പെയ്യുന്നു നിന്‍ കരുണാവര്‍ഷം

കുംഭച്ചൂടില്‍ വരണ്ട് കിടക്കുന്ന പന്പയാറിന്‍റെ തീരം വിശ്വാസത്തിന്‍റെ ഉള്‍വിളിയാല്‍ ചൈതന്യ പൂര്‍ണ്ണമാകുന്നു. സങ്കീര്‍ത്തനത്തിന്‍റെ വിശുദ്ധി നിലാവുപോലെ പന്പയാറിന്‍റെ തീരത്തെ കുളിര്‍പ്പിക്കുന്ന ദിനങ്ങളാണിനി. രക്ഷകന്‍റെ സാമീപ്യത്തെക്കുറിച്ച് ഉളളലിഞ്ഞ് സംസാരിക്കാന്‍ വിശ്വാസികളുടെ പ്രയാണം മാരാമണ്‍ മണല്‍പ്പുറത്തേക്ക് പ്രവഹിക്കുന്ന ദിനങ്ങള്‍

ആദ്യ സംഗമം

1895ല്‍ തെങ്ങിന്‍ കീറുകള്‍ കൊണ്ട് നിര്‍മ്മിച്ച പട്ടുപന്തലില്‍ 14-ാം നന്പര്‍ വിളക്കിന്‍റെ കൊച്ച് വെട്ടത്തില്‍ ക്രിസ്തുവിന്‍റെ വിളികേട്ട് ഹൃദയമുണര്‍ന്ന ഒരു കൂട്ടം ആളുകള്‍ ഒത്തു ചേര്‍ന്നു ഇരുപത്തിയേഴ് വയസ് പ്രായമുണ്ടായിരുന്ന അയിരൂര്‍ ചെറുകര ദിവ്യ സി. വി. ഫിലിപ്പോസ് കശീരാ ആയിരുന്നു സംഗമത്തിന്‍റെ സാരഥി.

പ്രത്യാശയുടെ ആ വെളിച്ചം ഇന്നും അണഞ്ഞിട്ടില്ല ഒരു കുടുംബത്തിലെന്നപോലെ അവിടെ ഒത്തു ചേര്‍ന്നവര്‍ ഹൃദയമലിഞ്ഞ് പാടുകയും, രക്ഷകനിലുളള തങ്ങളുടെ വിശ്വാസത്തെ ദൃഢതരമാക്കുകയും ചെയ്തു. സംഘം തിരിഞ്ഞ് അവര്‍ സദാചാരങ്ങളെക്കുറിച്ചും അത്മാന്വേഷണത്തിന്‍റെ വഴിയിലെ പ്രതിബന്ധങ്ങളെക്കുറിച്ചും അറിവുകള്‍ കൈമാറി. ഈ സംഘാഗങ്ങളുടെ ആത്മാര്‍ത്ഥതയും വിശ്വാസവുമാണ് മാര്‍തത്തോമാ സഭയെ അഖിലലോക രംഗത്തേക്കുയര്‍ത്തി.

സംഘടനകള്‍

സേവികാ സംഘം, യുവജന സംഘം, സണ്‍ഡേ സ്ക്കൂള്‍ സമാജം, സന്നദ്ധ സുവിശേഷ സംഘം, എന്നീ ക്രീയാത്മക പ്രവര്‍ത്തക സംഘങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ നിന്ന് രൂപം കൊണ്ടതാണ്.

തിന്മകള്‍ക്കെതിരെയുളള പോരാട്ടം

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സഭയുടെ പോരാട്ടം ആദ്യകാലം മുതല്‍ ആരംഭിച്ചതാണ് പുകയിലക്കെട്ടുകള്‍ കത്തിച്ച് ജനശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. നാനാമതസ്ഥര്‍ പങ്കെടുക്കുന്ന ആ സംഗമം ജാതി, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കെതിരെയുളള ശക്തമായ അദ്ധ്യാത്മിക ബോധത്തിലൂടെയുളള അച്ചടക്കം ഈ സംഗമത്തിന്‍റെ പ്രത്യേകതയും പാകതയും സൂചിപ്പിക്കുന്നു.


അഗതികള്‍ക്കാശ്വാസമായ്

റവ. സ്റ്റാന്‍ലി ജോണ്‍സിന്‍റെ വരവോടെ ആദ്ധ്യാത്മികതയും വചന വിശ്വാസവും പ്രഘോഷങ്ങള്‍ മാത്രമല്ലാതെയായി. പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയില്ലെങ്കില്‍ അത് വചന നിന്ദയാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഭിക്ഷാടനത്തിന് എത്തിയവരെ പൊരിവെയിലില്‍ നിന്ന് മാറ്റിയിരുത്തി. അവര്‍ക്ക് വേണ്ടി ഭിക്ഷയാചിച്ച് ധനം വിതരണം ചെയ്തു. അവര്‍ക്ക് ശാശ്വത സങ്കേതം നല്‍കണമെന്നബോധത്തില്‍ നിന്ന് കുന്പനാട് , ആയിരൂര്‍, കൊട്ടാരക്കര ആനപ്രാന്പാല്‍, തൃശൂര്‍, എന്നിവിടങ്ങളില്‍ അനാഥമന്ദിരങ്ങള്‍ സ്ഥാപിച്ചു. ഭൂഭുവനദാന പ്രസ്ഥാനവും ഇതിന്‍റെ ഭാഗമായിരുന്നു.

സങ്കീര്‍ത്തനത്തിന്‍റെ താളം....

പ്രാര്‍ത്ഥനയും സങ്കീര്‍ത്തനവും ഹൃദയതാളമാകുന്ന പത്ത് ദിനങ്ങള്‍, കര്‍ത്താവിന്‍റെ രക്ഷയെ വാഴ്ത്തുന്നു. ആദ്യകാലത്ത് ഒരാള്‍ പാടുകയും പന്തലിന് മധ്യത്തില്‍ നിന്ന് മറ്റൊരാള്‍ ഏറ്റുപാടുകയും ചെയ്യുകയായിരുന്നു പതിവ്. ആഞ്ഞിലിത്താലം വര്‍ക്കിയുപദേശിയും അന്പലവേലില്‍ വര്‍ഗീസ് ഉപദേശകനുമായിരുന്നു അന്നത്തെ പാട്ടുകാര്‍.

വെബ്ദുനിയ വായിക്കുക