നാഗവള്ളി--ബഹുമുഖ പ്രതിഭ

മലയാള സാഹിത്യ ലോകത്തെ മഹാ പ്രതിഭ നാഗവള്ളി ആര്‍.എസ്.കുറുപ്പ് . സാഹിത്യകാരന്‍, നടന്‍,സംവിധായകന്‍, തിരക്കഥാകൃത്ത്, നാടകകൃത്ത്, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ ...നാഗവള്ളിയുടെ പ്രതിഭ മിന്നിത്തിളങ്ങിയ മേഖലകള്‍ അനവധി.അദ്ദേഹത്തിന്‍റെ വിയോഗം നഷ്ടപ്പെടുത്തിയത് മനുഷ്യസ്നേഹിയായ ഒരു കലാകാരനെയാണ്.

ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍.സി. ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച ശശിധരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് നാഗവള്ളി സിനിമയിലേക്കു വരുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലും ആര്‍.എസ്.കുറുപ്പ് പങ്കുവഹിച്ചിരുന്നു.

പ്രശസ്ത സിനിമാ പ്രവര്‍ത്തകനായ രവികുമാറിന്‍റെ അച്ഛന്‍ മാധവന്‍കൂട്ടി മേനോന്‍ സംവിധാനം ചെയ്ത ചന്ദ്രികയാണ് കുറുപ്പിന്‍റെ രണ്ടാമത്തെ ചിത്രം. ചന്ദ്രികയില്‍ തിരക്കഥ എഴുതിയതും അതിലെ കുഞ്ചുക്കുറുപ്പായി അഭിനയിച്ചതും നാഗവള്ളിയാണ്.

പിന്നീട് മലയാളത്തിലെ ആദ്യ റിയിലസ്റ്റ് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്യുടെ തിരക്കഥ എഴുതി അതിലെ പത്രക്കാരന്‍ പയ്യന്‍റെ പ്രസ് തൊഴിലാളിയായ പിതാവായി അഭിനയിച്ചു. അതോടെ അഭിനയവും മതിയാക്കി.

അമ്പതോളം ചിതങ്ങള്‍ക്ക് നാഗവള്ളി തിരക്കഥയെഴുതിയിട്ടുണ്ട്. കുമാരസംഭവം, ശ്രീ ഗുരുവായൂരപ്പന്‍, ജഗദ് ഗുരു ആദിശങ്കരന്‍ തുടങ്ങി ധാരാളം തിരക്കഥകള്‍. സാക്ഷരതാ ക്യാമ്പിനു വേണ്ടിയുള്ള പി.എന്‍. പണിക്കരുടെ വെളിച്ചമേ നയിച്ചാലും എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തു.

നാഗവള്ളിയുടെ തന്നെ ആണും പെണ്ണും എന്ന നോവല്‍ രണ്ടുലോകം എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തതും കുറുപ്പ് തന്നെ. ആയിരപ്പറ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥയെഴുതിയത്.


നെടുവീര്‍പ്പുകള്‍, ദലമര്‍മ്മരം, ചുമടുതാങ്ങി, പന്പവിളക്ക്, തോട്ടി, രണ്ടു ലോകം, മനുഷ്യാ നീ മറക്കരുത്, പൊലിഞ്ഞ ദീപം, കല്യാണം കളിയല്ല, സോഷ്യലിസത്തിലേയ്ക്ക് എത്തിനോട്ടം, സമത്വം എന്നിവയാണ് പ്രധാന കൃതികള്‍.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

1917 മെയ് 25ന് ആലപ്പുഴ ബാറിലെ പ്രശസ്ത അഭിഭാഷകന്‍ അഡ്വ. പി.എം.രാമക്കുറുപ്പിന്‍റെയും കുട്ടിയമ്മയുടെയും മകനായി കുട്ടനാട്ടിലെ രാമങ്കരിയിലുള്ള നാഗവള്ളി തറവാട്ടില്‍ പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചു.

ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാലയിലും ചങ്ങനാശേരി എസ്. ബി കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തുടര്‍ന്ന് കൊല്ലത്തെ ഇന്ത്യന്‍ ബാങ്കില്‍ ക്ളര്‍ക്കായി. കൊല്ലത്തു വച്ച് മലയാളരാജ്യം വാരികയില്‍ ലേഖനങ്ങളും മറ്റും എഴുതിത്തുടങ്ങി. ഒരു കൊല്ലം തികയും മുന്പെ ഉദ്യോഗം രാജിവച്ചു.

പിന്നീട് 9 കൊല്ലം അദ്ധ്യാപകനായി ജോലി ചെയ്തു. രണ്ടുവര്‍ഷം സൈക്കോളജി ലക്ചററായി. ആകാശവാണി ഉദ്യോഗസ്ഥനായി. 1957 മുതല്‍ 20 വര്‍ഷക്കാലം ആകാശവാണിയിലായിരുന്നു.

ഭാര്യ: രാജമ്മ .രാമചന്ദ്രന്‍, വസുന്ധര, വേണു, ലളിതാംബിക എന്നിവര്‍ മക്കളാണ്. മകന്‍ വേണു നടനും സംവിധായകനും തിരക്കഥാകൃത്തുമായി പേരെടുത്ത വേണു നാഗവള്ളിയാണ്. സഹോദരങ്ങള്‍: അഡ്വ. ആര്‍. ജി.കുറുപ്പ്, റിട്ട. ഹെഡ്മാസ്റ്റര്‍ ആര്‍. പി. കുറുപ്പ്, കെ. രത്നമ്മ.

വെബ്ദുനിയ വായിക്കുക