മാക്ടയെ തകർത്തതിന് പിന്നിലും അവർ തന്നെ, സിനിമയിലെ എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നത് പവർ ഗ്രൂപ്പ്: തുറന്നടിച്ച് വിനയൻ

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (16:52 IST)
സിനിമാരംഗത്തെ എല്ലാ കൊള്ളരുതായ്മകൾക്ക് പിന്നിലും 15 അംഗ പവർ ഗ്രൂപ്പ് ആണെന്ന് സംവിധായകൻ വിനയൻ. സിനിമയിലെ ഈ ഗ്രൂപ്പിനെ പറ്റി താൻ വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞതാണെന്നും അവർക്ക് കടിഞ്ഞാണിടാൻ ശക്തമായ തീരുമാനങ്ങൾ തന്നെ ഉണ്ടാവണമെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്ര കാലം പുറത്തുവരാതിരുന്നതിന് പിന്നിലും ഈ പവർ ഗ്രൂപ്പാണെന്നും വിനയൻ പറഞ്ഞു.
 
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയ്ക്കുണ്ടാകുന്ന ഡാമേജ് വലുതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരുന്നതിൽ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതിനെ വളരെ ലഘൂകരിച്ച് സംസാരിക്കുന്നവരുമുണ്ട്. ഇത്രയല്ലേ ഉള്ളു, ഇതിലും വലുത് ഞങ്ങൾ കണ്ടിട്ടുണ്ടെന്ന രീതിയിൽ ചില മന്ത്രിമാരും സിനിമാക്കാരും സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുത്. അത് ഇൻഡസ്ട്രിയെ കൂടുതൽ കുഴപ്പത്തിൽ ചെന്നുവിടുമെന്നെ പറയാനുള്ളു.
 
സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണം. സിനിമാ രംഗത്ത് മാഫിയ ഗ്രൂപ്പിൻ്റെ ശക്തമായ പീഡനം ഏറ്റുവാങ്ങിയ ആളാണ് ഞാൻ. മലയാള സിനിമയിൽ ആദ്യമായി തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ. ജൂനിയർ ആർട്ടിസ്റ്റ്,ഡ്രൈവർമാർ,പ്രൊഡക്ഷൻ അസിസ്റ്റൻ്റ് തുടങ്ങിയവരുടെ യൂണിയവാണ് ആദ്യം ഉണ്ടാക്കിയത്. മറ്റ് യൂണിയനുകൾ ഉണ്ടാവുന്നത് പിന്നീടാണ്.
 
 ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന സ്ത്രീകൾക്കായി പല തീരുമാനങ്ങളും എടുത്തിരുന്നുവെങ്കിലും വരേണ്യവർഗത്തിന് അതൊന്നും ഇഷ്ടമായിരുന്നില്ല. മാക്ട തകർത്തതിന് പിന്നിൽ ഒരു നടനാണ്. മാക്ട തകർന്നതുമായി ബന്ധപ്പെട്ട് 10-12 വർഷമായി ഞാൻ വിലക്ക് അനുഭവിച്ചു. 2004ൽ താരങ്ങൾ എഗ്രിമെൻ്റ് ഒപ്പിടില്ലെന്ന് പറഞ്ഞ് അമ്മയുടെ നേതൃത്വത്തിൽ സമരവുമായി വന്നപ്പോൾ എതിർത്തതോടെയാണ് താൻ നോട്ടപ്പുള്ളി ആകുന്നതെന്നും മാക്ടയെ തകർക്കാൻ മറ്റൊരു സംഘടനയുണ്ടാക്കാൻ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പണമൊഴുക്കിയെന്നും വിനയൻ പറയുന്നു.
 
 അന്ന് ഇതെല്ലാം ചെയ്ത ആ 15 അംഗ പവർ ഗ്രൂപ്പിൽ ഉള്ളവരാണ് ഇന്ന് സിനിമയിലെ കൊള്ളരുതായ്മയ്ക്ക് സപ്പോർട്ട് ചെയ്യുന്നത് എന്നത് സങ്കടകരമാണെന്നും മാക്ടയെ തകർത്തത് ഇത്തരം വൃത്തികേടുകൾ ചോദ്യം ചെയ്യാൻ ആരും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും വിനയൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍