ആ സുരേഷ്ഗോപിയെ പിന്നെ ഞാന്‍ കണ്ടിട്ടില്ല: രണ്‍‌ജി പണിക്കര്‍

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (14:42 IST)
അനീതിക്കെതിരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ മലയാളത്തിലെ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമൊക്കെ ആദ്യം ഓര്‍മ്മവരുന്നത് സുരേഷ്ഗോപി എന്ന നടന്‍റെ മുഖമാണ്. അത് അദ്ദേഹം ചെയ്തുവച്ച സിനിമകളുടെ കാര്യം കൊണ്ടുമാത്രമല്ല. ജീവിതത്തിലും അദ്ദേഹം അങ്ങനെ തന്നെയാണ്. എവിടെ അനീതി കണ്ടാലും അതിനെതിരെ ശക്തമായി പ്രതികരിക്കുന്നയാള്‍. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും നിര്‍മലമായ ചിരികൊണ്ട് ഇഷ്ടം നേടുകയും ചെയ്യുന്ന വ്യക്തി. സുരേഷ്ഗോപിയെക്കുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറയുന്നത് കേട്ടുനോക്കൂ:
 
"തലസ്ഥാനം എന്ന സിനിമയ്ക്ക് മുമ്പു കണ്ട സുരേഷ്ഗോപിയെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. സൌമ്യനും അല്‍പ്പം ലജ്ജാലുവുമായ ആ മനുഷ്യന്‍ ഇന്നില്ല. അന്നൊന്നും സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടാറുപോലുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളുടെ വ്യക്തിത്വത്തെ ഭരത്ചന്ദ്രന്‍, മാധവന്‍ എന്നീ കഥാപാത്രങ്ങള്‍ മാറ്റിമറിച്ചുകളഞ്ഞു. ഇന്നും ഭരത്ചന്ദ്രനും മാധവനുമൊക്കെ ആയാണ് സുരേഷ്ഗോപി ജീവിക്കുന്നത്. വ്യക്തിത്വത്തില്‍ ഒരു പരകായ പ്രവേശം നടന്നിട്ടുണ്ട്. ഇപ്പോഴും ആ കഥാപാത്രങ്ങളുടെ ആത്മാവുമായാണ് അദ്ദേഹം ജീവിക്കുന്നത്. പലപ്പോഴും ആ കഥാപാത്രങ്ങളാണ് സുരേഷ്ഗോപിയെ കൊണ്ടുപോകുന്നതെന്ന് തോന്നിയിട്ടുണ്ട്" - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
 
അടുത്ത പേജില്‍ - ലേലം മറ്റൊരു രീതിയില്‍ ?
'ലേലം' എന്ന സിനിമ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപിയും ആനക്കാട്ടില്‍ ഈപ്പച്ചനായി എം ജി സോമനും തകര്‍ത്തഭിനയിച്ച സിനിമ. ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, മറ്റൊരു വെളിപ്പെടുത്തല്‍ രണ്‍ജി പണിക്കര്‍ നടത്തുന്നു.
 
"സിനിമയിലൊന്നും അഭിരമിക്കാത്ത ഹതഭാഗ്യനായ നടനായിരുന്നു രതീഷ്. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇട്ടിട്ടുപോകാന്‍ നോക്കിയപ്പോല്‍ മുറിക്കുള്ളില്‍ സത്യഗ്രഹം ചെയ്താണ് കമ്മീഷണറിലെ മോഹന്‍ തോമസിനെ അവതരിപ്പിക്കാമെന്ന് സമ്മതിപ്പിച്ചത്. ഏത് കാലത്തെയും ഹീറോ ആയിരുന്നു അദ്ദേഹം. ലേലത്തിലേക്ക് വിളിച്ചപ്പോള്‍ വരില്ല എന്ന് തീര്‍ത്തുപറഞ്ഞു. എവിടെയാണെന്നും പറഞ്ഞുതന്നില്ല. ഞാന്‍ പിണങ്ങിയിട്ടുണ്ട്. ആ കോമ്പിനേഷന്‍ വന്നാല്‍ ലേലം മറ്റൊരു തലത്തിലായേനേ" - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക