തിരുവിതാംകോട് സെയ്ന്‍റ് മേരീസ് പള്ളി

WDWD
ഓരോ നിമിഷവും ചരിത്രാന്വേഷകനെയും, സത്യാന്വേഷിയെയും കാത്ത് എഴുതപ്പെട്ട ചരിത്രരേഖകള്‍ക്കപ്പുറം ഒരു തിരുമേട. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെ തെക്കന്‍ അതിര്‍ത്തിയിലെ തക്കലയ്ക്കടുത്ത് തിരുവിതാംകോട്ടാണ് വിശുദ്ധ തോമാശ്ളീഹയാല്‍ സ്ഥാപിതമായ സെയ്ന്‍റ് മേരീസ് പള്ളി.

തിരുവിതാകൂറിന്‍റെ ആദിമതലസ്ഥാനവും വേണാടരചന്‍മാരുടെ അധിവാസ സ്ഥലവുമായിരുന്നു തിരുവിതാംകോട്. പിന്നീട് തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്.

1200 കൊല്ലമാണ് ഇപ്പോഴുള്ള പള്ളിയുടെ പഴക്കം. ദൈവവചനം ഉദ്ഘോഷിക്കാനും ദൈവ സമര്‍പ്പണത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാനും വേണ്ടി ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിത്തിരിച്ച ക്രിസ്തുശിഷ്യന്മാരില്‍ പ്രമുഖനായ തോമാശ്ളീഹ എ.ഡി. 52-ല്‍ കേരളത്തിലെത്തി.

ചാവക്കാടുനിന്ന് കൊല്ലം വരെയുള്ള പ്രദേശങ്ങളില്‍ അദ്ദേഹം ഏഴ് പള്ളികള്‍ സ്ഥാപിച്ചു. ഇതനുശേഷം സ്ഥാപിച്ചതാണ് ചെരപള്ളിയായ തിരുവിതാംകോട് പള്ളി .ഇത് "അരപ്പള്ളി' എന്ന് അറിയപ്പെടുന്നു.

കൊത്തുപണികളുടെ അള്‍ത്താര

കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്‍ശമാണ് പള്ളിയുടെ സവിശേത. പൂര്‍ണ്ണമായി കരിങ്കല്ലില്‍ തീര്‍ത്ത ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.

യേശുദേവന്‍, മാലാഹമാര്‍, മറ്റ് ക്രിസ്തീയ രൂപങ്ങള്‍ എന്നിവകൊണ്ട് ഈ പള്ളിയ്ക്കകം അലങ്കരിച്ചിരിക്കുന്നു. വളരെ പഴയ മാമോദിസ കല്ലും തണ്ണീര്‍ കല്‍ത്തൊട്ടിയും ഇപ്പോഴുമുണ്ട്. വിളക്കു കുഴികളുള്ള കല്‍ത്തൂണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിക്കും. ശതവര്‍ഷങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്.


WDWD
തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്. 1200 കൊല്ലമാണ് ഈ പള്ളിയുടെ പഴക്കം.

ഹൃദയരക്തം നല്‍കുന്ന പക്ഷിയെപ്പോല്‍

ഭൂമിയിലെ പാപികളായ മനുഷ്യര്‍ക്ക് വേണ്ടി ദൈവപുത്രന്‍ ചിന്തിയ പുണ്യരക്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥ ഈ പെട്ടിയി ല്‍ പുരാതനലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ""തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വൃക്ഷക്കൊന്പില്‍ തലകീഴായി തൂങ്ങിക്കിടന്ന് ,കൊക്ക്കൊണ്ട് സ്വയം നെഞ്ച് കൊത്തിപ്പിളര്‍ന്ന് ഹൃദയ രക്തം നല്‍കുന്നു പെലിക്കണ്‍ പക്ഷി.

അമ്മയുടെ ഹൃദയരക്തം കുടിച്ച് കുഞ്ഞുങ്ങള്‍ ശക്തരാകുന്നു. രക്തം മുഴുവന്‍ നഷ്ടപ്പെട്ട തള്ളപ്പക്ഷി ജീവന്‍റെ ബലിയായിത്തീരുന്നു.'' കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ട ഹൃദയത്തില്‍ നിന്ന് ചൊരിഞ്ഞ രക്തം ലോകത്തിന് പാപമോചനവും രക്ഷയും നേടിക്കൊടുത്തതിന്‍റെ സ്മരണയാണ് പക്ഷികളുടെ കഥയിലൂടെ സൂചിതമാകുന്നത്. ലത്തീന്‍ ഭാഷയിലാണ് ഈ കഥ ആലേഖനം ചെയ്തിരിക്കുന്നത്.

മാതാവിന്‍റെ തിരുകൃപ

ലോകരക്ഷകന്‍റെ അമ്മയായ മറിയത്തിന്‍റെ തിരുരൂപമാണ് അള്‍ത്താരയിലെ മുഖ്യ പ്രതിഷ്ഠ. അമ്മയുടെ തിരുസന്നിധിയിലെത്തി ആശ്വാസത്തോടെ തിരിച്ച് പോകുന്ന ജനലക്ഷങ്ങളുണ്ട്. ജൂലൈ 8-ാം തീയതിയാണ് ഇവിടുത്തെ പെരുന്നാളാഘോഷം.

തരിസയാക്കന്മാര്‍ എന്ന പേരില്‍ 62 കുടുംബങ്ങളായിരുന്നു ഈ പള്ളിക്കിരുവശവും താമസിച്ചിരുന്നത്. മൈലാപ്പൂരില്‍ നിന്ന് തോമശ്ളീഹായോടൊപ്പം ഇവിടെയെത്തിയവരാണ് ഈ കുടുംബക്കാരെന്ന് വിശ്വസിക്കുന്നു. ജൂലൈ 8-ാം തീയതിയാണ് ഈ പള്ളിയിലെ പെരുന്നാള്‍. ആ ദിവസം ജനലക്ഷങ്ങള്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ കന്യാമറിയത്തിന്‍റെ സവിധത്തിലെത്തി സംതൃപ്തിയോടെ, ഭാരമൊഴിഞ്ഞ മനസ്സോടെ, ആദരവര്‍പ്പിച്ച് മടങ്ങുന്നു.