ഗാരി കിർസ്റ്റന് കോച്ച് എന്ന നിലയിൽ പേരുണ്ടാക്കി കൊടുത്തത് ഇന്ത്യൻ ടീമെന്ന് സെവാഗ്

വ്യാഴം, 29 ജൂണ്‍ 2023 (20:11 IST)
ഏകദിന ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ഇനി ലോകകപ്പിന് ബാക്കിയുള്ളത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ആണെന്നതിനാല്‍ തന്നെ ഇത്തവണ ഇന്ത്യന്‍ ടീമിന് മുകളില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്. ഇതിനിടെ 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയമാണ് കോച്ച് എന്ന നിലയില്‍ ഗാരി കേസ്റ്റണ് പേരുണ്ടാക്കികൊടുത്തതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്.
 
കളിക്കാരുടെ പ്രകടനമാണ് കോച്ചിന് പേരുണ്ടാക്കികൊടൂക്കുന്നത്. ഗാരി കേസ്റ്റന്റെ മികവിലാണ് ഇന്ത്യ കിരീടം നേടിയതെങ്കില്‍ ഇന്ത്യയ്ക്ക് ശേഷം അദ്ദേഹം പരിശീലിപ്പിച്ച ടീമുകളും അദ്ദേഹത്തിന്റെ കീഴില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. ഗ്രൗണ്ടിലിറങ്ങുന്ന കളിക്കാരന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ എല്ലാവരും കോച്ചിനെ പുകഴ്ത്തും. തിരിച്ചാണെങ്കില്‍ കോച്ചിനെ കുറ്റം പറയും.
 
നമ്മള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. അത് നേട്ടമായി ആരും തന്നെ പറയുന്നില്ല. ഫൈനലില്‍ തോറ്റു എന്നത് മാത്രമാണ് പറയുന്നത്. ദ്രാവിഡ് മികച്ച പരിശീലകനാണ്. കോച്ച് അല്ല കളിക്കാരാണ് ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത്. ഗാരി കേസ്റ്റനെ മികച്ച കോച്ചാക്കിയത് നമ്മളാണ്. അതിന് ശേഷം അദ്ദേഹം നിരവധി ടീമുകളെ പരിശീലിപ്പിച്ചു. പക്ഷേ ഗുജറാത്തിനൊപ്പം ഐപിഎല്‍ കിരീടമൊഴികെ ഒന്നും തന്നെ നേടാനായില്ല. അവിടെയും കേസ്റ്റണേക്കാള്‍ ജോലി ചെയ്യുന്നത് ആശിഷ് നെഹ്‌റയാണ്. നമ്മള്‍ ടെലിവിഷനില്‍ അത് കാണുന്നുണ്ട്. ഇന്ത്യന്‍ പരിശീലകര്‍ ആരായാലും കളിക്കാരുടെ 100 ശതമാനം പ്രകടനം പുറത്തെടുക്കാനും അവരെ ഫ്രഷായി നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍