അനശ്വരമായ സുകുമാര ഭാവം

മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു സുകുമാരന്‍. പ്രേക്ഷക ലോകത്തിന് പെട്ടൊന്നൊന്നും മറന്നു പോകാനാകാവാത്തവിധം അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച 20 വര്‍ഷം മലയാള സിനിമയില്‍ ആഞ്ഞടിച്ച നടന്‍. അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷികമാണ് 2007 ജൂണ്‍ 16.

അനനുകരണീയമായ അഭിനയ ശൈലിയായിരുന്നു സുകുമാരന്‍റേത്. എതിരില്ലാത്ത നടനവൈഭവം. സൂപ്പര്‍ താരത്തിന്‍റെ കുപ്പായത്തിനപ്പുറം സുകുമാരന്‍ എന്ന നടനെയാണ് മലയാളി സ്നേഹിച്ചത്. നായകനായോ, വില്ലനായോ, ഏതു സിനിമയിലും സുകുമാരനുണ്ടായിരുന്നു, 200 ചിത്രങ്ങളില്‍ പരന്നു കിടക്കുന്ന അഭിനയസാമ്രാജ്യം .

ചെറുപ്പത്തില്‍ വിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നല്‍കിയ സുകുമാരന്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാഗര്‍കോവിലില്‍ കോളജ് ലക്ചററായി ജോലി സമ്പാദിച്ചു.

സിനിമയിലേക്ക്

ഈ കാലഘട്ടത്തിലാണ് ഭാഗ്യം എം.ടി. വാസുദേവന്‍ നായരുടെ രൂപത്തില്‍ സുകുമാരനെ സമീപിച്ചത്. അങ്ങനെ സുകുമാരന്‍ സിനിമാനടനായി. അതും എല്ലാ പ്രശംസകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ നിര്‍മാല്യം എന്ന ചിത്രത്തിലൂടെ. നിര്‍മാല്യത്തിലെ നിഷേധിയെ എല്ലാവര്‍ക്കും ഇഷ്ടമായി. ആ ഒരൊറ്റ ചിത്രം സുകുമാരനെ മലയാള സിനിമയിലെ ശ്രദ്ധയനായ നടനാക്കി.

ആ സിനിമാജീവിതത്തില്‍ ചെറിയകാലത്തെ ഇടവേളയായിരുന്നു പിന്നീട്. രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നിയപ്പോള്‍ പഴയ തൊഴിലിലേക്ക് തിരിച്ചു പോകാനും അദ്ദേഹം ആലോചിച്ചു.

കോടമ്പക്കത്തോട് യാത്ര പറയാന്‍ ഉറച്ചപ്പോഴാണ് വീണ്ടും അഭിനയിക്കാന്‍ അവസരം വന്നത്. ഏറെ നീണ്ട ആലോചന, അവസാനം തീരുമാനമായി, അധ്യാപനം വേണ്ട, അഭിനയം മതി.

തിരിച്ചു വരവ്

അങ്ങനെ ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെ സുകുമാരനെന്ന നടന് പുനര്‍ജന്‍‌മമായി. മഴക്കാറിന്‍റെ മൂടലില്‍ നിന്നും പുറത്തുവന്ന നക്ഷത്രം പോലെ സുകുമാരന്‍റെ ഭാഗ്യം വീണ്ടും തെളിഞ്ഞു. പിന്നീടുള്ള പത്തുവര്‍ഷക്കാലം മലയാള ചലച്ചിത്രവേദിയുടെ സുകുമാര കാലമായിത്ധന്നു.

ശംഖുപുഷ്പത്തെ തുടര്‍ന്ന് ഏതൊ ഒരു സ്വപ്നം, അങ്ങാടി, മനസാ വാചാ കര്‍മ്മണാ, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ബന്ധനം എന്ന ചിത്രത്തില്‍ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരന്‍ നേടി. സ്വന്തമായി നിര്‍മ്മിച്ച് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത നടനും മുന്‍മന്ത്രിയുമായ ഗണേശനെ സിനിമയിലെത്തിച്ചത് ഈ ചിത്രമാണ്.

വാരിക്കുഴി, ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്, വിറ്റ്നസ്സ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ന്യായവിധി, കലിക, ഇഷ്ടമാണു പക്ഷേ,രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, കുറുക്കന്‍റെ കല്യാണം, കിന്നാരം, ഉത്തരം... അങ്ങണെ എത്രയോ ചിത്രങ്ങളില്‍ സുകുമാരന്‍റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു മലയാളി സാക്‍ഷ്യം വഹിച്ചു.

സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് സുകുമാരന്‍. സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഇരകള്‍, പടയണി എന്നീ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

കുടുംബം

മലപ്പുറം ജില്ലിയില്‍ എടപ്പാളില്‍ പൊന്നംകുഴി വീട്ടിലെ പരമേശ്വരന്‍ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകനായി സുകുമാരന്‍ ജനിച്ചു. രണ്ട് സഹോദരിമാരും ഒരു സഹോദരനും.

പ്രശസ്ത നടി മല്ലികയെയാണ് സുകുമാരന്‍ വിവാഹം കഴിച്ചത്. രണ്ടാണ്‍മക്കള്‍, യുവ നടന്‍‌മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും. മക്കള്‍ക്ക് പേരിട്ടതിലും സുകുമാരന് തന്‍റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ‘സുകുമാരാ’ എന്നു വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ ഒരു ആള്‍ക്കൂട്ടത്തില്‍ ഏറെ പേരുണ്ടായെന്നു വരും. മക്കളുടെ പേര് വ്യത്യസ്തമായിരിക്കണമെന്ന ചിന്തയാണ് ഈ പേരുകള്‍ക്കു പിന്നില്‍.

വെബ്ദുനിയ വായിക്കുക