ഹിച്കോക്ക്-സസ്പെന്‍സ് ത്രില്ലറുകളുടെ രാജാവ്

WDWD
സിനിമാ പ്രേക്ഷകരെ ആകാംഷയുടെ വാള്‍മുനയില്‍ നിര്‍ത്തിയ ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച ആല്‍ഫ്രഡ് ജോസഫ് ഹിച്‌കോക്ക് ലോകത്തോട് വിടപറഞ്ഞത് ഒരു ഏപ്രില്‍ 28 ന് ആയിരുന്നു.

ലോകത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഹിച്‌കോക്കിന്‍റെ പല സിനിമകളും ഉള്‍പ്പെടും. ക്രൈം ത്രില്ലറുകളുടെ സ്രഷ്ടാവായ ഹിച്ച്കോക്ക് സിനിമയില്‍ ലൈംഗികതയും സസ്പെന്‍സും കുറ്റാന്വേഷണ കൗശലങ്ങളും നര്‍മ്മവും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ചു.

മെക്കാനിക്സിലും ശബ്ദ സജ്ജീകരണത്തിലും ഇലക്ട്രിക്കലിലും എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം മികച്ചൊരു സാങ്കേതിക വിദഗ്ദ്ധന്‍ കൂടിയായിരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിന്‍റെ സവിശേഷത.

സൈക്കോ എന്ന ലോകം കീഴടക്കിയ സിനിമ ഹിച്ച്കോക്കിന്‍റെ സിനിമകളുടെ ലക്ഷണമൊത്ത ഉദാഹരണമായി കണക്കാക്കാം.

റിയര്‍ വിന്‍ഡോ, മാന്‍ ഹൂ ന്യൂ ടൂ മച്ച്, ദി ലേഡി വാനിഷസ്, ലൈഫ് ബോട്ട്, ദി 39 സ്റ്റെപ്സ്, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, ബേര്‍ഡ്സ് ടോപാസ്, വെര്‍ട്ടിഗോ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1979 ല്‍ സംവിധാനം ചെയ്ത ഫ്രെന്‍സിയാണ് അവസാനത്തെ ചിത്രം.

1899 ഓഗസ്റ്റ് 13 ന് ഇംഗ്ളണ്ടിലെ ലേട്ടണ്‍ സ്റ്റോണിലാണ് ഹിച്ച് കോക്ക് ജനിച്ചത്. 1919 മുതല്‍ ചില നിശബ്ദ സിനിമകളുടെ അണിയറയില്‍ അദ്ദേഹമുണ്ടായിരുന്നു. 1920 ല്‍ പാരമൗണ്ടിന്‍റെ ലണ്ടനിലുള്ള ലാസ്കി സ്റ്റുഡിയോവില്‍ ടൈറ്റില്‍ ഡിസൈനറായിട്ടാണ് ഹിച്ച് കോക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

സംവിധാനത്തിലുള്ള മികവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിന് കിട്ടിയത് യാദൃശ്ഛികമായിട്ടായിരുന്നു.

1923 ല്‍ ഓള്‍ വെയ്സ് ടെല്‍ യുവര്‍ വൈഫ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സംവിധായകന് സുഖമില്ലാതായപ്പോല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സ്റ്റുഡിയോ ഉടമ ഹിച്ച്കോക്കിനോട് ആവശ്യപ്പെടുകയായിരുന്നു.

ഹിച്ച് കോക്കിന്‍റെ ശൈലിയില്‍ ആകൃഷ്ടനായ അദ്ദേഹം അടുത്ത ചിത്രമായ നമ്പര്‍ 13 സംവിധാനം ചെയ്യാനുള്ള ചുമതല ഹിച്ച് കോക്കിനെ ഏല്‍പ്പിച്ചു.

1929 ല്‍ ഇറങ്ങിയ ബ്ളാക്ക് മെയില്‍ ആണ് ഹിച്ച് കോക്കിന്‍റെ ആദ്യത്തെ ബ്രിട്ടീഷ് സിനിമ. അദ്ദേഹത്തിന്‍റെ ആദ്യ ശബ്ദ സിനിമയും അതായിരുന്നു.

തന്‍റെ ആദ്യത്തെ ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിനെ കുറിച്ചായിരിക്കണം എന്നായിരുന്നു ഹിച്ച് കോക്കിന്‍റെ ആഗ്രഹം. എന്നാല്‍ അല്‍പം ബുദ്ധിജീവി നാട്യമുള്ള ഈ തുടക്കക്കാരന്‍ ഒരു ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാന്‍ ഒരു നിര്‍മ്മാതാവും തയ്യാറായില്ല.

1940 ല്‍ റബേക്ക എന്ന ഹോളിവുഡ് ചിത്രം സംവിധാനം ചെയ്തതില്‍ പിന്നെ ഹിച്ച് കോക്കിന് ജീവിതത്തില്‍ ഉയര്‍ച്ചയുടെ നാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

സിനിമാ സംവിധാനത്തില്‍ സ്വന്തമായൊരു ശൈലി ആവിഷ്കരിച്ച ഹിച്ച് കോക്ക് 1980 ഏപ്രില്‍ 28 ന് ഹൃദ്രോഗം മൂലം അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 81 വയസായിരുന്നു. ഹിച്ച് കോക്കിന്‍റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ആവേശത്തോടെ സ്വീകരിക്കുന്നു. ചലചിത്രോല്‍സവങ്ങളിലല്ല ജന ഹൃദയങ്ങളിലാണ് ഹിച്ച് കോക്കിന്‍റെ സ്ഥാനം.

വെബ്ദുനിയ വായിക്കുക