത് വിട്ടതിന്റെ ആത്മവിശ്വാസവും ന്യൂസിലൻഡിന് മുൻതൂക്കം നൽകുന്നുണ്ട്. ആഴത്തിലുള്ള ബാറ്റിംഗ് നിരയും യുവതയും പരിചയസമ്പത്തും ഒത്ത് ചേർന്ന താരങ്ങളുമാണ് കിവീസിനുള്ളത്. 
 
ഇന്ത്യക്കെതിരെ ഇന്ത്യയ്‌ക്ക് വെളിയിൽ കളിച്ച 10 ടെസ്റ്റ് മത്സരങ്ങളിലും വിജയം കിവീസിനൊപ്പമായിരുന്നു. ഇതാദ്യമായാണ് ഇന്ത്യയ്‌ക്കും ന്യൂസിലൻഡിനും പുറത്തുള്ളൊരു വേദിയിൽ രണ്ട് ടീമുകളും ഏറ്റുമുട്ടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍