ഡയാന ജനാറ്റ് വീണ്ടും അറ്റുകാലില്‍

WDWD
ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കി ഡോക്‍ടറേറ്റ് നേടുകയും സ്ത്രീകളുടെ ഏറ്റവും വലിയ ഉത്സവമായ പൊങ്കാലയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുകയും ചെയ്ത ഡയാന ജാനറ്റ് പൊങ്കാലയിടാന്‍ വീണ്ടും തിരുവനന്തപുരത്തെത്തി.

1994 ല്‍ തിരുവനന്തപുരത്ത് എത്തിയ ഡയാന ആദ്യമായി പൊങ്കാലയിടുന്നത് 1997 ലാണ്. അന്നാണ് ഈ ഉത്സവത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ച് ജാനറ്റിനു തിരിച്ചറിവുണ്ടായത്.

ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒത്തുചേരുന്ന ആറ്റുകാല്‍ പൊങ്കാല ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ സങ്കമമാണെന്ന് അവര്‍ മനസ്സിലാക്കുകയും ഗിന്നസ് ബുക്സ് ഓഫ് വേള്‍ഡ് റിക്കോഡ്സില്‍ ഉള്‍പ്പെടുത്താന്‍ ട്രസ്റ്റിനെ സഹായിക്കുകയും ചെയ്തു.

സ്ത്രീകളുടെ ആധ്യാത്മികതയെ കുറിച്ച് ഗവേഷണം നടത്താനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പൊങ്കാലയെ കുറിച്ച് അറിഞ്ഞത്. വിമന്‍സ് കോളേജിലെ മുന്‍ അദ്ധ്യാപിക ഹേമയോടും ചെന്നൈയിലെ സുഹൃത്ത് മഹാലക്ഷ്മിയോടുമൊപ്പം ആയിരുന്നു അവര്‍ ആദ്യമായി ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയിട്ടത്. പിന്നീട് പല തവണ അവര്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു.

അമേരിക്കയിലെ സാന്‍‌ഫ്രാന്‍സിസ്കോ ട്രാന്‍സ് പെഴ്സണല്‍ സൈക്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ജാനറ്റ് കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രല്‍ സ്റ്റഡീസില്‍ നിന്നാണ് ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഡോക്‍ടറേറ്റ് നേടിയത്.

അമേരിക്കയിലെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സര്‍വ്വകലാശാലകളിലും ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഇവര്‍ പ്രഭാഷണം നടത്തിയിട്ടുമുണ്ട്. പൊങ്കാല നാളില്‍ അമേരിക്കയില്‍ പലേടത്തും മദമ്മമാര്‍ പൊങ്കാല ഇടുന്നുണ്ട്. അതു പകേ ഇന്ത്യയിലെ സമയം കണക്കാക്കി നിലാവേളിച്ചത്തിലാണെന്നു മാത്രം

ലോകത്ത് എവിടെയായിരുന്നാലും പൊങ്കാലയ്ക്ക് അമ്മയുടെ മുന്നിലെത്തണം എന്നത് ഇപ്പോള്‍ അദമ്യമായൊരു അഭിവാഞ്ഛയായി മാറിയിരിക്കുകയാണെന്ന് അവര്‍ സാക്‍ഷ്യപ്പെടുത്തുന്നു. മതത്തിന്‍റെയും ദേശത്തിന്‍റെയും അതിര്‍ വരമ്പുകള്‍ ഈ ഉത്സവത്തിനു ബാധകമാവുന്നില്ല എന്നതും ഒരുമയുടെ കരുത്തു പകരാന്‍ സഹായകമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക