പുലര്‍ച്ചെ 3 മണിക്ക് നയന്‍‌താര വിളിച്ചിട്ട് പറഞ്ഞു: ഇല്ല... അഭിനയിക്കാന്‍ വരുന്നില്ല.... !

വ്യാഴം, 18 ഓഗസ്റ്റ് 2016 (15:36 IST)
‘മനസ്സിനക്കരെ’ എന്ന സിനിമയിലെ നായികയായി നയന്‍‌താരയ്ക്ക് ഫോട്ടോഷൂട്ട് നടത്തിയ ശേഷം സത്യന്‍ അന്തിക്കാട് പറഞ്ഞു - “പൊയ്ക്കോളൂ. രണ്ടുദിവസം കഴിഞ്ഞ് വീഡിയോ ക്ലിപ്പിംഗ് നോക്കിയ ശേഷം കഥാപാത്രത്തിന് ചേരുമെന്ന് നോക്കിയാല്‍ വിളിക്കാം. അപ്പോള്‍ വന്നാല്‍ മതി”.
 
രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് ക്ലിപ്പിംഗ് പരിശോധിച്ചപ്പോള്‍ അതിമനോഹരിയാണ് ആ കുട്ടിയെന്ന് മനസിലായി. ആത്മവിശ്വാസമുള്ള മുഖവും ചിരിയും. ‘ഗൌരി’ എന്ന കഥാപാത്രമാകാന്‍ ഈ കുട്ടി മതിയെന്ന് ജയറാം അടക്കം എല്ലാവരും പറഞ്ഞു.
 
അപ്പോള്‍ തന്നെ നയന്‍‌താരയെ സത്യന്‍ അന്തിക്കാട് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ചോഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും കിട്ടിയില്ല. ഒടുവില്‍ താന്‍ വിളിച്ചിരുന്നു എന്നും തിരിച്ചുവിളിക്കണമെന്നും കാണിച്ച് ഒരു മെസേജ് അയച്ചു സത്യന്‍.
 
പുലര്‍ച്ചെ മൂന്നുമണിക്കാണ് നയന്‍‌താരയുടെ കോള്‍ വന്നത്. ഇപ്പോള്‍ മെസേജ് കണ്ടതുകൊണ്ട് വിളിച്ചതാണെന്നും താന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നില്ലെന്നും നയന്‍‌താര അറിയിച്ചു. അഭിനയിക്കേണ്ട എന്നാണത്രേ തീരുമാനം. തന്‍റെ അങ്കിള്‍ സമ്മതിക്കില്ലെന്നും ആദ്യം പഠനം പൂര്‍ത്തിയാക്കാനാണ് അവരെല്ലാം പറയുന്നതെന്നും നയന്‍‌താര അറിയിച്ചു.
 
എന്നാല്‍ ‘കുട്ടിക്കും മാതാപിതാക്കള്‍ക്കും ഇഷ്ടമാണെങ്കില്‍ വന്ന് അഭിനയിക്കണമെന്നും അങ്കിളിനോട് പറയാനുള്ള മറുപടി താന്‍ പറഞ്ഞുതരാമെന്നും’ സത്യന്‍ അന്തിക്കാട് ധൈര്യം കൊടുത്തതോടെ നയന്‍‌താര സമ്മതിച്ചു.
 
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക