സ്‌ത്രീ വിഷയത്തില്‍ എങ്ങനെ ?; സഹതാരങ്ങളുടെ ഡ്രസിംഗ് റൂം താല്‍പ്പര്യങ്ങള്‍ തുറന്നുപറഞ്ഞ് കോഹ്‌ലി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (15:10 IST)
ടീമിന്റെ ഡ്രസിംഗ് റൂം രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഒരു സ്വകാര്യ ചാനല്‍ നടത്തുന്ന കോമഡി നൈറ്റ്സ് വിത്ത് കപില്‍ എന്ന പരിപാടിയിലാണ് സഹതാരങ്ങളുടെ ശീലങ്ങളും ഇഷ്‌ടങ്ങളും വിരാട് രസകരമായി വിവരിച്ചത്.

ടീമിലെ എല്ലാവരേക്കുറിച്ചും വിവരണം നടത്തിയില്ലെങ്കിലും ഇഷാന്ത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവരേക്കുറിച്ചായിരുന്നു കോഹ്‌ലി പറഞ്ഞത്.

ടീമിലെ ഏറ്റവും ഭക്ഷണപ്രീയന്‍ ഇഷാന്ത് ശര്‍മയാണെന്ന് കൊഹ്‌ലി പറയുന്നു. എപ്പോഴും എന്തെങ്കിലും കഴിച്ചോണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അറിയാത്ത ഒരാളാണ് പാര്‍ഥിവ് പട്ടേല്‍. ഡ്രസിംഗ് റൂമിലെ രഹസ്യങ്ങള്‍ അദ്ദേഹം അറിയാതെ പരസ്യപ്പെടുത്തി പോകുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ദിവസവും അഞ്ചുനേരം പ്രാര്‍ഥനയും കാര്യങ്ങളുമായി നടക്കുന്ന ചേതേശ്വര്‍ പൂജാരയ്‌ക്ക് സ്‌ത്രീകള്‍ എന്നു കേള്‍ക്കുന്നതു പോലും ഭയമാണ്. എപ്പോഴും അവരില്‍ നിന്ന് അകന്നു നടക്കുന്നതിനാകും അദ്ദേഹം ശ്രമിക്കുന്നത്. അപ്രതീക്ഷിതമായി പെണ്‍കുട്ടികളെ കണ്ടാല്‍ അവന്‍ ഓടിയൊളിക്കുമെന്നും കോഹ്‌ലി തമാശയോടെ പറയുന്നു.

രോഹിത് ശര്‍മ്മയ്‌ക്ക് ഉറക്കം ഞെട്ടിക്കുന്നതാണ്. എത്രസമയം വേണമെങ്കിലും ഉറങ്ങാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇങ്ങനെ ഉറങ്ങുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും കോഹ്‌ലി പറയുന്നു. ടീമിലെ ഏറ്റവും മടിയന്‍ മുഹമ്മദ് ഷാമിയും നുണ പറച്ചിലിന്റെ ഉസ്‌താദ് രവീന്ദ്ര ജഡേജയുമാണ്. ജഡേജയുടെ പുളു പറച്ചില്‍ സഹിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക