മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാനാവുന്നില്ല: പ്രിയദര്‍ശന്‍

ബുധന്‍, 23 മെയ് 2012 (16:59 IST)
PRO
മൂന്നേ മൂന്നു സിനിമകള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് മൂന്നു സിനിമകള്‍ മാത്രമാണ്. വിവിധ ഭാഷകളിലായി എഴുപത്തഞ്ചോളം സിനിമകളെടുത്ത സംവിധായകനാണ് പ്രിയന്‍. കൂടുതല്‍ ചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, രാക്കുയിലിന്‍ രാഗസദസില്‍, മേഘം എന്നീ സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്.

എന്തുകൊണ്ടാണ് പ്രിയന് ഇത്ര മമ്മൂട്ടിവിരോധം? മംഗളത്തിനുവേണ്ടി പല്ലിശ്ശേരിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ അതിന്‍റെ കാരണം വ്യക്തമാക്കുന്നുണ്ട്. അതൊരിക്കലും ‘മമ്മൂട്ടിവിരോധം’ അല്ലെന്നും പ്രിയന്‍ പറയുന്നു.

“മമ്മൂട്ടിയെ നയകനാക്കി സിനിമകള്‍ ചെയ്യാന്‍ കഴിയാത്തത് എന്‍റെ കുറ്റമാണ്‌. മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് മമ്മൂട്ടിയെ സിനിമയില്‍ സഹകരിപ്പിക്കാന്‍ കഴിയാത്തത്. മോഹന്‍ലാലിനുപറ്റിയ കഥകളാണ്‌ എനിക്ക് കിട്ടാറുളളത്‌. ബോധപൂര്‍വമല്ല മമ്മൂട്ടിയെ അഭിനയിപ്പിക്കാത്തത്” - പ്രിയദര്‍ശന്‍ പറയുന്നു.

അടുത്ത പേജില്‍ - അറിയുമോ? ചിത്രവും കിലുക്കവും മോഷണമാണ്!

PRO
പ്രിയദര്‍ശന്‍റെ സിനിമകള്‍ മിക്കതും പല ഹോളിവുഡ് സിനിമകളില്‍ നിന്നും മോഷ്ടിച്ചതാണ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രിയന്‍ തന്നെ അത് സമ്മതിച്ചിട്ടുമുണ്ട്. മാത്രമല്ല, താന്‍ ഒരു നല്ല മോഷ്ടാവാണെന്ന് പ്രിയന്‍ അഭിമാനപൂര്‍വം പറയാറുമുണ്ട്.

“365 ദിവസം ഓടിയ 'ചിത്രം' എന്ന സിനിമ മോഷണമാണെന്ന്‌ ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ അതില്‍ മോഷണത്തിന്‍റെ അംശം ഉണ്ടായിരുന്നു. എന്‍റെ കിലുക്കം മോഷണമാണെന്ന്‌ പലര്‍ക്കും അറിയില്ല. ആ ചിത്രത്തില്‍ 'റോമന്‍ ഹോളിഡേ'യുടെ ടച്ചുണ്ട്‌. അത് കണ്ടുപിടിക്കാന്‍ ഇടം കൊടുക്കാതിരിക്കുന്നതാണ്‌ ഒരു സംവിധായകന്‍റെ കല” - പ്രിയന്‍ തുറന്നുപറയുന്നു.

“ഞാന്‍ ഒരു സിനിമയിലെ കഥ അതേപടി മോഷ്‌ടിക്കാറില്ല. മോഷണം ഒരു കലയാക്കി മാറ്റാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. മിക്ക സിനിമ സംവിധായകരും എഴുത്തുകാരും മോഷ്‌ടാക്കളാണ്‌. പലര്‍ക്കും മോഷണം കലയാക്കിമാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ അതു കണ്ടുപിടിക്കപ്പെടുന്നു” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയന്‍ പറയുന്നു.

അടുത്ത പേജില്‍ - 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അടൂരിനോ ടി വി ചന്ദ്രനോ കഴിയില്ല!

PRO
365 ദിവസം ഓടുന്ന ‘ചിത്രം’ പോലെ ഒരു സിനിമ ചെയ്യാന്‍ അടൂര്‍ ഗോപാലകൃഷ്ണനോ ടി വി ചന്ദ്രനോ കഴിയില്ലെന്നും പ്രിയദര്‍ശന്‍ ഈ അഭിമുഖത്തില്‍ പറയുന്നു.

“365 ദിവസം ഓടിയ 'ചിത്രം' പോലൊരു സിനിമ എടുക്കാനും പ്രസിഡന്‍റിന്‍റെ അവാര്‍ഡ്‌ നേടിയ 'കാഞ്ചീവരം' പോലൊരു സിനിമ എടുക്കാനും എനിക്കു മാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. അത്‌ എന്‍റെ മാത്രം ക്രെഡിറ്റാണ്. അടൂര്‍ ഗോപാലകൃഷ്‌ണനും ടി വി ചന്ദ്രനും അടക്കമുള്ളവരുടെ സിനിമകള്‍ മറികടന്നാണ്‌ എന്‍റെ സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. അതേസമയം 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അവര്‍ക്കു കഴിയില്ല” - പ്രിയദര്‍ശന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക