മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ക്ക് 2007 സെപ്തംബര്‍ 28 ന് എഴുപത്തിഎട്ടാം പിറന്നാള്‍.
പരമോന്നത ദേശീയ ബഹുമതിയായ ഭാരത രത്നം നല്‍കി രാഷ്ട്രം അവരെ ആദരിച്ചിട്ടുണ്ട്. 1929 ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ലത നാലാം വയസില്‍ തന്നെ പാട്ട് പഠിച്ചുതുടങ്ങി.
അച്ഛന്‍റെ മരണത്തിനു ശേഷം കുടുംബം പുലര്‍ത്താന്‍ മൂത്ത മകളായ ലതയ്ക്ക് അല്‍പ കാലം സിനിമയില്‍ അഭിനയിക്കേണ്ടിവനു. ഹിന്ദി, ഉറുദു, മറാത്തി എന്നീ ഭാഷകളില്‍ ചെറിയ വേഷങ്ങളില്‍ ലത തലകാട്ടിയിരുന്നു.
പഹിലി മംഗലാ ഗൗര്‍ (1942), മാസേ ബാല്‍, ജീവന്‍ യാത്ര (1946) എന്നിവ ലത അഭിനയിച്ച പ്രശസ്തമായ ചിത്രങ്ങളാണ്.
1942 ല്‍ തന്നെ കിതി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്ത് ലത എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1948 ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മേരാ തോഡ എന്ന ഗാനത്തോടെയായിരുന്നു. പിന്നീ ഹിറ്റുകളുടെ തിരമാലകള്‍ തന്നെ ലത എന്ന സംഗീത സാഗരത്തില്‍ നിന്നുമുണ്ടായി.
ബര്‍സാത്, മഹല്‍, ദുലാരി തുടങ്ങിയ അക്കാലത്തെ ചിത്രങ്ങളിലെ ഗനങ്ങള്‍ ലതയുടെ പ്രതിഭ വിളിച്ചുപറയുന്നവയായിരുന്നു.
1950 മുതല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക എന്നറിയപ്പെടുന്ന ലത ഇന്നും ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് അവസാനവാക്കാണ്.
FILE
FILE
ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള ലത മലയാളത്തില്‍ നെല്ല് എന്ന ചിത്രത്തിനു വേണ്ടി കദളീ ചെങ്കദളീ പൂവേണോ എന്ന ഗാനം ആലപിച്ചിട്ടുണ്ട്.
ദില്‍ തോ പാഗല്‍ ഹൈല്‍, ദില്‍ സേ, ഹം ആപ് കെ ഹൈന്‍ കോന്‍ എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ലതയെ തലമുറകളുടെ പ്രിയങ്കരിയാക്കുന്നു.
ലത ഒരിക്കല്‍ പാടിയ ഏ മേരേ വദന്‍ കീ ലോഗൊം എന്ന ഗാനം പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവില്‍ രാഷ്ട്ര സ്നേഹത്തിന്‍റെ കണ്ണീര്‍വരുത്തിയിരുന്നു.
ലത എന്ന സംഗീത പ്രതിഭക്ക് വേണ്ടി കഷ്മീര്‍ വരെ വച്ചുമാറാന്‍ തയ്യാറാണെന്ന് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരിക്കല്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലതയുടെ സ്വരമാണ് ലോകത്തിലെ ഏറ്റവും പക്വമായ ശബ്ദമെന്ന് കമ്പ്യൂട്ടറൈസ്ഡ് ഗ്രാഫ് പ്രകാരം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ എന്ന സംഘടന സമര്‍ത്ഥിക്കുന്നു.
ഇ.എം.ഐ പ്ളാറ്റിനം ഡിസ്ക് ലഭിച്ച ഏക ഏഷ്യന്‍ വംശജ, പദ്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ, മഹാരാഷ് ട്രാ രത്ന തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ അവരുടെ പ്രതിഭയ്ക്ക് ലഭിച്ച തിലകങ്ങളാണ്.
ഇന്നും സംഗീതത്തെ ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന ലത റെക്കോഡിംഗ് സമയത്ത് ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാറില്ല.