ചേട്ടന്‍ എന്നെ ഉപദേശിക്കാറില്ലെന്ന് നയന്‍‌താര

തിങ്കള്‍, 1 ഫെബ്രുവരി 2010 (11:47 IST)
PRO
PRO
‘നീ ഇങ്ങിനെ നടക്കണം, അങ്ങിനെ ചെയ്യരുത്’ എന്നൊന്നും തന്റെ സഹോദരന്‍ തന്നെ ഉപദേശിക്കാറില്ലെന്നും അതുപോലെതന്നെ താനും ചേട്ടന് ഉപദേശം നല്‍‌കാറില്ലെന്നും നയന്‍‌താര. പ്രമുഖ തമിഴ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര തന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെ പറ്റിയും വിവാഹത്തെ പറ്റിയും വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -

“വിവാഹം എപ്പോള്‍ നടക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് അറിയാം. എല്ലാം ശരിയായ സമയത്ത് നടക്കും. എല്ലാത്തിനും ഒരു നേരമുണ്ട് എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ഒരുകാര്യം ഇപ്പോള്‍ തന്നെ ഉറപ്പിച്ച് പറയാം. മാതാപിതാക്കളുടെ പൂര്‍ണസമ്മതത്തോടെ മാത്രമേ എന്റെ വിവാഹം നടക്കൂ. ആരുമായാണ് എന്റെ വിവാഹം നടക്കുക എന്ന് എനിക്ക് ഇപ്പോള്‍ അറിയില്ല.”

“ഞാന്‍ 2003 ഡിസംബര്‍ മാസം ഒന്നാം തീയതിയാണ് സിനിമയില്‍ കാലുകുത്തുന്നത്. സിനിമയില്‍ വരുന്നവരൊക്കെ പേരും പ്രശസ്തിയും ഒക്കെ ആഗ്രഹിച്ചാണ് വരാറ്‌. എന്നാല്‍ എനിക്ക് അങ്ങിനെയുള്ള ഒരാഗ്രഹവും ഇല്ലായിരുന്നു. ഒരൊറ്റ സിനിമ മാത്രം ചെയ്ത് അവസാനിപ്പിക്കാന്‍ എന്ന് കരുതിയതാണ്. എന്നാല്‍ എങ്ങിനെയോ സിനിമയും ഞാനും പ്രണയത്തിലായി. ഞാന്‍ പ്രതീക്ഷിക്കാത്തത്ര പേരും പ്രശസ്തിയും എനിക്ക് ലഭിച്ചു. ഇപ്പോഴും എനിക്ക് എടുത്തുപറയാവുന്ന ഒരാഗ്രഹവും സിനിമയിലില്ല!”

“ദിലീപിന്റെ ജോഡിയായി ബോഡിഗാര്‍ഡ്, സൂര്യയ്ക്കൊപ്പം ആദവന്‍, ജൂനിയര്‍ എന്‍‌ടി‌ആറിനൊപ്പം അദൂര്‍സ് (തെലുങ്ക്) എന്നീ സിനിമകളിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഇവ മൂന്നും ഹിറ്റുകളായിരുന്നു.ശ്യാമപ്രസാദിന്റെ പേരിടാത്ത ഒരു ചിത്രം, തമിഴില്‍ ആര്യ നായകനാവുന്ന ‘ബോസ് എന്ന ഭാസ്കരന്‍’, തെലുങ്കില്‍ ബാലകൃഷ്ണന്‍ നായകനാവുന്ന ഒരു സിനിമ, കന്നഡയില്‍ ഉപേന്ദ്ര നായകനാവുന്ന സിനിമ എന്നിവയാണ് എന്റെ ഭാവി പ്രോജക്റ്റുകള്‍.”

“എന്റെ മാതാപിതാക്കള്‍ നല്ല സന്തോഷത്തിലാണ്. ആ രീതിയിലുള്ള എല്ലാ സുഖസൌകര്യങ്ങളും ഞാനവര്‍ക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ട്. ചേട്ടന്‍ ദുബായ് നഗരത്തിലാണ്. രണ്ട് ദിവസത്തിലൊരിക്കന്‍ ഞാന്‍ ചേട്ടനുമായി ഫോണില്‍ സംസാരിക്കും. എല്ലാ വിഷയവും ഞാന്‍ ചേട്ടനുമായി പങ്കുവയ്ക്കാറുണ്ട്. ‘നീ ഇങ്ങിനെ നടക്കണം, അങ്ങിനെ ചെയ്യരുത്’ എന്ന് ഒരിക്കലും ചേട്ടന്‍ എന്നെ ഉപദേശിക്കാറില്ല. അതുപോലെ ഞാനും ചേട്ടനെ ഉപദേശിക്കാറില്ല” - നയന്‍‌താര പറയുന്നു.

വെബ്ദുനിയ വായിക്കുക