നായകസ്ഥാനം നിഷേധിക്കപ്പെട്ടു; ഹാര്‍ദിക് പാണ്ഡ്യ അതൃപ്തനെന്ന് റിപ്പോര്‍ട്ട്

രേണുക വേണു

ശനി, 20 ജൂലൈ 2024 (11:54 IST)
ഇന്ത്യന്‍ നായകസ്ഥാനം നിഷേധിക്കപ്പെട്ടതില്‍ ഹാര്‍ദിക് പാണ്ഡ്യ അതൃപ്തനെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയ്ക്കു ശേഷം ട്വന്റി 20 യില്‍ താനായിരിക്കും നായകനെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയിരുന്നതായും എന്നാല്‍ അതിനു വിപരീതമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിച്ചതെന്നും പാണ്ഡ്യക്ക് പരാതിയുണ്ട്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയതിനേക്കാള്‍ തനിക്ക് ഉപനായകസ്ഥാനം പോലും നല്‍കാതിരുന്നതാണ് പാണ്ഡ്യയുടെ അതൃപ്തിക്ക് പ്രധാന കാരണം. പാണ്ഡ്യ ബിസിസിഐ നേതൃത്വത്തെ തന്റെ അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്. 
 
ശുഭ്മാന്‍ ഗില്ലിനെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത്തിനു ശേഷം ടി20 നായകനാകുമെന്ന് പാണ്ഡ്യ പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് തന്റെ തലയ്ക്കു മുകളിലൂടെ സൂര്യകുമാര്‍ യാദവിനേയും ശുഭ്മാന്‍ ഗില്ലിനേയും ബിസിസിഐ കൊണ്ടുവന്നത്. ഇത് തന്നോടു കാണിക്കുന്ന അനീതിയാണെന്നാണ് പാണ്ഡ്യയുടെ നിലപാട്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ബിസിസിഐ നേതൃത്വം തന്നോടു ചര്‍ച്ചകള്‍ക്കു പോലും വന്നിട്ടില്ലെന്നും പാണ്ഡ്യക്ക് പരാതിയുണ്ട്. 
 
അതേസമയം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടാണ് പാണ്ഡ്യക്ക് തിരിച്ചടിയായതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇടയ്ക്കിടെ പരുക്കേല്‍ക്കുകയും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്യുന്ന താരത്തെ ക്യാപ്റ്റനാക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഗംഭീര്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു. 
 
'പരുക്കുകള്‍ കാരണം ഹാര്‍ദിക്കിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി കളിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ട്. പാണ്ഡ്യയുടെ ഫിറ്റ്നെസ് പലപ്പോഴും ടീമിനു തലവേദനയാകും. അങ്ങനെയൊരു താരത്തിനു മുഴുവന്‍ സമയ നായകസ്ഥാനം നല്‍കുന്നത് ശരിയല്ല,' ഗംഭീര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചതായി ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സൂര്യകുമാര്‍ യാദവ് 2026 ലെ ട്വന്റി 20 ലോകകപ്പ് വരെ നായകസ്ഥാനത്ത് തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍