പൂവച്ചല്‍ ഖാദറിന് പിറന്നാള്‍

WDWD
പൂവച്ചല്‍ ഖാദറിന് ഡിസംബര്‍ 25 ന് പിറന്നാള്‍. അദ്ദേഹത്തിന് 2007 ഡിസംബര്‍ 25ന് 59 വയസ്സ് കഴിഞ്ഞു

നൂറോളം ചിത്രങ്ങള്‍ക്ക് പാട്ടെഴുതി മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് ഈടുറ്റ സംഭാവന നല്‍കിയ കവിയാണ് പൂവച്ചല്‍ ഖാദര്‍.

1972 ല്‍ പുറത്തിറങ്ങിയ കവിത എന്ന ചലച്ചിത്രത്തിലേക്ക് സ്വന്തം കവിതാ ശകലങ്ങളുമായാണ് പൂവച്ചലിന്‍റെ വരവ്. പിന്നെയും വത്മീകങ്ങള്‍ .... വേട്ട നായ്ക്കള്‍ ചൂഴും...., നിശ്ഛലം കിടപ്പീ ജലം... തുടങ്ങിയ കവിതാ ശകലങ്ങള്‍ക്ക് സംഗീതം നല്‍കിയത് കെ.രാഘവനായിരുന്നു.

ആദ്യ സമാഗമ ലജ്ജയിലാതിര
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിയില്‍
സാഗരമുമ്മവയ്ക്കുന്നു
എന്ന മുഗ്ധ മനോഗരമായ വരികള്‍ ഖാദറിനെ തിരക്കുള്ള ഗാനരചയിതാവായി മാറ്റി. ഇപ്പോള്‍ സിനിമാ രംഗത്തു നിന്ന് അല്‍പം വിട്ടുനില്‍ക്കുകയാണെങ്കിലും ഒന്നു രണ്ട് ചിത്രങ്ങളുടെ പാട്ടെഴുത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം.

1973 ല്‍ കാറ്റു വിതച്ചവന്‍ എന്ന ചിത്രത്തില്‍,

മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു
മണിമുകില്‍ തേരിലണഞ്ഞു

എന്ന അതീവ ഹൃ ദ്യമായ ഗാനത്തോടെയാണ് വാസ്തവത്തില്‍ ഖാദറിന്‍റെ അരങ്ങേറ്റം. പീറ്റര്‍ റൂബനായിരുന്നു സംഗീത സംവിധായകന്‍. അതിലെ

നീയെന്‍റെ പ്രാര്‍ത്ഥന കേട്ടു
നീയെന്‍റെ മാനസം കണ്ടു

എന്ന പാട്ടും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയ്ക്കടുത്തുള്ള പൂവച്ചലില്‍ 1948 ഡിസംബര്‍ 25 നാണ് ഖാദര്‍ ജനിച്ചത്. അബൂബക്കര്‍ പിള്ളയുടെയും റാണിയത്തുല്‍ അദബിയ ബീവിയുടെയും മക്കളില്‍ അഞ്ചാമന്‍.

വലപ്പാട് ശ്രീരാമ പോളിയില്‍ നിന്ന് ഡിപ്ളോമയും തിരുവ്നന്തപുരത്തു നിന്ന് എ.എം.ഐ.എ യും പാസായി അദ്ദേഹം എഞ്ചിനീയറായി. മദ്രാസിലെ സാലിഗ്രാമത്തില്‍ താമസിക്കുമ്പോഴായിരുന്നു പാട്ടെഴുത്തിന്‍റെ സുവര്‍ണ്ണ കാലം. ഇപ്പോള്‍ തിരുവനന്തപുരത്തെ തിരുമലയില്‍ താമസിക്കുന്നു.

ചുഴി, ക്രിമിനല്‍സ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം,ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കള്‍, ഒറ്റപ്പെട്ടവന്‍, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങി നൂറോളം സിനിമകളില്‍ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ( ചാമരം)
മൗനമേ നിറയും മൗനമേ (തകര)
ശരറാന്തല്‍ തിരിതാഴും (കായലും കയറും)
സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള)
എന്‍റെ ജന്മം നീയെടുത്തു ... കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി)
ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍)
സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം
മെല്ലെ നീ മെല്ലേ വരു (ധീര)
കായല്‍ കരയില്‍ തനിച്ചു വന്നതു (കയം)
രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി)
ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം)
അക്കല്‍ ദാമയില്‍ പാപം ( ചുഴി)

തുടങ്ങി ആയിരത്തോളം പാട്ടുകള്‍ പൂവച്ചല്‍ ഖാദറിന്‍റേതായിട്ടുണ്ട്.

നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം)
ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍)
ഡോക്ടര്‍ സാറേ പൊന്നു ഡോക്ടര്‍ സാറേ (സന്ദര്‍ഭം)

തുടങ്ങി ഹാസ്യ പ്രധാനമായ പോപ്പുലര്‍ ഗാനങ്ങളും ഖാദറിന്‍റേതായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക