എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്!

PRO
അഭീഷ്ട വരദായിനിയായ ആറ്റുകാല്‍ ഭഗവതിയ്ക്ക് ഭക്ത സഹസ്രങ്ങള്‍ പൊങ്കാലയര്‍പ്പിക്കുന്ന ദിനമാണ് കുംഭത്തിലെ പൂരം നാള്‍. ഈ ദിനത്തില്‍ സര്‍വ്വമംഗളമംഗല്യയായ ആറ്റുകാല്‍ഭഗവതിയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിക്കും.

കുംഭച്ചൂടില്‍ പൊരിവെയിലില്‍ വ്രതശുദ്ധിയോടെ തിരുനടയിലെത്തി സ്ത്രീകള്‍ നിവേദിക്കുന്ന കണ്ണീരും പ്രാര്‍ത്ഥനയും വീണ ചോറുണ്ണാന്‍ ആറ്റുകാലമ്മയും ഒരുങ്ങിയിരിക്കുന്ന ദിനം.

രാവിലെ 10.50 ന് ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീകത്തിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. ക്ഷേത്ര തന്ത്രിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലിനാണ് പൊങ്കാല നൈവേദ്യം.

കൂടുതല്‍ പേര്‍ക്ക് ക്ഷേത്ര പരിസരത്തുതന്നെ പൊങ്കാലയര്‍പ്പിക്കാനായി ക്ഷേത്രത്തിനുനേരെ എതിര്‍വശത്തായി അഞ്ചേക്കര്‍ സ്ഥലം നി കത്തിയെടുത്തിട്ടുണ്ട്. ഇവിടെ ഏകദേശം 60,000 പേര്‍ക്ക് പൊങ്കാല ഇടാനാകും. ഇതുകൂടാതെ ക്ഷേത്രത്തിന് സമീപത്തായി ഒന്നര ഏ ക്കര്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

കുംഭമാസത്തലെ പൂരം നക്ഷത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല

ഭക്തകള്‍ പൊങ്കാലയ്ക്ക് മൂന്നു നാള്‍ മുമ്പേ അടുപ്പുകൂട്ടി കാത്തിരിക്കുന്നത് സാധാരണമാണ്. ഊണുമുറക്കുവും ഉപേക്ഷിച്ച് അമ്മയുടെ തിരുനടയില്‍ തന്നെയിരുന്ന് പൊങ്കാല നിവേദിക്കാനുള്ള ആവേശം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെ വന്നു ചേരുന്നു.

നിരത്തായ നിരത്തൊക്കെ, വീടായ വീടൊക്കെ പൊങ്കാലയടുപ്പുകള്‍ കൊണ്ട് നിറഞ്ഞു. ഇടവഴികളില്‍ നടവഴികളില്‍ നാലു കെട്ടില്‍ എല്ലായിടവും ആറ്റുകാലമ്മയെ മനസാ സ്മരിച്ചു കൊണ്ട് ഭക്തിയില്‍ നിറയുന്ന മനസും ശരീരവുമായി വ്രതം നോറ്റെത്തുന്ന അംഗനമാര്‍ മാത്രം . അതേ ഇത് കേരളക്കരയുടെ ഉത്സവം. സ്ത്രീകളുടെ മാത്രമായ ശബരിമലയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മഹോത്സവം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ ആറ്റുകാല്‍ അമ്പലം വരെയുള്ള സ്ഥലങ്ങളെല്ലാം ഭക്തിസാന്ദ്രമാണിപ്പോള്‍. മൈക്കുകള്‍ കെട്ടിയുയര്‍ത്തി അതിലൂടെ അമ്മയുടെ വരദാനങ്ങളെ നാടുമുഴുവന്‍ പാടികേള്‍പ്പിക്കുകയാണ് ഭക്തര്‍. എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്. എല്ലാ മനസും അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍. എല്ലാ കണ്ണുകളും ആ ദര്‍ശന സായൂജ്യത്തിന്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.

ഓരോ വര്‍ഷവും പൊങ്കാലയിടാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. കന്നി അയ്യപ്പന്‍ മലചവിട്ടാനെത്താത്ത വര്‍ഷം മാളികപ്പുറത്തമ്മയെ താന്‍ മംഗലം കഴിക്കുമെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ആറ്റുകാലിലും അങ്ങനെ എന്തെങ്കിലും ശപഥങ്ങളുണ്ടോ?

എല്ലാ വര്‍ഷവും പൊങ്കാലയിടാനെത്തുന്ന പുതുമുഖങ്ങള്‍ ആയിരത്തിലധികം വരും. സര്‍വ്വാഭീഷ്ടദായിനിയായ അമ്മയുടെ കഥ കേട്ട് പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക