തെറിയുള്ള വേർഷൻ ഫെസ്റ്റിവലിനാണ് എന്നാണ് പറഞ്ഞിരുന്നത്, ഇനി എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ: ചുരുളിയെ പറ്റി ജോജു ജോർജ്

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2025 (12:11 IST)
Joju George
മലയാള സിനിമയില്‍ എപ്പോഴും വ്യത്യസ്തതകള്‍ നിറഞ്ഞ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതിനാല്‍ തന്നെ അദ്ദേഹത്തിനായി ഒരു ആരാധകകൂട്ടം തന്നെ നിലവിലുണ്ട്. സ്ഥിരം രീതികളില്‍ നിന്നും മാറിനടക്കുന്നതിനാല്‍ തന്നെ ലിജോ ജോസ് പടങ്ങള്‍ പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. അത്തരത്തിലൊരു സിനിമയായിരുന്നു 2021ല്‍ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമ. സിനിമയില്‍ ഉടനീളം ഉപയോഗിച്ച തെറിപദങ്ങളായിരുന്നു സിനിമ വിമര്‍ശിക്കപ്പെടാന്‍ കാരണമായത്. ഒടുവില്‍ പരാതി ഹൈക്കോടതി വരെ എത്തുകയും കോടതി സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.
 
 സിനിമയില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവരോട് അശ്ലീലഭാഷയില്‍ സംസാരിക്കുന്ന വീഡിയോ സിനിമ റിലീസായതിന് ശേഷം സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെ പറ്റിയുള്ള ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് ജോജു. തന്റെ പുതിയ സിനിമയായ നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ജോജുവിന്റെ പ്രതികരണം. ചുരുളിയിലെ ചില ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായി ഉപയോഗിക്കുന്ന പ്രവണത കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
 
തെറി പറയുന്ന പതിപ്പ് അവാര്‍ഡിനും ഫെസ്റ്റിവലിനുമാണ് വരിക എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് സിനിമയില്‍ അഭിനയിച്ചത്. തെറികളില്ലാത്ത പതിപ്പാണ് തിയേറ്ററില്‍ ഇറങ്ങേണ്ടത്. എന്നാല്‍ ഇറങ്ങിയത് തെറിയുള്ളതായിപോയി. ഇനി എന്ത് ചെയ്യാന്‍ അനുഭവിക്കുക. ജോജു ജോര്‍ജ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍