നെഹ്രുവിനൊരു വിലാപകാവ്യം

നെഹ്റുവിന്‍റെ മരണത്തില്‍ വിലപിച്ചു റഷ്യന്‍ കവയത്രി മദാം മിര്‍ഡ്സേ കെമ്പേ ഇങ്ങനെ പറയുന്നു

അഗ്നിനാളമായിരുന്നല്ലോ ഞാന്‍, ഇന്നോ ചിതാ-

ഭസ്മമായി, കേള്‍ക്കൂ, പാട്ടുപാടുകയാണീച്ചാമ്പല്‍

"ഉയര്‍ത്തൂ, വാനിലേക്കുയര്‍ത്തൂ, പറന്നീടാന്‍

കൊതിപ്പൂ ചിറകേലും ചാമ്പലാണല്ലോ ഞങ്ങള്‍!

വിണ്ണിന്‍റെ കടുംനീല വര്‍ണത്തില്‍നിന്നും വാരി-

ച്ചിന്നുക, വിതച്ചീടുകിന്ത്യതന്‍ വിരിമാറില്‍

ആകെ മൂടട്ടെ മൂടുപടമായുലര്‍ന്നു വീ-

ണേറെ ലോലമായ്, മന്ദം മന്ത്രിക്കും ഞാനന്നേരം

വന്നു ഞാനമ്മേ, എന്നെയറിഞ്ഞോ? ഞാനെന്‍റേതാ

ജന്മവും മൃതിയുമെന്നമ്മയ്ക്കായ് സമര്‍പ്പിച്ചു

ജീവിക്കും കാലത്തഗ്നിജ്വാലയായ്, മരണത്തി-

ലീവെറും വെണ്‍ചാമ്പലായ്, മുഴുവന്‍ സമര്‍പ്പിച്ചു,

എന്നെയാ മാറില്‍ ചേര്‍ത്തു മുറുകെപ്പുണര്‍ന്നുംകൊ-

ണ്ടമ്മയോതുന്നു, "കുഞ്ഞേ, ജവാഹര്‍ വന്നാലും നീ,

നിന്നെ വിശ്രമിച്ചീടാന്‍ സമ്മതിക്കില്ല; ഞാനെന്‍
പൊന്മകള്‍ പുകീടൊല്ലാ മൃതിതന്‍ ദൂരം തീരം;

ഉണര്‍ന്നു വെമ്പീടുന്നു നിന്‍ ചിതാഭാസ്മം നൂറു

ചുവന്ന റോസാപ്പൂവിന്‍ നറുമൊട്ടുകള്‍ക്കായി,

നിന്‍റെ ജീവിതത്തിന്‍റെ താമരപ്പൂവോ വാടി-

ല്ലിന്ത്യതന്നാത്മാവിങ്കലെന്നെന്നും വിരിഞ്ഞീടും.'

ആഴിതന്‍ നീലത്തിരിപോലെയൊരജയ്യത-

യായിരുന്നിന്നോളം ഞാന്‍, ഇന്നിതാ വെറുംചാരം;

പാടുകയാണിച്ചാരം, ഞങ്ങളെയൊരു പിടി

വാരിയാ ത്രിവേണിതന്‍ മാറിലേയ്ക്കെറിഞ്ഞാലും

ഗംഗ തന്നനനന്തതയിങ്കലുടവേ മന്ദ-

മന്ദമായലഞ്ഞലഞ്ഞെത്തുവാന്‍ സമുദ്രത്തില്‍

ഇപ്രപഞ്ചത്തില്‍ നൂറു കടലില്‍, ജനങ്ങള്‍ തന്‍

സ്വപ്നമണ്ഡലങ്ങളിലൊക്കെയും നിറയും ഞാന്‍

അവര്‍ ചോദിക്കും, "വിശ്രാന്തിതന്‍ സുഹൃത്തേ, നീ-

യിനിയുമൊരു തെല്ലു വിശ്രമം തേടാത്തെന്തേ?'

ഒന്നുചേരുവിന്‍! തമ്മില്‍ പുണരിന്‍! വിളിച്ചോതി-

പ്പൊങ്ങുമേ ഞാനാം ചാമ്പല്‍ ചൂടുമത്തിരയെല്ലാം

മുറകെത്തമ്മില്‍ കെട്ടിപ്പുണര്‍ന്നും കുതിച്ചുമ-

ത്തിരമാലകള്‍ മുന്നോട്ടേറിടും വീണ്ടും വീണ്ടും.

എങ്ങുവാനശാന്തിയങ്ങെല്ലാമോ മുഴക്കീടൂ-

മെന്നെന്നും സ്നേഹം, ശാന്തി, യിതവന്‍ ധീരാഹ്വാനം.'

വെബ്ദുനിയ വായിക്കുക