ബജറ്റ്: ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍, 100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും

ബുധന്‍, 1 ഫെബ്രുവരി 2017 (11:45 IST)
അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം പാര്‍ലമെന്‍റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. 50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും. കാര്‍ഷികവായ്പാ വിതരണം കാര്യക്ഷമമാക്കും. ജലസേചനത്തിന് പ്രത്യേക ദീര്‍ഘകാലപദ്ധതി. 
 
ബജറ്റ് നേരത്തേയാക്കിയത് കാരണം പദ്ധതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ ആരംഭിക്കാന്‍ കഴിയും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും. കാര്‍ഷിക നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ജലസേചന സൌകര്യത്തിന് നബാര്‍ഡിലൂടെ പ്രത്യേക ഫണ്ട്. ഇതിനായി 500 കോടി രൂപ വകയിരുത്തും. ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍. 
 
100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ അനുവദിച്ചു. കൂടുതല്‍ ബാങ്ക് വായ്പകള്‍ നല്‍കും. കാര്‍ഷികമേഖല 4.1 ശതമാനം വളരും. തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി രൂപ. ക്ഷീരമേഖലയ്ക്ക് 8000 കോടി അനുവദിച്ചു. 
 
കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും. കരാര്‍ കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. 2019ഓടെ ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍. പ്രധാന്‍‌മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടി. പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കും. 
 
പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 
യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. വിദേശനാണ്യശേഖരം മികച്ച നിലയിലാണ്. കാര്‍ഷിക ഉത്പാദനം കൂടിയെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍‌വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും. ഉത്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് നോട്ട് പിന്‍‌വലിക്കല്‍ നടപടി.
 
ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. വിദേശനാണ്യശേഖരം 361 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ധീരവും നിര്‍ണായകവുമായ നടപടിയായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധനത്തിന്‍റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. 
 
ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. മാത്രമല്ല, അഹമ്മദിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സഭ ചേരില്ലെന്നും സ്പീക്കര്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക