ഓമനക്കൈയിലൊലീവില കമ്പുമായ്

WDWD
ഓശാന ഞായര്‍ !ഓശാന പെരുന്നാള്‍ !കേരളത്തില്‍ ഇത് കുരുത്തോലപെരുന്നാള്‍!

ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന (ഹോസാനാ) ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്.

കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ആഘോഷത്തൊടെ ക്രൈസ്തവ സമൂഹം വിശുദ്ധവാരാചരണം തുടങ്ങി.

കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.
WDWD


പെരുനാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു.

കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.

ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.

വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.


ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതാത് ദിവസത്തെ നോമ്പിന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആഘോഷം വരുന്നത്.

കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്‍റെ മണമുള്ള പെരുന്നാളാണ്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്കാരിക സമന്വയത്തിന്‍റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്‍റെ ഉദാഹരണമാണ്.

ഓമനക്കൈയിലൊലീവില കമ്പുമായ് ഓശാന പെരുന്നാള് വന്നൂ... എന്നൊനൊരു സിനിമാപാട്ടുണ്ട്.ഓശാനപെരുന്നാളിന്‍റെ മഹിമ വഴിഞ്ഞൊഴുകന്നതാണാ വരികള്‍.

കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത് കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്‍റെ പ്രധാന ചടങ്ങാണ്.അന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകളുണ്ടാവും.

മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലകള്‍ സൂക്ഷിച്ചു വച്ച ശേഷം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പിന് തൊട്ടു മുമ്പുള്ള ബുധനാഴ്ച അവ കത്തിച്ച് അതിന്‍റെ ചാരം നെറ്റിയിലിടുന്നു. ഇത് വിഭൂതി ബുധനെന്നും കരിക്കുറിപ്പെരുന്നാളെന്നും അറിയപ്പെടുന്നു.

പെസഹാ വ്യാഴത്തിന് അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച് കുരിശിന്‍റെ രൂപമുണ്ടാക്കി അപ്പത്തിന് മുകളില്‍ വയ്ക്കുന്നു.

ഞായറാഴ്ച സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരുത്തോല വാഴ്വും പ്രദക്ഷിണവും നടന്നു.