കെ ജി എഫ് വീണാൽ ആർസിബിയില്ല, വീണ്ടും തകർന്നടിഞ്ഞ് ആർസിബി മധ്യനിര

ഞായര്‍, 23 ഏപ്രില്‍ 2023 (18:07 IST)
ഐപിഎൽ പതിനാറാം സീസണിൽ വലിയ പ്രതീക്ഷകളോടെ എത്തിയ ടീമാണ് ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സീസണിലെ ആദ്യ മത്സരങ്ങളിൽ വിജയിച്ച് തുടങ്ങിയെങ്കിലും മധ്യനിര ചീട്ട്കൊട്ടാരം പോലെ പരാജയപ്പെട്ടതോടെ ആർസിബിയുടെ ദൗർബല്യങ്ങൾ സീസണിൻ്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടു. കോലി,ഗ്ലെൻ മാക്സ്വെൽ,ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ കെജിഎഫ് എന്ന് വിശേഷിപ്പിക്കുന്ന ബാറ്റിംഗ് ത്രയത്തിൻ്റെ പ്രകടനത്തെ ചുറ്റിപറ്റി മാത്രമാണ് സീസണിലെ ആർസിബിയുടെ കിരീടസാധ്യതകളത്രയും.
 
പവർപ്ലേയിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും പതിവ് പോലെ ദുർബലമായ ഡെത്ത് ബൗളിംഗാണ് ബാംഗ്ലൂരിനുള്ളത് എന്നതിനാൽ ബാറ്റിംഗ് നിര മികച്ച സ്കോർ കണ്ടെത്തേണ്ടത് ആർസിബി വിജയങ്ങൾക്ക് നിർണായകമാണ്. എന്നാൽ കോലി,മാക്സ്വെൽ,ഫാഫ് ഡുപ്ലെസിസ് എന്നിവർ പുറത്തായി കഴിഞ്ഞാൽ മധ്യനിര 20 റൺസ് നേടാൻ പോലും കഷ്ടപ്പെടുന്നതാണ് ടൂർണമെൻ്റിൽ കാണാനാവുന്നത്.
 
രാജസ്ഥാനെതിരായ മത്സരത്തിൽ കോലിയെ ആദ്യം തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡുപ്ലെസിസ്- മാക്സ്വെൽ സഖ്യം 127 റൺസാണ് കൂട്ടിചേർത്തത്. 13.2 ഓവറിൽ 139 റൺസുണ്ടായിരുന്ന ആർസിബി ഡുപ്ലെസിസും മാക്സ്വെല്ലും പവലിയനിലേക്ക് മടങ്ങിയതോടെ 184 റൺസിലേക്കാണ് ചുരുങ്ങിയത്. ചെറിയ ബൗണ്ടറിയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരു സിക്സർ നേടാൻ പോലും കെജിഎഫ് ന് ശേഷമെത്തുന്ന ബാറ്റർമാർക്കാകുന്നില്ല. കഴിഞ്ഞ സീസണിലെ പ്രധാന താരമായ ദിനേഷ് കാർത്തിക് കൂടി നിറം മങ്ങിയതോടെ കെജിഎഫ് വീഴ്ത്തിയാൽ ആർസിബി പരാജയപ്പെട്ടു എന്നതാണ് അവസ്ഥയെന്ന് ഇന്നത്തേതടക്കമുള്ള മത്സരങ്ങൾ തെളിവ് നൽകുന്നൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍