ജോണ്‍ എബ്രഹാം മൗലികതയുടെ തിളക്കം

മലയാള ചലച്ചിത്ര രംഗത്തെ, അല്ല ഇന്ത്യയിലെ ചലച്ചിത്ര രംഗത്തെ ഒറ്റയാനാണ് ജോണ്‍ എബ്രഹാം. 50 വയസ്സുകൊണ്ട് അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

1987 മേയ് 30 ന് കോഴിക്കോട്ടെ മിഠായി തെരുവിലുള്ള ഒരു ചെറിയ ഹോട്ടലിന്‍റെ രണ്ടാം നിലയില്‍ നിന്ന് ജോണ്‍ എബ്രഹാം അവിചാരിതമായി വീണു മരിക്കുകയായിരുന്നു.

തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജോണ്‍ എബ്രഹാമിന്‍റേത്. കാലത്തിലൂടെയുള്ള കലാകാരന്‍റെ തീര്‍ത്ഥാടനം അത് ജോണ്‍ എബ്രഹാം സ്വന്തം ചോരകൊണ്ട് അഭ്രപാളികളില്‍ വിവരിക്കുകയായിരുന്നു.

സിനിമയായിരുന്നു ജോണിന് എല്ലാമെല്ലാം. ചലച്ചിത്ര ആഖ്യാനത്തിന് മാത്രമല്ല ചലച്ചിത്ര ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.





ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അങ്ങനെ ജോണ്‍ എബ്രഹാം ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര കാവ്യകാരനായി. ജനകീയ സിനിമയുടെ പിതാവായി.

നിരന്തരമായ അന്വേഷണത്തിലൂടെ, അതിലൂടെ കണ്ടെത്തിയ ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ അദ്ദേഹം ചലച്ചിത്ര അവതരണത്തിന് പുതിയ ഭാഷ്യം നല്‍കി.

1937 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയിലെ(കുട്ടനാട്ടിലെ)ചേന്നങ്കരി വാഴക്കാട്ട് എബ്രഹാമിന്‍റെയും അടിമാത്ര സാറാമ്മയുടെയും മകനായാണ് ജോണിന്‍റെ ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും ബിരുദമെടുത്തു. എല്‍.ഐ.സി യില്‍ ജോലിയും കിട്ടി.

പക്ഷെ, സിനിമയുടെ ചോദനകള്‍ ജോണിനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ 1965 ല്‍ ജോലി രാജിവച്ച് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.


സംവിധാനത്തിനും തിരക്കഥാ രചനയ്ക്കും ഒന്നാം റാങ്കോടെയാണ് ജോണ്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നത്. പ്രിയ എന്ന അര മണിക്കൂര്‍ നീളമുള്ള സിനിമയായിരുന്നു ഡിപ്ളോമയ്ക്ക് വേണ്ടി ജോണ്‍ സംവിധാനം ചെയ്ത ചിത്രം.


ഫിലിം ഡിവിഷനു വേണ്ടി ഹിമാലയത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി അദ്ദേഹം സംവിധാനം ചെയ്തു. മണി കൗളിന്‍റെ ഉസ്കീ റോട്ടീ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ജോണിന്‍റെ ആദ്യത്തെ മലയാള സിനിമ രാഷ്ട്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നതായിരുന്നുവിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം.

അടൂര്‍ ഭാസിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ജോണിന്‍റെ മൗലിക പ്രതിഭ തെളിയുന്ന ചിത്രമാണ്.

സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനെ നായകനാക്കി എടുത്ത അഗ്രഹാരത്തിലെ കഴുത എന്ന തമിഴ് ചിത്രം ധീരമായൊരു പരീക്ഷണമായിരുന്നു.


വെബ്ദുനിയ വായിക്കുക