മുടക്കുമുതലിന്റെ കാല്‍ ഭാഗം പോലും നേടാനാവാതെ ബോക്‌സോഫീസില്‍ നിന്നും പെട്ടെന്ന് യാത്ര പറഞ്ഞ് മമ്മൂട്ടി ചിത്രം

അഭിറാം മനോഹർ

ചൊവ്വ, 20 ഫെബ്രുവരി 2024 (17:24 IST)
കഴിഞ്ഞ 34 വര്‍ഷങ്ങളായി തുടര്‍വിജയങ്ങളാലും നിരൂപക പ്രശംസ ഏറ്റുവാങ്ങുന്ന സിനിമകളാലും നിറഞ്ഞുനില്‍ക്കുകയാണെങ്കിലും മമ്മൂട്ടിയുടെ കരിയറില്‍ ചെറിയ ഫ്‌ളോപ്പുകള്‍ കൂടി ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്.ഇതില്‍ പ്രധാനപ്പെട്ട പരാജയചിത്രങ്ങളായി മാറിയത് ക്രിസ്റ്റഫറും തെലുങ്കില്‍ മമ്മൂട്ടി അഭിനയിച്ച ഏജന്റ് എന്ന സിനിമയുമായിരുന്നു. ഈ കൂട്ടത്തിലേക്ക് മറ്റൊരു ഫ്‌ളോപ്പ് കൂടി ചേര്‍ത്തിരിക്കുകയാണ് മെഗാ സ്റ്റാര്‍.ആന്ധ്രാപ്രദേശ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി തിയേറ്ററുകളിലെത്തിയ ജീവ മമ്മൂട്ടി ചിത്രമായ യാത്ര 2 വാണ് തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞത്.
 
മമ്മൂട്ടി നായകനായി 2019ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗമായി ഫെബ്രുവരി 8നാണ് സിനിമ പുറത്തിറങ്ങിയത്. 50 കോടിയിലേറെ ചെലവ് വന്ന സിനിമയ്ക്ക് മുടക്കുമുതലിന്റെ 20 ശതമാനം പോലും നേടാനായില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ചയോടെ ഏതാണ്ട് എല്ലാ തിയേറ്ററുകളില്‍ നിന്നും സിനിമ വാഷ് ഔട്ട് ആകപ്പെട്ടു. റിലീസ് ദിനത്തിലൊഴികെ മറ്റൊരു ദിവസവും സിനിമയ്ക്ക് ഒരു കോടിയ്ക്ക് മുകളീല്‍ നേടാനായിട്ടില്ല.
 
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധികാരത്തിലേയ്ക്കുള്ള വരവാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സിന്നിമ ഒരുക്കിയതെങ്കിലും സിനിമയെ തെലുങ്ക് പ്രേക്ഷകര്‍ കൈവിട്ടുകളയുകയായിരുന്നു. നേരത്തെ മമ്മൂട്ടി വൈ എസ് രാജശേഖര റെഡ്ഡിയായി വേഷമിട്ട യാത്ര അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍