എനിക്ക് നെടുമുടി വേണുവിനെ അവജ്ഞയാണ്: തിലകന്‍

ശനി, 28 ജനുവരി 2012 (20:35 IST)
PRO
‘ലീല’ എന്ന രഞ്ജിത് ചിത്രത്തില്‍ മഹാനടന്‍‌മാരായ തിലകനും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഉള്ളില്‍ സന്തോഷിച്ചിരിക്കും. അവര്‍ തമ്മിലുള്ള പിണക്കം തീരാന്‍ പോകുന്നു എന്ന് ആശ്വസിച്ചിരിക്കും. എന്നാല്‍ ഒരുകാലത്തും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ലെന്ന് തിലകന്‍ വ്യക്തമാക്കിയിരിക്കുന്നു.

“ഒരു കാരണവശാലും ഞാനും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ല. എനിക്ക് വേണുവിനോട് അവജ്ഞയാണ്. എന്‍റെ മനസ് ഒരു അരിപ്പയാണ്. അതിലേക്ക് എല്ലാ അനുഭവങ്ങളും ഇടും. നല്ലതൊക്കെ ആ അരിപ്പയിലൂടെ അരിച്ച് താഴെവീഴും. ഒരിക്കലും വീഴാതെ എന്‍റെ മനസിന്‍റെ അരിപ്പയില്‍ കുടുങ്ങിക്കിടക്കുകയാണ് നെടുമുടി വേണു. അയാള്‍ എല്ലാ വേലകളും ഒപ്പിച്ചശേഷം ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തിലിരിക്കും. അപകടകാരിയാണ്. നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍ നേരിട്ട് ചെന്ന് കുത്തിക്കൊല്ലാം. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല” - ഇന്ത്യാവിഷന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിലകന്‍ പറഞ്ഞു.

‘ലീല’ എന്ന ചിത്രത്തില്‍ താനും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ടെന്നും അതില്‍ വേണുവിന്‍റെ കഥാപാത്രത്തോടുമാത്രമേ താന്‍ സഹകരിക്കുന്നുള്ളൂ എന്നും തിലകന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - ആസിഫിനെ വിലക്കുന്നത് നിര്‍ഭാഗ്യകരം

PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന യുവനടന്‍ ആസിഫ് അലിയെ വിലക്കാനുള്ള ശ്രമത്തിനെതിരെയും തിലകന്‍ പ്രതികരിച്ചു.

“ആസിഫ് അലിയെ വിലക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണ്. അയാള്‍ പുതുമുഖമാണ്. അയാളെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഒരാളെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. അയാള്‍ തലപൊക്കരുതെന്ന് പലര്‍ക്കും താല്‍പ്പര്യമുണ്ട്. അതുകൊണ്ട് ചവിട്ടിത്താഴ്ത്താനാണ് ശ്രമം” - തിലകന്‍ പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാളത്തിലെ താരങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ട് സിനിമയ്ക്ക് ഗുണമൊന്നുമില്ലെന്ന് തിലകന്‍ പറഞ്ഞു. “ക്രിക്കറ്റ് കളിച്ചതുകൊണ്ട് മോഹന്‍ലാല്‍ സച്ചിനെപ്പോലെയാകുമോ? അവശകലാകരന്‍‌മാര്‍ക്ക് സഹായം നല്‍കാനായി ക്രിക്കറ്റ് കളിക്കേണ്ട കാര്യമില്ല. അഭിനേതാക്കളെല്ലാവരും ചേര്‍ന്ന് വര്‍ഷത്തില്‍ ഒരു പടം ഇറക്കിയാല്‍ മതി” - തിലകന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - സൂപ്പര്‍താരങ്ങള്‍ക്ക് എന്നെ ഭയമാണ്

PRO
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഭയമാണെന്ന് തിലകന്‍ ചൂണ്ടിക്കാട്ടി. “സൂപ്പര്‍താര ചിത്രങ്ങളില്‍ ഇപ്പോഴും എനിക്ക് ഭ്രഷ്ടുണ്ട്. അവര്‍ എന്നെ മാറ്റിനിര്‍ത്തുകയാണ്. അവര്‍ക്ക് എന്നെ ഭയമുണ്ട്. തിലകന്‍റെ കൂടെ അഭിനയിച്ചാല്‍ തിലകന്‍ ഓവര്‍ടേക്ക് ചെയ്യുമെന്ന് ഒരാള്‍ മോഹന്‍ലാലിനോട് പറഞ്ഞ കാര്യം എനിക്കറിയാം. മമ്മൂട്ടിയോടും അത് പറഞ്ഞിട്ടുണ്ടാകണമല്ലോ. പക്ഷേ അവര്‍ ഒരു കാര്യം ഓര്‍ക്കണം. സുകുമാര്‍ അഴീക്കോട് പറഞ്ഞ കാര്യമാണ് - സൂപ്പര്‍താരങ്ങള്‍ക്ക് വളരാന്‍ ആകാശമുണ്ടാക്കിക്കൊടുത്ത നടനാണ് തിലകന്‍” - തിലകന്‍ പറഞ്ഞു.

താന്‍ അഭിനയിക്കുന്നിടത്തോളം കാലം ഏത് തലമുറ വന്നാലും തന്നെ മാറ്റിനിര്‍ത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്‍റെ മനസിലെ ഒന്നാമത്തെ നടന്‍ ഞാനാണ്. എനിക്ക് ശേഷം രണ്ടാമതായി ഒരാളെ കാണുന്നുമില്ല. ഇനിയൊരാള്‍ വരണം” - തിലകന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - മോഹന്‍ലാല്‍ ഉഗ്രന്‍ നടനാണ്!

PRO
പതിവുപോലെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്താനും തിലകന്‍ മറന്നില്ല. അതില്‍ മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ - “മോഹന്‍ലാല്‍ ഉഗ്രന്‍ നടനാണ്. നല്ല ഫ്ലക്സിബിലിറ്റിയാണ്. ഒന്നാന്തരം ടൈമിംഗ് ഉണ്ട്. ഞാനും ലാലും തമ്മില്‍ ഒരു കെമിസ്ട്രിയുള്ളതായി എനിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടിണ്ട്. എന്നാല്‍ അദ്ദേഹം തന്‍റെ ഉപഗ്രഹങ്ങളെ മാറ്റിനിര്‍ത്തണം. സ്വതന്ത്രനാകണം. എങ്കില്‍ മാത്രമേ വളരാനാകൂ. കലാകാരന് സ്വാതന്ത്ര്യം വേണം. അവന് സംഘടന പാടില്ല” - മോഹന്‍ലാലിനോടുള്ള സ്നേഹം ഇപ്പോഴുമുണ്ടെങ്കിലും അദ്ദേഹത്തിലെ മനുഷ്യനോടുള്ള ബഹുമാനം തനിക്ക് നഷ്ടപ്പെട്ടതായും തിലകന്‍ പറഞ്ഞു.

‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രം ഉയര്‍ത്തിയ വിവാദങ്ങളെക്കുറിച്ചും തിലകന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി.

“സരോജ്കുമര്‍ എഴുതിയത് ശ്രീനിയാണ്. ശ്രീനിയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ഇടയ്ക്കെപ്പൊഴോ ശ്രീനി അവരുടെ കൂട്ടത്തില്‍ നിന്ന് പുറത്തുചാടി. ശ്രീനിയുടെ മകനെതിരെ ഒരു നീക്കം നടക്കുന്നതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകണം. അതിന് ഈ ചിത്രത്തിലൂടെ ശ്രീനി പകരം വീട്ടിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീനിയെയും മകനെയും എടുത്തോളാമെന്ന് ഒരു ബിനാമി നിര്‍മ്മാതാവ് ഭീഷണി മുഴക്കിയതായും ഞാന്‍ കഴിഞ്ഞ ദിവസം കേട്ടു” - തിലകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക