പാണ്ഡ്യയയുടെ വെടിക്കെട്ടും, അശ്വിന്റെ മാരക ബോളിംഗും; ലങ്കയുടെ തകര്‍ച്ചയില്‍ ചരിത്രമെഴുതി കോഹ്‌ലിപ്പട - പരമ്പര ഇന്ത്യക്ക്

തിങ്കള്‍, 14 ഓഗസ്റ്റ് 2017 (16:27 IST)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്നിംഗ്സിനും 171 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തകർത്തുവിട്ടത്. 68 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ലങ്കയെ തകർത്തത്.

ലങ്കയിൽ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ എല്ലാം മത്സരവും ജയിക്കുന്നത്. 1994ൽ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തൂത്തുവാരിയിരുന്നു. ഗോളിലെ ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം വിജയം ഇന്നിങ്‌സിനും 53 റണ്‍സിനും. നാല് ഇന്നിങ്‌സുകളില്‍ നിന്നായി 358 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പരമ്പരയിലെ കേമന്‍.

352 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ശ്രീലങ്ക 181 റൺസിനു പുറത്തായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞതോടെയാണ് ലങ്കയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായത്. ആദ്യ ഇന്നിംഗ്സിൽ 135 റണ്‍സിന് ലങ്ക വീണിരുന്നു.

41റണ്‍സ് നേടിയ നിരോഷൻ ഡിക്‌വെല്ലയാണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ 36 റണ്‍സിനും ആഞ്ചലോ മാത്യൂസ് 35 റണ്‍സും നേടി മടങ്ങി. ഏഞ്ജലോ മാത്യൂസ് (35), ദില്‍റുവാന്‍ പെരേര (8), ലഹിരു കുമാര (10), മലിന്ദ പുഷ്പകുമാര (1), കുശാല്‍ മെന്‍ഡിസ് (12), ലക്ഷന്‍ സന്ദകന്‍ (8), ഉപുല്‍ തരംഗ (7) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍.

വെബ്ദുനിയ വായിക്കുക