“ആറു പന്തുകൾക്കിടെ എല്ലാം തലകീഴായി മറഞ്ഞു”; നിരാശ മറച്ചുവയ്‌ക്കാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍

ചൊവ്വ, 13 ജൂണ്‍ 2017 (15:39 IST)
ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയോട് തോല്‍‌വി ഏറ്റുവാങ്ങിയതില്‍ ഏറ്റുപറച്ചിലുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ ഫാഫ് ഡുപ്ലെസി.  

ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ ടീം സെമിബര്‍ത്ത് അര്‍ഹിച്ചിരുന്നില്ല.അത്രയ്‌ക്കും മോശമായിരുന്നു ഞങ്ങളുടെ കളി. മത്സരത്തിന്റെ ഗതി മാറ്റി മറിച്ച രണ്ടു റണ്ണൗട്ടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഡുപ്ലെസി പറഞ്ഞു.

ആറു പന്തുകൾക്കിടെയാണ് വിലപ്പെട്ട രണ്ട് റണ്ണൗട്ടുകള്‍ ഞാന്‍ നിമിത്തമുണ്ടായത്. ക്യാപ്റ്റൻ ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും എന്റെ പിഴവ് മൂലമാണ് പുറത്തായത്. മില്ലറും ഞാനും ഒരേ ക്രീസിലെത്തിയ സംഭവമാണു കൂടുതൽ നിരാശപ്പെടുത്തിയതെന്ന് ഡുപ്ലെസി വ്യക്തമാക്കി.

മത്സരത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. മികച്ച താരമായ ഡിവില്ലിയേഴ്‌സ് ക്രീസിലുണ്ടായിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനെ. ഞാന്‍ എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റിന് ന്യായമാവില്ലെന്നും ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നന്നായി ബോൾ ചെയ്യുമ്പോഴാണ് ക്വിന്റൻ ഡി കോക്കും ഞാനും ചേർന്നു നല്ലൊരു കൂട്ടുകെട്ടുണ്ടാക്കിയത്. അതിനു ശേഷമാണ് കൂട്ട തകര്‍ച്ചയുണ്ടായതെന്നും ഡുപ്ലെസി പറയുന്നു.

വെബ്ദുനിയ വായിക്കുക