സിനിമ പാചകം ചെയ്യുന്ന സൌണ്ട് എന്‍‌ജിനീയര്‍, രാജകൃഷ്ണന്‍!

ശനി, 21 ജൂലൈ 2012 (16:05 IST)
PRO
സിനിമയില്‍ ശബ്ദത്തിന്റെ സൌന്ദര്യം അനുഭവിപ്പിക്കുന്ന എം ആര്‍ രാജകൃഷ്ണന് മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നു‍. ഉറുമി, ചാപ്പാകുരിശ് എന്നീ സിനിമകളിലെ ശബ്ദലേഖനത്തിനാണ് രാജകൃഷ്ണന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കച്ചവട സിനിമയിലായാലും സമാന്തര സിനിമയിലായാലും ശബ്ദത്തിന്റെ സൂക്ഷ്മസാധ്യതകള്‍ പോലും കണ്ടെത്തി പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രാജകൃഷ്ണന്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസിലെ ചീഫ് സൌണ്ട് എഞ്ചിനീയര്‍ ആണ്. മലയാളികളുടെ പ്രിയങ്കരനായ സംഗീതജ്ഞന്‍ എം ജി രാധാകൃഷ്ണന്റെ മകനായ രാജകൃഷ്ണന്‍ ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സൌണ്ട് എഞ്ചിനീയര്‍മാരില്‍ ഒരാളാണ്. മലയാളത്തില്‍ മാത്രമല്ല കാഞ്ചീവരം, വേലായുധം, ദൈവത്തിരുമകള്‍‍, മദ്രാസപ്പട്ടിണം തുടങ്ങിയ മറ്റ് ഭാഷാചിത്രങ്ങളും രാജകൃഷ്ണന്റെ ശബ്ദ ഡിസൈനിംഗിന്റെ മികവ് കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. വിവിധ ഭാഷകളില്‍, മുന്നൂ‍റിലേറെ സിനിമകളാണ് രാജകൃഷ്ണന്റെ ശബ്ദസംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാജകൃഷ്ണന്‍ വെബ്ദുനിയയോട് മനസ്സ് തുറക്കുന്നു.

താങ്കള്‍ എങ്ങനെയാണ് സൌണ്ട് ഡിസൈനിംഗ് മേഖലയിലേക്ക് എത്തുന്നത്?

പൂനെ ഇന്‍സ്റ്റിട്യൂട്ടില്‍ ഛായാഗ്രഹണം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍ ശുപാര്‍ശ ചെയ്താല്‍ അഡ്മിഷന്‍ കിട്ടുമെന്ന് കരുതി അദ്ദേഹത്തോട് പറഞ്ഞു. സിനിമയില്‍ വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം സിനിമയെ കുറിച്ച് മനസ്സിലാക്കാന്‍ പ്രിയന്‍ അങ്കിള്‍ പറഞ്ഞു. അതിനായി കുറച്ച് നാള്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നില്‍ക്കാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഫോര്‍ ഫ്രെയിംസില്‍ എത്തുന്നത്. സംഗീതസംവിധായകന്‍ കൂടിയായ സൗണ്ട് ഡിസൈനര്‍ ദീപന്‍ ചാറ്റര്‍ജിയുടെ അസിസ്റ്റന്റ് ആയിട്ടാണ് തുടക്കം. ഇപ്പോള്‍ 13 വര്‍ഷമായി. പിന്നീട് ഇവിടെ നിന്ന് പോകാന്‍ സാധിച്ചില്ല. ഈ മേഖലയോട് കടുത്ത താത്പര്യമുണ്ടാകുകയും ചെയ്തു. സാ‍മ്പത്തികശാസ്ത്രത്തില്‍ ബിരുദം കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയിലെത്തുന്നത്.

ശബ്ദസംവിധാനം ചെയ്ത ആദ്യ സിനിമ ഏതാണ്?

അസിസ്റ്റന്റ് ആയിരിക്കുമ്പോള്‍ തന്നെ സ്വന്തമായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അപരിചിതനാണ് ആദ്യ മലയാള ചിത്രം. മലയാള സിനിമയില്‍ ശബ്ദവിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ ചിത്രമായിരുന്നു അപരിചിതന്‍. എന്റെ ആദ്യ ചിത്രമായിരുന്നതിനാല്‍ അറിയാവുന്ന സാധ്യതകളെല്ലാം അതില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. മൈന്യൂട്ട് ആയ ശബ്ദങ്ങള്‍ പോലും അതില്‍ ഉപയോഗിച്ചു. പിന്നീട് പ്രിയദര്‍ശന്റെ പല ഹിന്ദി സിനിമകളും ചെയ്തു.

ഒരു സാങ്കേതികവിഭാഗം എന്ന നിലയ്ക്ക് അല്ലേ സൌണ്ട് ഡിസൈനിംഗിനെ പലരും കാണുന്നത്?

ഒരു ജോലി എന്ന നിലയില്‍ സൌണ്ട് എഞ്ചിനീയറിംഗ് എന്നത് സാങ്കേതിക വിഭാഗം തന്നെയാണ്. എന്നാല്‍ സാങ്കേതിയോളം തന്നെ ക്രിയേറ്റിവിറ്റിക്കും പ്രാധാന്യമുണ്ട്. ശരിക്കും സിനിമയെന്ന് പറയുന്നത് ശബ്ദവും വെളിച്ചവുമാണ്. കഥ അവതരിപ്പിക്കുന്നത് ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയുമാണ്. തീയേറ്ററില്‍ പോയി കാണുമ്പോള്‍ ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയുമാണ് ഒരാള്‍ സിനിമ അനുഭവിക്കുന്നത്.

എങ്ങനെയാണ് ഈ ജോലി ഒരു സര്‍ഗാത്മക പ്രവര്‍ത്തനമായി മാറുന്നത്?

ശരിക്കും പറഞ്ഞാല്‍ ഒരു കുക്കിന്റെ ജോലിയാണ് ഒരു സൌണ്ട് എന്‍‌ജിനീയര്‍ ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുമ്പോഴും അത് അമ്പത് ശതമാനമേ ആകുന്നുള്ളൂ. ബാക്കിയുള്ള അമ്പത് ശതമാനത്തില്‍ പ്രധാന റോള്‍ സൌണ്ട് എഞ്ചിനീയറുടേതാണ്. ഡയലോഗ്, സംഗീതം, ഇഫക്റ്റ്സ് തുടങ്ങിയവ സിനിമയില്‍ ചേരും‌പടിചേര്‍ക്കുകയാണ് സൌണ്ട് എഞ്ചിനീയര്‍ ചെയ്യുന്നത്.

സിനിമയില്‍ ചിലപ്പോള്‍ ശബ്ദം ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുക വരെ ചെയ്യുന്നുണ്ട്. കീര്‍ത്തിചക്ര എന്ന സിനിമയില്‍ ശബ്ദത്തിന്റെ വലിയ ഒരു ഉപയോഗം തന്നെ വരുന്നുണ്ട്. അതിലെ യുദ്ധരംഗങ്ങള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത് ശബ്ദത്തിലൂടെയാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ആ രംഗത്ത് യഥാര്‍ഥമായും ഉള്ളു. എന്നാല്‍ നിരവധി പേര്‍ ഉണ്ടെന്ന് ശബ്ദത്തിലൂടെ തോന്നിപ്പിക്കുകയാണ് ചെയ്യുന്നത്.

പരാജയപ്പെട്ടെങ്കിലും ചാപ്പാകുരിശ് എന്ന സിനിമയില്‍ ശബ്ദത്തിന്റെ മൈന്യൂട്ട് എലമെന്റ്സ് ഉപയോഗിക്കുന്നുണ്ട്. ട്രാഫിക് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം രമ്യാ നമ്പീശന്റെ കഥാപാത്രത്തെ കൊല്ലാന്‍ ശ്രമിക്കുന്ന രംഗത്തിന് ശബ്ദമില്ല. നിശബ്ദതയാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്, ചെറിയ പിയാനോ ടിപ്സ് ചേര്‍ത്തിരിക്കുന്നു. ഒരു പക്ഷേ എന്തെങ്കിലും വലിയ ശബ്ദം ഉപയോഗിച്ചെങ്കില്‍ അത്രത്തോളം ഗുണം കിട്ടുമായിരുന്നില്ല. കുഞ്ചാക്കോ ബോബന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കൂടി ആ നിശബ്ദത കൊണ്ട് പ്രതിഫലിപ്പിക്കാനായി. സിനിമയില്‍ നിശബ്ദതയ്ക്കും പ്രാധാന്യമുണ്ടെന്ന് അധികമാരും മനസ്സിലാക്കുന്നില്ല.

അടുത്ത പേജില്‍ - സംഗീതസംവിധാനം ചെയ്യാന്‍ ഭയമാണ്!

മലയാള സിനിമയില്‍ ശബ്ദ വിഭാഗത്തിന് അത്രകണ്ട് പ്രാധാന്യം നല്‍കാറില്ലെന്നത് ഒരു പരാതിയായി ഉയര്‍ന്ന് കേള്‍ക്കാറുണ്ട്?

PRO
സൌണ്ട് ഡിസൈനിംഗ് രംഗത്ത് ഇന്ന് രാജ്യത്തുള്ള പ്രമുഖരൊക്കെ മലയാളികളാണ്. എന്നിട്ടും മലയാള സിനിമകളില്‍ ശബ്ദത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ല എന്നത് ഒരു പരിധി വരെ ശരിയാണ്. അതിന് ചില കാരണങ്ങളുണ്ട്. അന്യഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമയില്‍ ഡ്രാമ അധികമാണ്. ശബ്ദത്തിന് പ്രാധാന്യം വേണമെങ്കില്‍ സംഭാഷണങ്ങള്‍ കുറയണം. ഇംഗ്ലിഷ് ചിത്രങ്ങള്‍ ഡയലോഗ് ഓറിയന്റഡ് അല്ല. ഇംഗ്ലിഷ് സിനിമകളുടേത് സോഫ്റ്റ് രീതിയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ സിനിമകള്‍ ശബ്ദവിഭാഗത്തിലും ഏറെ മെച്ചപ്പെട്ടതായിരിക്കും.

സിനിമയ്ക്ക് ശരിക്കും ഒരു സൌണ്ട് സ്ക്രിപ്റ്റ് ആവശ്യമാണ്. വിദേശ സിനികള്‍ക്ക് സൌണ്ട് സ്ക്രിപ്റ്റ് ഉണ്ടാകും. ഹിന്ദിയില്‍ ഇപ്പോള്‍ ഈ പ്രവണത തുടങ്ങിയിട്ടുണ്ട്. ഇനി തെലുങ്ക് സിനിമകളിലും തമിഴിലും മലയാളത്തിലും യഥാക്രമം എത്തുമെന്നാണ് കരുതുന്നത്.

മലയാള സംവിധായകര്‍ സൌണ്ട് ഡിസൈനിംഗിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്ന് കരുതുന്നുണ്ടോ?

അങ്ങനെ പറയാന്‍ പറ്റില്ല. ഞാന്‍ ജോലി ചെയ്ത ചിത്രങ്ങളുടെ സംവിധായകര്‍ എനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കാറുണ്ട്. സന്തോഷ് ശിവനും ലാല്‍ ജോസും പ്രിയദര്‍ശനും ഒക്കെ സിനിമയില്‍ ശബ്ദത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന സംവിധായകരാണ്.

മലയാളത്തില്‍ നല്ല ഫിലിം ഓപ്പറേറ്റേഴ്സും മികച്ച തീയേറ്ററുകളും ഇല്ലെന്നതാണ് യഥാര്‍ഥ പ്രശ്നം. ഫൈവ് വണ്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് അറിയില്ല. സൌണ്ടെന്ന് വച്ചാല്‍ ഡി ടി എസ്സും ഡോള്‍ബിയുമൊക്കെയാണ് എല്ലാവരും കരുതുന്നത്. അവയൊക്കെ കമ്പനികളല്ലേ. ഓപ്പറേറ്റര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം. നമ്മള്‍ ലോക്ക് ചെയ്ത അതേശബ്ദം തീയേറ്ററിലും അനുഭവിപ്പിക്കാന്‍ കഴിയണം. നല്ല തീയേറ്ററുകളും ഉണ്ടാകണം. ഇങ്ങനെയൊക്കെ ആകുമ്പോള്‍ എല്ലാവരും തീയേറ്ററില്‍ വന്ന് സിനിമ കാണുകയും ചെയ്യും.

സൌണ്ട് എഞ്ചീ‍നറിംഗ് മേഖലയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍?

ജോലി ചെയ്യുമ്പോള്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ചില മ്യൂ‍സിക് പോര്‍ഷന്‍സ് എടുത്തുകളയേണ്ടി വരും. പല മ്യൂസിക് ഡയറക്ടേഴ്സുമായി ഇതു ചില പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് സൌണ്ട് എന്‍‌ജിനീയര്‍ വര്‍ക്ക് ചെയ്യുന്നത്. സിനിമയില്‍ ഏറ്റവും ഒടുവില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സൌണ്ട് എന്‍‌ജിനീയേഴ്സ് ആണ്. എന്നിട്ടും സൌണ്ട് എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടാറില്ല. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയതോടെയാണ് സൌണ്ട് എഞ്ചിനീയര്‍മാര്‍ എന്ന ഒരു വിഭാഗം ഉണ്ടെന്നുതന്നെ ആള്‍ക്കാര്‍ മനസ്സിലാക്കുന്നത്.

ഒരു ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിട്ടുണ്ടല്ലോ?

വിന്റര്‍ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. വീണ്ടും ചെയ്യാന്‍ ഒരു ഭയം. നേരത്തെ അച്ഛന്‍ കൂടെയുണ്ട് എന്ന ഒരു ധൈര്യമുണ്ടായിരുന്നു. തെറ്റിപ്പോയാല്‍ തിരുത്താന്‍ ഒരാളുണ്ടാകും എന്ന ധൈര്യം. മാത്രവുമല്ല ഇനി ഒരു സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ അത് മികച്ചതായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എം ജി രാധാകൃഷ്ണന്റെ മകനില്‍ നിന്ന് ആള്‍ക്കാര്‍ കൂടുതല്‍ പ്രതീക്ഷിക്കും. അതിനാല്‍ ഇനി നല്ല ഹോം‌വര്‍ക്ക് ചെയ്തിട്ടു മാത്രമേ സംഗീതസംവിധാനത്തിലേക്ക് ഉള്ളൂ. ഇപ്പോള്‍ കുറെ ജിംഗിള്‍സ് ചെയ്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിന് ബാക്ഗ്രൌണ്ട് സ്കോര്‍ ചെയ്തിട്ടുണ്ട്.

മലയാള സിനിമയില്‍ സാങ്കേതികപ്രവര്‍ത്തകര്‍ സംവിധാന രംഗത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോള്‍. അങ്ങനെയെന്തെങ്കിലും സ്വപ്നങ്ങള്‍?

ഛായാഗ്രാഹകനാകാനുള്ള മോഹം ഇപ്പോഴും പോയിട്ടില്ല. ഫോ‍ട്ടോഗ്രഫി എനിക്ക് ഒരു ക്രേസ് ആണ്. സംവിധാന സ്വപ്നങ്ങളും ഇല്ലെന്ന് പറഞ്ഞുകൂട. നിരവധി ചിത്രങ്ങള്‍ കാണാറുണ്ട്. ക്ലാസ്സിക്കെന്നോ തട്ടുപൊളിപ്പന്‍ എന്നോ ഭേദമില്ലാതെ. ഞാന്‍ സിനിമ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. വേലായുധത്തിന്റെ എഡിറ്റര്‍ മോഹന്‍ സാറിന്റെ കൂടെ ജോലി ചെയ്യാനായത് വലിയ അനുഭവമായിരുന്നു.

അച്ഛനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടിയുണ്ടെങ്കിലേ ഈ അഭിമുഖം പൂര്‍ണമാകുകയുള്ളൂ. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍?

അച്ഛന്‍ ഒരു സിനിമാക്കാരനായി ജീവിച്ചിട്ടില്ല. എന്നും സാധാരണക്കാരനായിരുന്നു. അവസരത്തിന് വേണ്ടി ആരുടെ അടുത്തും പോയിട്ടില്ല. അച്ഛന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന ഒരു വിഷമവുമുണ്ട്. അച്ഛന്‍ ഈണം നല്‍കിയ പാട്ടുകള്‍ അദ്ദേഹത്തിന്റേതാണെന്ന് പോലും പലര്‍ക്കും അറിയില്ല. എം ജി രാധാകൃഷ്ണന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.
PRO


അച്ഛനൊപ്പം ഒരു ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടല്ലോ?

അനന്തഭദ്രം എന്ന ചിത്രത്തിലാണ് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഭാഗ്യമുണ്ടായത്. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്. ആ ചിത്രത്തിലൂടെ ഒരുമിച്ച് സംസ്ഥാന അവാര്‍ഡ് വാങ്ങിക്കാനും കഴിഞ്ഞു. അത് ഒരു പുണ്യമായി ഞാന്‍ കാണുന്നു. അച്ഛന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് 'ഭൂല്‍ ഭുലയ്യ' യില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതും അനുഗ്രഹമായി കാണുന്നു.

കുടുംബം?

ഭാര്യ: മഞ്ജു, മകള്‍: ഗൗരിപാര്‍വതി.

വെബ്ദുനിയ വായിക്കുക